Tuesday 12 October 2021

ഇന്‍റര്‍നെറ്റിലെ നീല വിഷവലകള്‍


എണ്‍പതുകളുടെ തുടക്കത്തിലാണ്.  കൊല്ലത്തെ ഒരു യുവാവ് പലചരക്ക് കടയില്‍ നിന്നും കാല്‍കിലോ മുളകു വാങ്ങി വീട്ടില്‍ കൊണ്ടുപോയി. മുളക് എടുത്ത ശേഷം അമ്മ അടുക്കളയിലുപേക്ഷിച്ച കവര്‍ അയാളെടുത്ത് കൌതുകത്തിനു വായിക്കുന്നു. അന്നൊക്കെ കൂടുകളുണ്ടാക്കുന്നത് അച്ചടിച്ച പഴയകടലാസുകള്‍ പശ വച്ച് ഒട്ടിച്ചായിരുന്നു.പല പാവപ്പെട്ട കുടുംബങ്ങള്‍ക്കും കവര്‍ ഉണ്ടാക്കിവില്‍ക്കുന്നത് ഒരു ജീവനോപാധി ആയിരുന്നു.

വായിച്ചു നോക്കിയപ്പോള്‍ അച്ചടിച്ച ഒരു തെറിക്കടലാസാണ് കൂടുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരങ്ങള്‍ മുഖം പൊത്തുന്ന തുറന്ന ലൈംഗിക രംഗങ്ങള്‍ അച്ചടിച്ചിരിക്കുന്നു . വീട്ടില്‍ പ്രായപൂര്‍ത്തിയായ സഹോദരിയുണ്ട്. ആ കുട്ടിയുടെ കണ്ണില്‍ ഈ കടലാസ്സ് പെട്ടിരുന്നെങ്കിലോ? യുവാവ് വേദനയോടെ മറ്റു കൂട്ടുകാരോട് വിവരം പറഞ്ഞു. 

അവര്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചു.ഭരണാധികാരികളുടെ ശ്രദ്ധയില്‍ അശ്ലീലപ്രസിദ്ധീകരണങ്ങളുടെ കാര്യമെത്തിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം.  പന്ത്രണ്ടു ചെറുപ്പക്കാര്‍. കാവനാട്ടു വച്ച് ലൈംഗിക പ്രസിദ്ധീകരണങ്ങള്‍ 
കത്തിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യത്തെ കൊള്ളിയുരച്ചത് ഞാനായിരുന്നു.

സൈക്കിളില്‍ മൈക്ക് വച്ചുകെട്ടി അവര്‍ നടന്നു. വഴിയോരക്കടകളില്‍ നിന്നും ആഭാസപ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്തു. നടുറോഡിലിട്ടു കത്തിച്ചു. ജനങ്ങളുടെ വലിയ സഹകരണം അവര്‍ക്ക് ലഭിച്ചു.കൊല്ലം കോടതിയിലും കഴക്കൂട്ടം പോലീസ് സ്റ്റേഷനിലും അവര്‍ക്ക് വിശദീകരണം നല്‍കേണ്ടിവന്നു.

തിരുവനന്തപുരത്തെത്തിയ ജാഥാംഗങ്ങള്‍ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിലിട്ട് ആഭാസപ്രസിദ്ധീകരണങ്ങള്‍ കത്തിച്ചു.കൊച്ചുസീത,സ്റ്റണ്ട്, അതിരസം, രസവന്തി തുടങ്ങിയ സചിത്ര രതികേളീ  പ്രസിദ്ധീകരണങ്ങള്‍. 

കുറച്ചു കോപ്പികള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ ഏല്‍പ്പിച്ചിട്ട് ഈ പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ച് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വായിച്ചവരെയും കത്തിച്ചവരെയുമല്ല, പ്രസാധകരെയാണ് ജയിലിലടച്ചത്.

മലയാളത്തിലെ പൈങ്കിളിസാഹിത്യമെല്ലാം ചാനല്‍ ചില്ലകളില്‍ ചേക്കേറിയതുപോലെ ഈ രതിപ്രതലങ്ങളെല്ലാം ഇപ്പോള്‍ ഇന്‍റര്‍ നെറ്റിലുണ്ട്. പേരുകള്‍ വേറെയാണെന്ന് മാത്രം.മലയാളത്തിലെ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് പരിമിതി ഉണ്ടായിരുന്നെങ്കില്‍  ദൃശ്യ ലൈംഗികതയ്ക്ക് ലോകമാണ് തീയേറ്റര്‍.

മൊബൈല്‍ ഫോണില്‍ നെറ്റ് ലഭ്യമാകുമെന്നായതോടെ ആര്‍ക്കും ഈ പോര്‍ണോടാക്കീസിലെത്താം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നെറ്റ് സൌകര്യമുള്ള ഫോണുകള്‍ ആവശ്യമായതിനാല്‍ അവര്‍ക്കും ഇത് പ്രാപ്യമാണ്. അത്യന്തം അപകടകരമായ ഒരു സ്ഥിതി വിശേഷമാണിത്. ചില രാജ്യങ്ങളില്‍ നെറ്റിലൂടെ നീലച്ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിരോധനം ഫലപ്രദമായിട്ടില്ല. 

ലൈംഗിക കുറ്റകൃത്യങ്ങള്‍ അധികമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ ഇതൊക്കെ സുലഭമാണെന്ന് മാത്രമല്ല, പ്രസിദ്ധരായ ലൈംഗികചലചിത്ര താരങ്ങള്‍ പോലുമുണ്ട്. കുട്ടികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരിലെ കുറ്റവാസന കൊണ്ടല്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരിലുണ്ടാകുന്ന ശാരീരിക വ്യതിയാനം കൊണ്ടാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമാണ് ഏക പരിഹാരമാര്‍ഗ്ഗം. 

പുരുഷന്‍റെ ലൈംഗികാതിക്രമങ്ങളെ ഭയന്ന് അടിമുടി മറച്ചുനടക്കുന്നവരുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അല്‍പവസ്ത്രധാരികളുടെ നാടുകളില്‍ 
ലൈംഗികാതിക്രമങ്ങള്‍ കുറഞ്ഞിരിക്കുന്നത് ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ്. നമുക്കും അതാവശ്യമാണ്.

ആയിരക്കണക്കിനു പോണ്‍ സൈറ്റുകളാണ് നെറ്റിലുള്ളത്.  ആഗ്രഹങ്ങളുള്ള മനുഷ്യനില്‍ നിന്നും ഇവയെ അകറ്റി നിര്‍ത്താന്‍ കുട്ടിക്കാലത്ത് നല്‍കുന്ന ശാസ്ത്രീയ വിദ്യാഭ്യാസത്തിനു മാത്രമേ  കഴിയൂ.

എല്ലാ വിധ ലൈംഗികക്രിയകള്‍ക്കും ഇടമുള്ള പുരാണങ്ങളെ പൂജിക്കുന്ന മതങ്ങള്‍ക്ക് നെറ്റിലെ രതിക്രിയാസ്വാദനത്തില്‍ ഇടപെടാനെ കഴിയില്ല. മതസ്ഥാപനങ്ങളിലുള്ള പല ആചാര്യന്മാരും ലൈംഗികാതിക്രമങ്ങളില്‍ പ്രതികളുമാണല്ലോ.

മറ്റു ചില ലൈംഗികപ്രശ്നങ്ങളും  സമൂഹത്തിലുണ്ട്. അത് വാര്‍ദ്ധക്യത്തില്‍ എത്തിയവരുടെയും വൈധവ്യം അനുഭവിക്കുന്നവരുടെയും മൂന്നാം ലിംഗക്കാരുടെയും മറ്റും പ്രശ്നങ്ങളാണ്.. ഇന്ത്യക്കു പുറത്തുള്ള ലോകം ശാസ്ത്രീയമായിത്തന്നെ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നൊബേല്‍ സമ്മാന ജേതാവായ യസുനാരി കവാബത്തയുടെ ഉറങ്ങുന്ന സുന്ദരിമാരുടെ വീടെന്ന നോവല്‍ വൃദ്ധലൈംഗികത ചര്‍ച്ച ചെയ്യുന്നതാണ്.

ഇന്‍റര്‍നെറ്റിലെ നീലവിഷവലകള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും പ്രേരണയാകുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ പ്രലോഭനങ്ങളില്‍  നിന്ന് മോചിതരാകാനും ചിലപ്പോഴിത് കാരണമാകുമെന്ന് നെറ്റില്‍ തന്നെയുള്ള ചര്‍ച്ചകള്‍ പറയുന്നുണ്ട്. പോണ്‍അടിമകളുടെ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ചും സമഗ്രമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്തായാലും കുട്ടികളിലേക്ക് ഈ സൌകര്യം എത്തിക്കുന്നത് വളരെയധികം അപകടകരമായ കാര്യമാണ്. പഠനത്തില്‍ അവര്‍ പിന്നോട്ടു പോകുമെന്ന് മാത്രമല്ല പലതരം മാനസികപ്രശ്നങ്ങളിലും അവരെത്തുമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്  ഈ പ്രലോഭനത്തില്‍ നിന്നും കൌമാരമനസ്സുകളെ രക്ഷിക്കാനുള്ള പാഠ്യപദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ സമയമായി

1 comment:

  1. ഇന്നൊക്കെ ഇന്റർനെറ്റിലൂടെ ഏത് നീല വലകളിലും ആർക്കും എത്തിപ്പെടാവുന്ന സ്ഥിതിവിശേഷങ്ങളാണ് ഉള്ളത് ..!

    ReplyDelete