Tuesday 2 August 2022

പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍

 പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍ 

----------------------------------------------------------------
പാട്ടെഴുതിപ്പാടി ശ്രദ്ധേയനായ അമേരിക്കക്കാരന്‍ ബോബ് ഡൈലനു നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞു.പാട്ടെഴുത്തുകാരന് നൊബേല്‍ സമ്മാനമോ? പാട്ടിലെന്ത് സാഹിത്യം? പാട്ടില്‍ സാഹിത്യമുണ്ടെന്നും അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലോകം അന്ന് തിരിച്ചറിഞ്ഞു.

അതുപോലെയാണ് അട്ടപ്പാടിയിലെ ആട്ടിടയവനിതയായ നഞ്ചിയമ്മയ്ക്ക് ഇന്ത്യയിലെ ഏറ്റവും നല്ല സിനിമാപ്പാട്ടുകാരിക്കുള്ള ദേശീയപുരസ്ക്കാരം കിട്ടിയപ്പോള്‍ ഉണ്ടായ അസംതൃപ്തിയും. എന്താ, ആദിവാസിക്ക് സാഹിത്യ പാരമ്പര്യവും സംഗീത പാരമ്പര്യവുമില്ലേ? ഭൂപന്‍ ഹസാരികയടക്കം പലരും ഈ വലിയ ഗോത്രസമ്പത്തിനെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയതാണല്ലോ.

ജാലറയും കൊക്കരയും മുട്ടിയും കൊഗാറയുമടക്കമുള്ള അവരുടെ ഉപകരണങ്ങള്‍ നമ്മളെ കേള്‍പ്പിച്ചത് ആദിദ്രാവിഡസംഗീതസാഗരം ആയിരുന്നല്ലോ. ഇപ്പോഴും സി.ജെ കുട്ടപ്പനും പി.എസ് ബാനര്‍ജിയുമടക്കമുള്ളവര്‍ സൃഷ്ടിച്ച സംഗീതതരംഗം കേരളത്തില്‍ സജീവമാണ്. ശാസ്ത്രീയസംഗീത സാധകത്താല്‍ പോളിഷ് ചെയ്യപ്പെട്ട കണ്ഠത്തില്‍ നിന്നും പുറപ്പെടുന്ന ബൃഹകളെക്കാള്‍ അത്ഭുതകരമാണല്ലോ ആ പരുക്കന്‍ സംഗീതശിഖരങ്ങള്‍.

സംഘകാല സാഹിത്യ ഭൂമിയെ അഞ്ചായി തിരിച്ചതില്‍ ഒരു തിണയാണ് പാലത്തിണ. വിവിധയിനം പാലമരങ്ങള്‍ നിറഞ്ഞ ഊഷരഭൂമി.അവിടെ ജീവിച്ചിരുന്ന ആണും പെണ്ണുമായ കവികളുടെ രചനകളില്‍ നിറഞ്ഞുനിന്നത് അത്ഭുതകല്‍പ്പനകളും പ്രണയവുമാണ്. അവരുടെ പിന്‍ഗാമിയാണ് നഞ്ചിയമ്മ. തൊണ്ടയില്‍ കുറിഞ്ഞിത്തേനുള്ള പൂങ്കുയില്‍.

അരനൂറ്റാണ്ടിലധികമായി ഇരുളസമുദായക്കാര്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ചിട്ടുള്ള ഒരു പാട്ടാണ് നഞ്ചിയമ്മ പാടിയത്. അതി ലളിതമായ ഒരു തെളിനീരുറവ. കുഞ്ഞുങ്ങളുടെ ചോറൂട്ടിനും മറ്റും പാടിയിരുന്നത്.മാണിയച്ചന്‍ കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന അട്ടപ്പാടിയില്‍ വീലുവച്ച വാഹനങ്ങളില്ലാതിരുന്ന കാലത്ത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞ ഏക വാഹനം  ദേശാടനപ്പക്ഷിയെ പോലെ ആകാശത്തു കാണപ്പെട്ട വിമാനമാണ്.

കിഴക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ  ആദ്യ വരികള്‍. തെക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ രണ്ടാമത്തെ വരി.വടക്കുള്ള ഉങ്ങ് മരം  നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ മൂന്നാമത്തെ വരി. പടിഞ്ഞാറുള്ള ഞാറ മരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ നാലാമത്തെ വരി. പാട്ട് കഴിഞ്ഞു. ഇടയ്ക്ക് ലാലാലെ എന്ന വായ്ത്താരിയും. എത്ര ലളിതവും സുന്ദരവുമാണ് ഈ അവതരണം. ഇരുളമലയാളത്തില്‍ വിരിഞ്ഞ മഴവില്ല്. പാട്ടിന്‍റെ
മലയാളം പറഞ്ഞു തന്നപ്പോള്‍ ചിറ്റൂരെ ലതടീച്ചറുടെ വിരലുകള്‍ ഇടയ്ക്കയില്‍ താളമിട്ടതുപോലെ തോന്നി.

