Sunday 4 September 2022

വാമനന്‍, ഭൂമിതട്ടിപ്പുകാരുടെ ആദിപിതാവ്


മഹാകവി വൈലോപ്പിള്ളിയാണ് വാമനന്‍മാരെ കൃത്യമായി അടയാളപ്പെടുത്തിയത്.അവര്‍ അധോമുഖരും ഇത്തിരി വട്ടം മാത്രം  കാണുന്നവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമാണ്. അവര്‍ മൂവടി മണ്ണ് ഇരന്നുകവരുന്നവരാണ്. അല്‍പ്പസുഖത്തിന്‍റെ പാവകളിച്ചു മയങ്ങുന്നവരാണ്.

വാമനന്‍ ഭൂമിതട്ടിപ്പുകാരുടെ പ്രതീകമാണ് . ഗോത്രത്തലവന്റെ കാരുണ്യം മുതലെടുത്ത് മണ്ണ് കൈക്കലാക്കുകയും ഗോത്രത്തലവനെത്തന്നെ നെറുകയില്‍ ചവിട്ടിക്കൊല്ലുകയും ചെയ്യുന്നത് അവരാണ്.

തമിഴരുടെ ഇഷ്ടദൈവമായ മുരുകനെയും മലയാളികളുടെ പ്രിയനാടുവാഴിയായ മഹാബലിയെയും ഭാരതീയപുരാണങ്ങളില്‍ നിന്നും ദ്രാവിഡജനത സ്വന്തമാക്കിയതാണ്. 

കഥയനുസരിച്ച്, ദേവന്മാരുടെ അസൂയയാണ് മഹാബലിയുടെ ദുര്‍മ്മരണത്തിന് കാരണമായത്. പ്രജാക്ഷേമത്തില്‍ മാത്രം തല്‍പ്പരനായ മഹാബലിയെന്ന രാജാവിനെ ഇല്ലാതാക്കാന്‍ മഹാവിഷ്ണുവാണ് ക്വട്ടേഷനെടുക്കുന്നത്.അദ്ദേഹം വാമനനായി വേഷംകെട്ടി മഹാബലിയുടെ ത്യാഗസന്നദ്ധതയെ മുതലാക്കി  നശിപ്പിക്കുന്നു. മഹാബലിയുടെ ഭാര്യയായ വിന്ധ്യാവലിയുടെ നിലവിളിയാണ്  പുരാണത്തിലെ ഏറ്റവും വലിയ നിലവിളി. ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാമെന്നു പറഞ്ഞതുപോലെ പുരാണം രചിച്ച വിശ്വമഹാകവി ആ നിലവിളിയുടെ ആഴം മൌനത്തിന്റെ ഭാഷയില്‍ രചിച്ച് വായനക്കാര്‍ക്ക് വിട്ടുതന്നിരിക്കയാണ്.

വാമനന്‍, മഹാബലിയോടും അദ്ദേഹത്തിന്റെ പ്രജകളോടും കാട്ടിയത് തികഞ്ഞ അനീതിയാണ്. വാര്‍ഷിക പരോളാണ് ആ നിരപരാധിക്ക് അനുവദിച്ചിട്ടുള്ളത്.

കാസര്‍കോട്ടെ തുളുവരുടെ ബലീന്ദ്രന്‍പാട്ടില്‍ മഹാബലിക്ക് ഒരു പ്രധാന ഓഫര്‍ നല്കുന്നുണ്ട്. അത് ഭൂമി തിരിച്ചു തരാമെന്നതാണ്. എന്നു തിരിച്ചുതരുമെന്നും പറയുന്നുണ്ട്. ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്. ഉഴുന്ന് മദ്ദളമാകുന്ന കാലത്ത്. കുന്നിമണിയിലെ കറുത്തകല മായുന്നകാലത്ത്.മരംകൊത്തി തലപ്പൂവ് അഴിച്ചുവയ്ക്കുന്നകാലത്ത്. ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തില്‍ പോലും ഇത്ര നീണ്ട ഒരു കാലയളവില്ല.
തിരിച്ചുകൊടുക്കില്ലെന്നാണല്ലോ ഊ ഓഫറിലൂടെ പറയുന്നതു.

നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള സമരത്തിലാണ് മഹാബലിയുടെ പിന്‍ ഗാമികളായ ആദിവാസികള്‍. അതില്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക നഞ്ചിയമ്മയും ഒരു സമരസഖാവാണ്.

