Saturday 30 October 2021

മഹാഭാരതം വായനാനുഭവം ബാലഗോപാലന്‍ കാഞ്ഞങ്ങാട്

 പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മാഷ്ടെ മഹാഭാരതം - വ്യാസൻ്റെ സസ്യശാല " മുൻനിർത്തി ഒരു സ്നേഹവായന

യുദ്ധത്തിൽ മരിക്കുന്നവർക്കും അനാഥരാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സമർപ്പണം ചെയ്ത പുസ്തകം;ആദ്യ പേജിൽ തന്നെ കവി തൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു" ഞാൻ അടിച്ചമർത്തപ്പെട്ടവരുടേയും പാർശ്വവത്കരിക്കപ്പെടുന്നവരുടേയും കൂടെയാണ്.സാഹിത്യം സാമൂഹിക പ്രതിബദ്ധമാകണം. ചില്ലുമേടയിലിരിക്കുന്നവൻ്റെ പാൽ ചിരിയിലെ സൗന്ദര്യ ചിന്തയല്ല; മറിച്ച് കണ്ണീർ വീണ് കരുവാളിച്ച് ഉടൽ കറുത്തവൻ്റെ കൺതടങ്ങളിലെ കല്ലിച്ച ചോരയാണ് തൻ്റെ സർഗ്ഗധാരയുടെ അടിസ്ഥാന ശിലയെന്ന് പ്രഖ്യാപിക്കുന്ന കവിയുടെ രചനകൾ ; ഈ ആശയധാരയുമായി മുന്നോട്ടു പോകുന്ന ഏതൊരാളുടേയും ചിന്തകളെ തീപിടിപ്പിക്കുന്ന അരണി കടച്ചിൽ തന്നെയാണ് '
മഹാഭാരതം - പൗരാണിക ഭാരതം ലോകസാഹിത്യത്തിനു സമ്മാനിച്ച മഹത്തായ കാവ്യപുസ്തകം. വിശ്വ മഹാകവി വേദവ്യാസൻ ഭാവന കൊണ്ട് വരാനിരിക്കുന്ന യുഗങ്ങളിലേക്ക് കൂടി ആശയദർശനം നടത്തിയ കൃതി. യുദ്ധം തെറ്റാണെന്നും; ആത്യന്തികമായി യുദ്ധം ബാക്കി വയ്ക്കുന്നത് മാനസികവും, സാമൂഹികവുമായ കഠിന നിസ്സംഗ ശൂന്യതയാണെന്ന് അടിവരയിട്ട് പറയുന്ന ഋഷി കവി ആർക്കും പിടികൊടുക്കാത്ത മനുഷ്യൻ്റെ മനസ്സ് എങ്ങനെയാണെന്ന് നൂറുകണക്കിന് കഥാപാത്രസന്നിവേശത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. രാമായണവും മഹാഭാരതവും വായിച്ചൊരു സാധാരണക്കാരനായൊരു തമിഴൻ പറഞ്ഞ കഥ ( ഏറ്റവും സൂഷ്മമായി) കാഞ്ഞങ്ങാട്ട് നാട്ടിൽ പൂർവ്വികർ പറഞ്ഞു കേട്ടിട്ടുണ്ട്
"ഒരവൻ പെണ്ണാലെ സത്തുപോയ്
മറ്റവൻ മണ്ണാലെ സത്തു പോയ് " ----
പെണ്ണും മണ്ണുമാണ് ലോകത്തിലവിടെയും യുദ്ധത്തിൻ്റെ വിത്തു വിതയ്ക്കുന്നത്. യുദ്ധം ആരംഭിക്കുന്നത് മനുഷ്യൻ്റെ മനസ്സിലാണെന്ന കവിവാക്യം ഈ യാഥാർത്ഥ്യ നിരീക്ഷണത്തിൽ നിന്നും പുറപ്പെട്ടതാവാം.
ചെറുതും വലുതുമായ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ശബ്ദമാകുന്നുണ്ട് വ്യാസമാഹാഭാരതം എന്ന കൃതി.അകമ്പനൻ തൊട്ട് ഹോത്രവാഹനൻ വരെയുള്ളവർ.കവി അഗ്നിയെ തൊട്ടത് നോക്കുക
" തോറ്റു ഞാൻ
കിളിക്കുഞ്ഞുങ്ങളേ പ്രാണ -
പാത്രവുമായ്
പറന്നു പൊയ്ക്കൊള്ളണേ"...
തൻ്റെ തീച്ചൂട് തനിക്കു പോലും കെടുത്താനാവില്ലെന്ന് നിസ്സഹായനായൊരാളുടെ വിലാപം.
വില്ലു നീ താഴെ വയ്ക്കുക എന്നു പറയുന്ന അത്രി; യുദ്ധ ഹേതു വിവരിക്കുന്ന അന്ധകൻ;നിസ്സഹായതയിൽ വിയർക്കുന്ന അഭിമന്യു ;പുത്രവിലാപം ചെയ്യുന്ന അർജ്ജുനൻ;പൊരുതി മരിക്കാൻ; പകരം വീട്ടാൻ അവിഹിത സന്തതിമാരേ വരൂ എന്ന് ആഹ്വാനം ചെയ്യുന്ന അലായുധൻ;മാഹാ വ്യാധി ബാധിച്ചു വീണിട്ടും താൻ തന്നെയാണ് ശരിയെന്ന് പറയുന്ന അശ്വത്ഥാമാവ്; പകയുടെ നേർ ചിത്രമായ അംബ;ഭോഗാസക്തനായ ഇന്ദ്രൻ; സിംഹ ജാഗ്രതയുളളിൽ ഗർജ്ജിക്കുമ്പോൾ പ്രാണരക്ഷ ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് പറയുന്ന കംസൻ: പെറ്റമ്മ വലിച്ചെറിഞ്ഞ കർണ്ണൻ;പടപൊരുതലാെണൻ്റെ കർമ്മമെന്ന് പറയുന്ന കിർമ്മീരൻ;മരണത്തിനോടു പോലും അനുഭൂതി പകരാൻ പറയുന്ന കീചകൻ സങ്കടത്തിൻ്റെ തീയമ്പ് കടയുന്ന കുന്തി ; ഈശ്വരനല്ല വെറും മർത്ത്യനാണ് താനെന്ന ചെറുതാകലിലേക്ക് ചെറുതാകുന്ന കൃഷ്ണൻ ...... ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തങ്ങളെ കവിതയുടെ ചുവന്ന ചുവരിലേക്ക് അലേഖനം ചെയ്യുന്നത് ഈ കവിയിലൂടെ !
ഒടുവിൽ
"തപസ്സിലാഗ്രഹങ്ങൾ പോൽ ഹിമത്തിലഗ് നിയുണ്ടെടോ
തകർന്നു പോയ മാനവും മറഞ്ഞ സ്വത്വബോധവും
തിരിച്ചു നീ പിടിക്കണം, പടക്കളത്തിലെത്തണം
പരുക്കനായ പൗരുഷം തകർത്തെറിഞ്ഞു നിൽക്കണം
വില്ലെടുക്കബലയല്ല പെണ്ണു നീയറിയണം
കല്ലുപോൽ പ്രബലയായുറച്ചുതന്നെ നിൽക്കണം"..... എന്ന് ഹോത്രവാഹനനിലൂടെ സ്ത്രീയേ ശക്തിയിലേക്കു കുതിക്ക;നീയ ബലയല്ല; മഹാശക്തിയാണെന്ന് പാർശ്വവൽക്കരിക്കപ്പെട്ടു പോയ സ്ത്രീ ജന്മങ്ങളെ പ്രാണനിൽ ചേർത്തു പിടിക്കുകയും ചെയ്യുന്നുണ്ട് കവി. നന്നായി ഉൾക്കൊണ്ട് വായിക്കപ്പെട്ടാൽ ക്ലാസിക്കുകളെല്ലാം തന്നെ മനുഷ്യനന്മയെയാണ് ഉദ്ഘോഷിച്ചത്; എന്ന് കാണാനാവും.ഇവയുടെ വായന ജീവിതത്തേയും സമൂഹത്തേയും ശുദ്ധീകരിക്കുമെന്നുള്ളതും നിസ്സംശയമാണ്.
വ്യാസരചിതമായൊരു കാവ്യസൃഷ്ടിയെ തീർത്തും വ്യത്യസ്തവും വ്യതിരിക്തവുമായ രീതിയിൽ സമീപിച്ച പ്രിയ കവീ
അഭിനന്ദനങ്ങൾ
.... അഭിവാദ്യങ്ങൾ.

No comments:

Post a Comment