Tuesday 14 February 2023

ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോള്‍

ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോള്‍ 

-----------------------------------------------------------
ഇന്ത്യന്‍ പുരാണങ്ങളില്‍ മൃഗങ്ങളും മനുഷ്യരുമായുള്ള ആലിംഗനവും രതിയും മറ്റും ആധികാരികരീതിയില്‍ത്തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിലേറ്റവും രസകരം തവളരാജകുമാരിയുമായുള്ള പരീക്ഷിത്ത് രാജാവിന്റെ ദാമ്പത്യ ജീവിതമാണ്.

ഒരേ പേരുള്ള പല കഥാപാത്രങ്ങള്‍ മഹാഭാരതത്തില്‍ ഉണ്ടല്ലോ. അയോധ്യ വാണിരുന്ന ഒരു രാജാവാണ് തവളയെ കെട്ടിയ പരീക്ഷിത്ത്. ഒരു സഞ്ചാരത്തിനിടയിലാണ് പരീക്ഷിത്ത് തവളപ്പെണ്ണായ സുശോഭനയെ കണ്ടുമുട്ടുന്നത്. നല്ല പാട്ടുകാരിയാണ് ഈ തവളക്കുട്ടി. അവര്‍ തമ്മില്‍ വിവാഹിതരായി. ഒരു കരാര്‍ ഉണ്ടായിരുന്നു. സുശോഭനയെ വെള്ളം കാണിക്കരുത്. 

രാജാവ് അതീവരഹസ്യമായി സുശോഭനയുമായി മധുവിധു ആഘോഷിച്ചു. ഇത് മനസ്സിലാക്കിയ മന്ത്രി തന്ത്രപൂര്‍വം മറ്റൊരു കേളീഗൃഹം നിര്‍മ്മിച്ചു. അവിടെ ഒരു തടാകം ഉള്ളതായി തോന്നുകയില്ല. കേളീവാസത്തിന്റെ ഒരു ഘട്ടത്തില്‍ സുശോഭന വെള്ളം കാണുകയും അതില്‍ ഒരു പച്ചത്തവളയായി അപ്രത്യക്ഷമാവുകയും ചെയ്തു. കോപാകുലനായ രാജാവ് സകല തവളകളെയും കൊല്ലാന്‍ ഉത്തരവിട്ടു.

ആയുസ്സെന്നു പേരുള്ള തവളരാജാവ് ഹാജരാവുകയും തവളവധ ഉത്തരവ് പിന്‍വലിച്ചാല്‍ മകളെ തരാമെന്ന് ഉത്തരവിടുകയും ചെയ്യുന്നു. രാജാവ് സമ്മതിക്കുകയും സുശോഭന വീണ്ടും ശോഭയോടെ ഭാര്യാപദവിയിലെത്തുകയും ചെയ്യുന്നു.

കുതിരയുടെ മുഖമുള്ളവരും കുരങ്ങിന്‍റെ മുഖമുള്ളവരും പുരുഷബീജം ഏറ്റുവാങ്ങിയ മത്സ്യവും തത്തയും എല്ലാം പുരാണത്തിലുണ്ട്. മനുഷ്യരും സര്‍പ്പങ്ങളും തമ്മിലുള്ള ബന്ധങ്ങളും പുരാണത്തിലുണ്ട്.

ഇതൊക്കെ സങ്കല്‍പ്പം അല്ലെന്നും സത്യമാണെന്നും കരുതിയ പ്രാകൃത  ജനത ഈ മൃഗങ്ങളെയെല്ലാം ആരാധിക്കാന്‍ തുടങ്ങി.
ഉറുമ്പിനെയും മത്സ്യത്തെയും പ്ലേഗു പരത്തുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന എലികളെയും ആനകളെയും പന്നിയെയും ആമയെയും സര്‍പ്പങ്ങളെയും കോഴിയെയും മയിലിനെയും ചിലന്തിയെയും  എല്ലാം  ആരാധിക്കാന്‍ തുടങ്ങി. അടുത്ത് ചെന്നു ആരാധിച്ചാല്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞ  സിംഹം.പുലി,കടുവ തുടങ്ങിയവയെ ദൈവവാഹനങ്ങളാക്കി 
ചിത്രപ്പെടുത്തി ആരാധിക്കാന്‍ തുടങ്ങി. മനുഷ്യന്റെ ജ്ഞാന പരിമിതി കാരണം ദിനോസറുകള്‍ ഒരു ദൈവത്തിന്റെയും വാഹനമായില്ല.

പാവം മനുഷ്യന്റെ ഈ ഭക്തിപ്രവണതയെ മതവും പുരോഹിതവര്‍ഗ്ഗവും മുതലാക്കി. അവരുടെ കീശയും ശരീരവും പുഷ്ടിപ്പെട്ടു.

നിരര്‍ഥകമായ ഈ പൂജാ പ്രവണതയെ രാഷ്ട്രീയ വല്‍ക്കരിച്ചപ്പോഴാണ് പശുവിനെ കെട്ടിപ്പിടിക്കാമെന്ന ഉത്തരവുണ്ടായത്. കേന്ദ്രത്തിലെ യുക്തിരഹിത ഭരണകൂടം ഇച്ഛിച്ചതേയുള്ളൂ മൃഗക്ഷേമബോര്‍ഡ് കല്‍പ്പിച്ചു. അന്താരാഷ്ട്ര പ്രണയദിനത്തില്‍ ആലിംഗനം ചെയ്യണമെന്നായിരുന്നു കല്പ്പന.പശുവിനെ കെട്ടിപ്പിടിച്ചാല്‍ വൈകാരിക സമൃദ്ധിയുണ്ടാവുകയും സന്തോഷം വര്‍ധിക്കുകയും ചെയ്യുമത്രേ.

ലോകത്തിന്റെ മുന്നില്‍ ഭാരതീയര്‍ ലജ്ജിച്ചു തല താഴ്ത്തിയ ഒരു ഉത്തരവായിരുന്നു അത്. ഇത്രയ്ക്ക് പ്രാകൃതരാണോ ഇന്ത്യക്കാര്‍ എന്നോര്‍ത്തു ലോകം മൂക്കത്ത് വിരല്‍ വച്ചു. ആരാടാ എന്റെ ഭാര്യയെ കെട്ടിപ്പിടിക്കാന്‍ വരുന്നതെന്ന് ഒരു കാള ചോദിക്കുന്നതായുള്ള ഒരു കാര്‍ട്ടൂണും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ലോകത്തിന്റെ പരിഹാസച്ചിരിക്കു മുന്നില്‍ തലകുനിക്കേണ്ടിവന്ന ഭരണകൂടം വലിയ വിശദീകരണമൊന്നും കൂടാതെ ആ ഉത്തരവ് പിന്‍ വലിച്ചു. ഭ്രാന്ത് പടര്‍ന്ന് പിടിച്ചവരാരെങ്കിലും കെട്ടിപ്പിടിച്ചിട്ടുണ്ടാവുകയും ചെയ്യും. നായ്ക്കളെ കല്ല്യാണം കഴിപ്പിച്ചുകൊണ്ട് ഒരു ഹിന്ദു സംഘടന പ്രതിഷേധിച്ചുകഴിഞ്ഞു. പ്രണയികളെ പട്ടികളായി കണ്ടെന്നാണല്ലോ അതിന്‍റെ അര്‍ത്ഥം. നായ ഭാരതപുരാണത്തില്‍ ഒരു മോശം മൃഗമല്ല. യുധിഷ്ഠിരനുമായി നായക്കുള്ള ബന്ധവും കിടപ്പുമുറിക്ക് മുന്നിലെ ചെരുപ്പിന്റെ കഥയും പ്രസിദ്ധമാണല്ലോ.

ഇതൊരു ടെസ്റ്റു ഡോസ് മാത്രമാണ്. കെട്ടുകഥകളെ മുന്‍ നിര്‍ത്തിയാല്‍ വോട്ടുകിട്ടുമെന്നു ബോധ്യമായ  ഭരണകൂടം ഇതിലപ്പുറവും ഇനി ചെയ്യും. പശുവിന് വോട്ടവകാശം കൊടുത്താല്‍ പോലും ആരും അത്ഭുതപ്പെടേണ്ടതില്ല.ഭരണമുറപ്പിച്ചു ജന്മനാടിനെ മതഭീകരവാദികള്‍ക്കും കുത്തക മുതലാളിമാര്‍ക്കും തീറെഴുതാന്‍ അത് സഹായിക്കും.

ഇനി ഇന്ത്യക്ക് സ്വന്തമായി ഒരു പ്രണയദിനം വേണമെന്നാണ് വാദമെങ്കില്‍ അനാര്‍ക്കലിയുടെയും ജഹാംഗീറിന്റെയും പ്രണയം ഓര്‍മ്മിപ്പിക്കുന്ന ഒരു ദിവസമോ പ്രണയത്തിന്റെ രക്തസാക്ഷിയായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഓര്‍മ്മദിനമോ സ്വീകരിക്കാവുന്നതാണല്ലോ

No comments:

Post a Comment