Wednesday 27 October 2021

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം


ഓണ്‍ ലൈന്‍ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന വാര്ത്തകള്‍ കൊണ്ട് അനുദിനം അപമാനിതമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം. ഓണ്‍ലൈനില്‍ സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചു രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ വിവാഹമായി ഇത് രേഖപ്പെടുത്തപ്പെട്ടു.

സൈബര്‍ കേസുകളെല്ലാം തന്നെ ആ മാധ്യമം ദുരുപയോഗപ്പെടുത്തുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്.ഓണ്‍ ലൈനിലൂടെ പുഷ്പിക്കുന്ന പ്രണയങ്ങള്‍ വളരെയധികം ഉണ്ടെങ്കിലും സ്ത്രീ ചൂഷണങ്ങളും അതുവഴി കൊലപാതകങ്ങളും ആത്മഹത്യകളും അടക്കം നിരവധി അനഭിലഷണീയമായ സംഭവങ്ങളും ഉണ്ടാകുന്നുണ്ടല്ലോ.

കൊല്ലം ജില്ലാ രജിസ്ട്രാര്‍ സി.ജെ ജോണ്‍സണ്‍ ഓണ്‍ലൈനിലൂടെ വിവാഹം നിരീക്ഷിക്കുകയും പുനലൂര്‍ സബ് രജിസ്ട്രാര്‍ ടി.എം. ഫിറോസ് വിവാഹം രജിസ്ട്രറാക്കുകയും ചെയ്തു. യുക്രൈനില്‍ ജോലി ചെയ്യുന്ന വരനും തിരുവനന്തപുരം കഴക്കൂട്ടം  സ്വദേശിനിയായ വധുവുമാണ്   ശാസ്ത്രം നമുക്ക് തന്ന ഏറ്റവും പുതിയ മാര്‍ഗ്ഗത്തിലൂടെ വിവാഹിതരായി ചരിത്രത്തില്‍ കയ്യൊപ്പിട്ടത്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയാണ് വരന്‍.

ധന്യാ മാര്‍ട്ടിനും ജീവന്‍ കുമാറും വധൂവരന്‍മാര്‍. മാനവിക ബോധത്തിന്‍റെ സമനിലത്തില്‍ നിന്നു ശ്രദ്ധിച്ചാല്‍ മാതാതീത മനുഷ്യവിവാഹത്തിന്‍റെ ചാരുത കൂടി ഈ സാക്ഷാത്ക്കാരത്തിനുണ്ട്. ശിവഗിരികിരണങ്ങളില്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ നാരായണഗുരുവിന്‍റെ പൂര്‍ണ്ണകായപ്രതിമയോ ചിത്രമോ പൂമുഖത്ത് വച്ചല്ല അതു തെളിയിക്കേണ്ടത്. ജീവിതത്തില്‍ അതു പാലിച്ചുകൊണ്ടാണ്. ഈ യുവമിഥുനങ്ങള്‍ക്ക് അതു കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ബ്യൂറോക്രസിക്ക് ഒരു തകരാറുണ്ട്. അവര്‍ മനുഷ്യസ്നേഹത്തിന്‍റെ  യുക്തിഭംഗി അനുസരിച്ചു ഒന്നും ചെയ്യില്ല. അവിടെ ചുവപ്പുനാട അഴിയണമെങ്കില്‍ ഒന്നുകില്‍ റൂളുപുസ്തകത്തില്‍ ഉണ്ടാകണം. അല്ലെങ്കില്‍ ധീരന്‍മാരാരെങ്കിലും മുന്‍പ് ചെയ്ത ഫയല്‍ കാണണം. ഇവിടെയും അതുണ്ടായി. ഓണ്‍ ലൈന്‍ കല്ല്യാണത്തിന്‍റെ ബാക്ക് ഫയലില്ലല്ലോ. വധൂവരന്‍മാര്‍ കോടതിയില്‍ പോയി. കോവിഡ് ബാധിച്ചതിനാല്‍ സബ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ച സമയത്ത് വരനു യുക്രൈനില്‍ നിന്നും എത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കോടതിയിലെത്തിയത്.

കോടതിയെന്തായാലും മനുഷ്യത്വത്തിന്‍റെ ഭാഗത്തുനിന്നുതന്നെ ഉത്തരവിട്ടു.സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐ.ടി വകുപ്പിന്റെയും അഭിപ്രായം തേടിയ കോടതി പ്രണയികള്‍ക്ക് അനുകൂലമായി അഭിനന്ദനാര്‍ഹമായ രീതിയില്‍ വിധി പ്രഖ്യാപിച്ചു. അങ്ങനെ 
ഓണ്‍ലൈന്‍ വിവാഹം യാഥാര്‍ഥ്യമായി. സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസ് ഗൂഗിള്‍ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു.വരനു പകരം പിതാവ് ദേവരാജന്‍ രജിസ്റ്ററില്‍ ഒപ്പുവച്ചു.മകന്‍റെ മാതാതീത വിവാഹത്തിനു ഒപ്പുവച്ച പിതാവ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ജില്ല രജിസ്ട്രാറും ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തു.

ഇനിയും ഇത്തരം ഓണ്‍ലൈന്‍ വിവാഹ അനുമതി തേടിയുള്ള ഹര്‍ജികള്‍ കോടതിമുന്‍പാകെ ഉണ്ടത്രേ.  ഇപ്പോഴുള്ള ഉത്തരവ് മാതൃകയാക്കിക്കൊണ്ട് വിവാഹങ്ങള്‍ നടത്താവുന്നതേയുള്ളൂ.കോവിഡ് ഇല്ലാത്തതിനാല്‍ അത് നടത്താന്‍ വിസമ്മതിക്കുമോ എന്നുള്ളത് ഒരു ചുവപ്പുനാടപ്രശ്നമാണ്.

സാധാരണ സ്പെഷ്യല്‍ മാരേജ് ആക്റ്റ് അനുസരിച്ചു വിവാഹം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ മാരേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന കീഴ്വഴക്കം ആപ്പീസ് മുറയല്ല. ഇതാകട്ടെ മിനിട്ടുകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റും നല്കി

 അങ്ങനെ  നീതിന്യായവ്യവസ്ഥയും      വധൂവരന്‍മാരും രക്ഷകര്‍ത്താക്കളും ഉദ്യോഗസ്ഥരും എല്ലാവരും പ്രബുദ്ധകേരളത്തിന്‍റെ അഭിനന്ദനത്തിന് പാത്രമായി.

1 comment:

  1. അങ്ങനെ പല ചട്ടങ്ങളും മാറ്റപ്പെടട്ടെ ...

    ReplyDelete