ബാണാസുരന്‍ മലയും അണക്കെട്ടുമുള്ളത് കേരളത്തില്‍. ഉഷയെന്ന പേര് വ്യാപകമായിയുള്ളതും കേരളത്തില്‍. മഹാബലിയാണ് കേരളത്തിന്റെ താരം. വാമനനല്ല.

ഇ.ചന്ദ്രശേഖരന്‍ നായരുടെ ചിന്തയുടെ സാക്ഷാത്ക്കാരമായ  മാവേലിസ്റ്റോറുകള്‍ ആരംഭിച്ചപ്പോള്‍ തൃശൂരില്‍ വാമനന്‍റെ പേരില്‍ ചില ബദല്‍ സ്റ്റോരുകളും തുടങ്ങിയിരുന്നു. ജനങ്ങളുടെ നിസ്സഹകരണം മൂലം വാമനാ സ്റ്റോറുകളെല്ലാം പൂട്ടിപ്പോയി. മാവേലിസ്റ്റോറുകള്‍ ഇന്നും സേവനസന്നദ്ധമായി നിലനില്‍ക്കുന്നു.

കേരളോല്‍പ്പത്തിയെ സംബന്ധിച്ചു മറ്റൊരു കള്ളക്കഥയുണ്ട്.പരശുരാമന്‍ മഴുവെറിഞ്ഞു സൃഷ്ടിച്ചതാണത്രേ. ആ മാജിക്കല്ല കേരളമെന്ന് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ എം.മുകുന്ദന്‍ ഈയിടെ പറഞ്ഞിരുന്നു. ദശാവതാരങ്ങളില്‍ അഞ്ചാമത്തെ വേഷമാണ് വാമനന്‍. ആ വേഷം കെട്ടിയത് കേരളനാട് വാണിരുന്ന മഹാബലിയെ നശിപ്പിച്ച് കേരളീയരെ മുഴുവന്‍ ദു:ഖിപ്പിക്കാനാണ്. അപ്പോള്‍ പിന്നീട് കെട്ടിയ പരശുരാമവേഷം ഏത് കേരളമാണ് കോടാലി കടലിലെറിഞ്ഞു സൃഷ്ടിച്ചത്? മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്ന വയലാര്‍ക്കവിതയില്‍ ഈ വിഷയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കുന്നലനാടിനെ കൊള്ളയടിക്കാന്‍ കോടാലിയുമായി വന്ന ഭൂദാനയജ്ഞപ്രവര്‍ത്തകനായ കള്ളന്‍ എന്നാണ് വയലാര്‍ പരശുരാമനെ വിശേഷിപ്പിക്കുന്നത്.

പടിയിറങ്ങിപ്പോയ കടലിന്റെ വീടാണ് കേരളം.കടലിന്റെ സമ്മാനം. ഇതില്‍ കോടാലിക്കോ കെട്ടുകഥയിലെ ജാവലിന്‍ ത്രോ വിദഗ്ദ്ധര്‍ക്കോ ഒരു പങ്കുമില്ല.

ഓണപ്പതിപ്പുകള്‍ ഇറങ്ങുന്നതിന് മുന്‍പേ ഓണക്കിറ്റുകള്‍ നല്‍കിക്കൊണ്ട്  കേരളസര്‍ക്കാര്‍ ഓണത്തിന്റെ വരവറിയിച്ചിരിക്കുന്നു. മുതുപിലാക്കാട്ടെ  ഒരു യോഗത്തില്‍ വച്ച്  വച്ച് തമാശയായി ചോദിച്ചു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് വരുകയും മാവേലിയും വാമനനും സ്ഥാനാര്‍ഥികളാവുകയും ചെയ്താല്‍ നിങ്ങള്‍ ആര്‍ക്ക് വോട്ടുചെയ്യും? മാവേലിക്ക് എന്നായിരുന്നു കൂട്ടായ മറുപടി. വാമനന് കെട്ടിവച്ച കാശ് പോലും  കിട്ടില്ല.

അതാണ്  മലയാളിമനസ്സ്. അതിനാല്‍ മനുവാദികളാരെങ്കിലും ഓണക്കാലത്തു മലയാളികള്‍ക്ക് വാമനജയന്തി ആശംസിച്ചാല്‍ ആ ആശംസ കീറിയേറിയാനുള്ള ഇടം കൂടി അറബിക്കടലിലുണ്ട്.
അറബിക്കടല്‍ മലിനമാകുമെങ്കില്‍ക്കൂടി.
- കുരീപ്പുഴശ്രീകുമാര്‍ 

No comments:

Post a Comment