ഇരുള - മുതുവാന്‍ പ്രണയമായിരുന്നല്ലോ മലയാറ്റൂരിന്‍റെ പൊന്നിയുടെ കാതല്‍. അതിനു പാട്ടെഴുതിയ പി.ഭാസ്കരന്‍. മാര്‍കഴിയും മല്ലികപ്പൂവും ആമ്പല്‍പ്പൂവും മാട്ടുപ്പൊങ്കലും ശിരുവാണിപ്പുഴയും ഒക്കെച്ചേര്‍ത്തു പൊലിപ്പിച്ചെങ്കിലും ഉപ്പും ഉപ്പിലിട്ടതും തമ്മിലുള്ള വ്യത്യാസം നഞ്ചിയമ്മ പാടിയപ്പോഴാണ് കേരളത്തിന് ബോധ്യപ്പെട്ടത്.

കേന്ദ്രഭരണവുമായി ബന്ധപ്പെടുത്തി ചിലര്‍ ഈ ബഹുമതിയില്‍ രാഷ്ട്രീയവും കാണുന്നുണ്ട്. നഞ്ചിയമ്മയുടെ രാഷ്ട്രീയം അതല്ല.
അട്ടപ്പാടിയില്‍ പ്രധാനപ്പെട്ട മൂന്നു ഗോത്രക്കാരെയുമൊരുപോലെ സംഘടിപ്പിച്ചുകൊണ്ട് ഭൂമിക്കുവേണ്ടിയുള്ള മുന്നേറ്റം ആരംഭിച്ചതില്‍ പ്രധാനി കൊങ്ങശ്ശേരി കൃഷ്ണന്‍ സഖാവാണ്. അന്നവര്‍ വിളിച്ച എങ്കളുടെ പൂമീ എങ്കളുക്ക് എന്ന മുദ്രാവാക്യം അട്ടപ്പാടിയിലെ മൊട്ടക്കുന്നുകള്‍ മറന്നിട്ടുണ്ടാവില്ല.

ഇപ്പോഴാകട്ടെ നാഞ്ചിയമ്മ അടക്കമുള്ളവര്‍ക്കെതിരെ ഭൂമാഫിയ കൊടുത്ത ഒരു കേസ് നിലവിലുണ്ട്. നഞ്ചിയമ്മയുടെ പരേതനായ ഭര്‍ത്താവും അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍ സഭയുടെ സംസ്ഥാന പ്രസിഡണ്ട് അട്ടപ്പാടി സുകുമാരനും അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.  വാമനന്‍, മഹാബലിക്കെതിരെ ഭൂമിതട്ടിപ്പിന് കേസ് കൊടുത്താ ലെന്നപോലെയുള്ള ഒരു കേസ്. ഈ കര്‍ഷകസംഘടനയുടെ കൊടി അരിവാളും ചുറ്റികയും പതിച്ച ചെങ്കൊടിയാണ്. അപ്പോള്‍ രാഷ്ട്രീയ ജോത്സ്യന്‍മാര്‍ക്ക് തെറ്റിയെന്നര്‍ത്ഥം.

നഞ്ചിയമ്മ അംഗീകരിക്കപ്പെട്ട സന്തോഷത്തോടൊപ്പം ഒരു മഹാദു:ഖം കൂടിയുണ്ട്. ഈ പാട്ടുള്ള അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനെ  ഏറ്റവും മികച്ച സംവിധായകനായി  തെരഞ്ഞെടുത്തിരുന്നല്ലോ. ആ ബഹുമതി സ്വീകരിക്കാന്‍ സംവിധായകന്‍ സച്ചിയെ മരണം അനുവദിച്ചില്ലെന്നതാണ് മഹാദു:ഖം. 

സന്തോഷത്തിനും സങ്കടത്തിനും അപ്പുറം, നഞ്ചിയമ്മയുടെ മണ്ണ് നഞ്ചിയമ്മയുടേത് തന്നെയാണ് എന്നു തീര്‍പ്പുണ്ടാക്കാന്‍ അധികാരമുള്ളവര്‍ മുന്നോട്ടുവരണമെന്നാണ് പറയാനുള്ളത്.

No comments:

Post a Comment