Saturday 9 October 2021

കലപ്പ ഡോട്ട് കോം

 


ഏതു സൈറ്റിൽ ക്ലിക്കിയേറി
തിരഞ്ഞിട്ടും തിരിഞ്ഞില്ല
കാലിലെന്നോ കുരുങ്ങിയ
പ്രാകൃത ശിൽപം
അന്ധകാരമരക്കാലും
ലോഹലിംഗപ്രകാശവും
സംഗമിച്ചു ചമച്ച
പൗരാണിക ശിൽപം
മനസ്സില്ലാമനസ്സെന്ന
മനസ്സുണ്ടാമനസ്സിൽ ഞാൻ
മനസ്സാക്ഷികുത്തുവിത്തായ്
വിതച്ചേറുമ്പോൾ
ഇരുട്ടിന്റെ ചുണ്ടിൽ വച്ച
ചുരുട്ടുപോൽ വഴികാട്ടി
വരമ്പില്ലാ വരമ്പിൻമേൽ
അമ്പിളി നിന്നു
ഇടംപക്കത്തൊരു
ബീഡിപ്പൊരിപോലെ
ചെറുതാരം
വലമ്പക്കത്തൽപമേഘം
അടിവസ്ത്രം പോൽ.
ചരിത്രം കണ്ണടച്ചപ്പോൾ
പവിത്രസാക്ഷികൾ വാനിൽ
കലപ്പയെ കണ്ടുവെന്നു
മൊഴി ചിന്തുന്നു.
ഇവന്റെ പിന്നാലെയല്ലോ
മനുഷ്യന്റെ കാട്ടുപക്ഷി
വിശപ്പിന്റെ ചിറകേറി
താഴ്വര താണ്ടി
ഇവന്റെ മുന്നാലെയല്ലോ
തുകിലില്ലാത്തടരായി
തെറിക്കും ആസക്തിയായി
മണ്ണുടൽ വീണു.
നദിക്കൊപ്പം ഗോത്രതാളം
നരിക്കൊപ്പം വേട്ടനൃത്തം
വയൽച്ചാലിൽ ചോളമുത്തിൻ
സുഗന്ധമുത്തം.
ഉയിർന്നേറ്റ നാമ്പുപോലെ
പ്രഭാതം ദിക്കുകൾ തോറും
കടമ്പിന്റെ കൊമ്പിലേറി
കരടിക്കൂട്ടം
കലപ്പക്കു കാലമല്ലോ
കളിക്കൂട്ട് കിളിക്കൂട്ടം
കരീയെണ്ണപോലെ വീണ
ജീവിതപ്പാടം.
ഇടിവെട്ടിക്കത്തീടുന്നൂ
തിരശ്ശീല സൈറ്റിലിപ്പോൾ
കറുമ്പന്റെ ശവം പോലെ
വിശപ്പിൻ ശിൽപം

1 comment: