Wednesday 17 August 2022

മതരഹിതരുടെ സംവരണം

മതരഹിതരുടെ സംവരണം 

--------------------------------------------

അടുത്തകാലത്ത് ഹൈക്കോടതിയില്‍ നിന്നും കേരളസര്‍ക്കാരിന് 
നല്കിയ ഒരു നിര്‍ദ്ദേശമാണ് ഈ തലക്കെട്ട് സ്വീകരിക്കാന്‍ പ്രേരണയായത്.

ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു എന്നതാണ് ആ നിര്‍ദ്ദേശത്തെ ശ്രദ്ധേയമാക്കിയത്. ഔദ്യോഗിക രേഖകളില്‍ മതമില്ലെന്നു
രേഖപ്പെടുത്തിയ അഞ്ചുവിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുന്നു.
രേഖകളില്‍ മതവും ജാതിയുമില്ലാത്തവരായതിനാല്‍ സ്വാഭാവികമായും  മുന്നോക്ക വിഭാഗത്തില്‍ പെട്ടുപോകുന്നവര്‍ക്ക് ആ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണാനുകൂല്യം അനുവദിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ബഹുമാനപ്പെട്ട കോടതി ഈ ആവശ്യം പരിഗണിക്കുകയും ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും  ചെയ്തു, 

ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ച കോടതി, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വം എന്ന ആശയം ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ ധൈര്യം കാണിച്ചവരാണ് ഹര്‍ജിക്കാരെന്നു അഭിപ്രായപ്പെടുകയും ചെയ്തു. ജസ്റ്റിസ് വി.ജി.അരുണ്‍ ഇന്ത്യയിലെ മുഴുവന്‍ മാതാതീത മനുഷ്യരുടെയും അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയമായി രൂപപ്പെട്ടിട്ടുള്ള എല്ലാ കുടുംബങ്ങളിലും കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ജാതിയുടെയും മതത്തിന്‍റെയും പിള്ളത്തൊട്ടിലിലേക്കാണ്. അവിടെ കേള്‍ക്കുന്ന താരാട്ട് മതദൈവങ്ങളുടെ വാഴ്ത്തുകളുമാണ്.ഈ തടവറകളില്‍ നിന്നും ചിന്തകൊണ്ട് സ്വതന്ത്രരാകുന്നവരാണ് മതരഹിത മനുഷ്യരാകുന്നത്.

മതപരമായ ബാല്യകാലമുള്ളവര്‍ പോലും  വളര്‍ന്ന് വരുമ്പോള്‍ സ്വന്തം ജീവിതത്തില്‍ നിന്നും മതവും ജാതിയും അവനല്‍കുന്ന അന്ധപ്രവര്‍ത്തികളും പൂര്‍ണ്ണമായും ഒഴിവാക്കും. ചിലരൊക്കെ പ്രണയമെന്ന കാന്തവലയത്തില്‍ പെടുകയും മതരഹിത മനുഷ്യകുടുംബങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും. സ്വന്തം കുഞ്ഞുങ്ങളെ അവര്‍ മനുഷ്യരായി വളര്‍ത്തൂം.
സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട എന്ന സര്ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ആ കുട്ടികള്‍ മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ യൂണിഫോമിട്ട് വളരും. അവര്‍ക്കാണ് ഉപരിപഠനത്തിനും ഉദ്യോഗലബ്ധിക്കും സംവരണം വേണ്ടത്. അവരത് അര്‍ഹിക്കുന്നുണ്ട്.

ഇങ്ങനെ വളരുന്ന കുട്ടികള്‍ ഒരിയ്ക്കലും  വര്‍ഗീയവാദികളോ മത തീവ്രവാദികളോ ആവുകയില്ല. ജാതിമത പരിഗണനയോ സ്പര്‍ദ്ധയോ കൂടാതെ പൌരസമൂഹത്തോട് അവര്‍ പെരുമാറും.ഇങ്ങനെയുള്ള പൌരസമൂഹത്തെ രൂപപ്പെടുത്തിയെടുത്താല്‍ മതതീവ്രവാദം കൊണ്ടുള്ള വിപത്തുകളെ എന്നേക്കുമായി തടയാം. 

മതതീവ്രവാദത്തെ ആയുധം കൊണ്ട് നേരിടാന്‍ സാധിക്കുകയില്ല.
അത് മുളയിലേ നുള്ളേണ്ടതാണ്. പ്രകൃതി പശ്ചാത്തലമായ മനുഷ്യാവബോധം കുഞ്ഞുന്നാളിലേ പകര്‍ന്നു കൊടുക്കേണ്ടതുണ്ട്. അടുത്തിരുന്നു പഠിക്കുന്ന കുട്ടിയെ മനുഷ്യക്കുട്ടിയായി കാണണമെന്നും മതക്കുട്ടിയായി കാണരുതെന്നുമുള്ള പാഠം വിലപ്പെട്ടതാണ്. നിന്‍റെ മതമേതാണെന്ന് ചോദിച്ചാല്‍ നമ്മള്‍ മനുഷ്യരാണെന്നു പറയുന്ന കുട്ടികള്‍ നമ്മുടെ നാട്ടിന്‍റെ അഭിമാനമാണ്. 

സമത്വത്തില്‍ ഊന്നിയുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. അത് ഏതെങ്കിലും മത ദൈവത്തിന്‍റെ പേരില്‍ ആരംഭിക്കുന്നതുമില്ല.നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നു പറഞ്ഞു കൊണ്ടാണ് ആ മഹദ് ഗ്രന്ഥം ആരംഭിക്കുന്നത്. 
 
ഈ വിഭാഗതില്‍ പെടുന്ന കുട്ടികള്‍ ജാതിസംവരണത്തിന്റെ പിന്നാലേ പോകാറില്ല. ചിലപ്പോള്‍ അവര്‍ക്കത് അര്‍ഹതയുള്ളതുപോലും ആയിരിയ്ക്കും. എന്നാല്‍ ജാതിമത വിഭാഗീയതയെക്കെതിരെയുള്ള പോരാളികള്‍ എന്ന നിലയില്‍ അവരത് അവകാശപ്പെടാറില്ല. സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാത്ത ഒരു സമൂഹമാണല്ലോ അവരുടെ ലക്ഷ്യം.

കേരളത്തില്‍, മതമില്ലാത്ത ജീവന്‍ അവാര്‍ഡ് എന്നൊരു സമ്മാനമുണ്ട്. സ്കൂള്‍ രേഖകളില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കുള്ള സമ്മാനമാണത്.അപേക്ഷകരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ചു വരുന്നതായാണ് കാണപ്പെടുന്നത്.
ആ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം മനുഷ്യസമൂഹത്തിന്റെ സാധ്യതയിലേക്ക് കൂടുതല്‍ പ്രകാശം പരത്തുന്നതാണ്.

No comments:

Post a Comment