Thursday 30 May 2013

സുകുമാരിയുടെ മരണവും പൂജാമുറി ചിന്തകളും



 
  മലയാളം, തമിഴ് പ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്നു സുകുമാരി. നായികനടികള്‍ക്കു കിട്ടുന്ന താരാരാധനയുടെ താഴ്ചയെക്കാള്‍ യഥാര്‍ഥ നടിക്കു കിട്ടുന്ന ആദരവിന്റെ ഉയര്‍ച്ചയിലാണ് പ്രേക്ഷകര്‍ സുകുമാരിയെ കണ്ടിട്ടുള്ളത്. ശ്രദ്ധയോടെയുള്ള ജീവിതവും അഭിനയത്തോടുള്ള മാന്യമായ ആത്മാര്‍ഥതയും സുകുമാരിയുടെ സവിശേഷതയായിരുന്നു. അതിനാല്‍ സിനിമാ മാസികക്കാരുടെ ഗോസിപ്പുകോളങ്ങള്‍ക്ക് അവര്‍ ഇരയായില്ല.

വൈവിധ്യമുള്ള കഥാപാത്രങ്ങളെ സുകുമാരി മികവോടെ അവതരിപ്പിച്ചു. നൃത്തം ചെയ്യാനും പാടാനുമുള്ള കഴിവുകള്‍ കൂടി അവര്‍ക്കുണ്ടായിരുന്നു. ചട്ടക്കാരി, റാംജിറാവു സ്പീക്കിംഗ്, പഞ്ചവടിപ്പാലം, അരപ്പട്ട കെട്ടിയ ഗ്രാമം തുടങ്ങി അവരുടെ അഭിനയ പ്രാഗത്ഭ്യത്തിന് തെളിവായി നിരവധി ചിത്രങ്ങളുടെ പേരു നിരത്താമെങ്കിലും അധികം ശ്രദ്ധിക്കപ്പെടാതെ പോയ മിഴികള്‍ സാക്ഷിയിലെ ഭീകരവാദിയായി മുദ്രകുത്തപ്പെട്ട ഒരു നിരപരാധിയുടെ ഉമ്മയായി വന്ന സുകുമാരിയാണ് കണ്ണു നനയിച്ചത്. വീടുപേക്ഷിക്കേണ്ടിവന്ന അവര്‍ അഭയാര്‍ഥിനിയായി ഒരു ഹിന്ദുക്ഷേത്രത്തിന്റെ പടിപ്പുരയിലുറങ്ങുന്നതും പിടിക്കപ്പെടുന്നതും മതേതര മനുഷ്യബോധമുള്ള ഏതൊരാളെയും വേദനിപ്പിച്ചു. സുകുമാരിയുടെ നിര്‍വ്യാജമായ നടനമികവാണ് അതു സാധിച്ചത്.

സുകുമാരി പരമഭക്തയായിരുന്നു. എല്ലാവരെയും സ്‌നേഹിച്ചതുപോലെ അവര്‍ കുട്ടിക്കാലത്തേ പരിചയപ്പെട്ട ഹിന്ദുദൈവങ്ങളെയും സ്‌നേഹിച്ചു. വീട്ടില്‍ പൂജാമുറിയുണ്ടാക്കി ദീപാരാധന നടത്തി. ആ ദീപത്തില്‍ നിന്നും വസ്ത്രത്തിലേയ്ക്ക് തീപടര്‍ന്നു പിടിച്ച് ഗുരുതരമായി പൊള്ളലേറ്റാണ് സുകുമാരി മരിച്ചത്.

മനുഷ്യപക്ഷത്തു നിന്നു നോക്കിയാല്‍ സുകുമാരി സ്വയം വരുത്തിവച്ച മരണമായിരുന്നു അത്. അന്ധമായ മതവിശ്വാസവും ദൈവവിശ്വാസവുമാണ് ദീപാരാധനയിലേയ്ക്കും തീപ്പൊള്ളലിലേയ്ക്കും മരണത്തിലേയ്ക്കും അവരെ നയിച്ചത്. വിശ്വാസവും ആരാധനയും അവരുടെ സ്വകാര്യമെന്ന് നമുക്ക് വിധിയെഴുതാം. എന്നാല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയാദരിച്ച വലിയൊരു നടിയുടെ വേര്‍പാടുണ്ടാക്കിയ നഷ്ടം പൊതുസമൂഹത്തിന്റേതാണല്ലോ. ദൈവമേ, എന്തുകൊണ്ട് ആ പരമഭക്തയെ, അമ്മയെപ്പോലെ ഞങ്ങള്‍ ആദരിക്കുന്ന അഭിവന്ദ്യ വനിതയെ രക്ഷിച്ചില്ല, എന്നൊരു ചോദ്യം കണ്ണുനീരോടെയെങ്കിലും ഉയരുന്നുണ്ട്.

ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയില്ല. വേണമെന്നൊരിക്കലും തോന്നിയിട്ടില്ല. എന്നാല്‍ ഞാന്‍ പോയിട്ടുള്ള പല വീടുകളിലും പൂജാമുറിക്കു പകരം ക്ഷേത്രമാതൃകകള്‍ തന്നെ കണ്ടിട്ടുണ്ട്. വൈദ്യുത വിളക്കുകള്‍ കൂടാതെ നെയ്യൊഴിച്ചു കത്തിക്കുന്ന നിരവധി വിളക്കുകള്‍, കര്‍പ്പൂര ദീപങ്ങള്‍, ഇവയ്ക്കു മുന്നില്‍ കണ്ണടച്ചു നിന്ന് പ്രാര്‍ഥിക്കുന്നത് അപകടകരമാണ്. പ്രാര്‍ഥിക്കുന്നത് രക്ഷിക്കണേ എന്നാണെങ്കിലും ഒരു ദൈവവും രക്ഷിക്കുകയില്ല.

ശബരിമല ക്ഷേത്രത്തിനും ഗുരുവായൂരമ്പലത്തിനും തീപിടിച്ചിട്ടുണ്ട്. സ്ഥലത്തെ ദൈവങ്ങള്‍ തീയണക്കാന്‍ ചെറുവിരല്‍ പോലുമനക്കിയിട്ടില്ല.

വീട്ടിലെ പൂജാമുറികളില്‍ ദീപാരാധന ഒഴിവാക്കുകയും ദൈവത്തെ മനസിലേക്കു മാറ്റുകയും ചെയ്താല്‍ ദീപാരാധനമൂലമുള്ള തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാം. മനസിലെ ദീപാരാധനയ്ക്ക് തീ വേണ്ടല്ലൊ. നമുക്കുവേണ്ടത് പുക നിറഞ്ഞ പൂജാമുറിയല്ല ശുചിത്വമുള്ള ടോയ്‌ലറ്റുകളുമാണ്.

കേരളത്തില്‍ ഹിന്ദുമതക്കാരും ക്രിസ്തുമതക്കാരുമാണ് വീടിനുള്ളില്‍ ദൈവനാമത്തില്‍ തീക്കളി നടത്തുന്നത്. വീട്ടില്‍ ദീപാരാധനയില്ലാത്ത ഇസ്‌ലാം മതവിശ്വാസികള്‍ക്ക് സുഖജീവിതത്തിനു തടസമൊന്നുമില്ലെന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. ദീപാരാധന ഒരു അന്ധവിശ്വാസമാണ്. ജീവിതത്തിന്റെ ശ്രേയസ്സും വിഗ്രഹ സവിധത്തിലെ വിളക്കുകൊളുത്തലും തമ്മില്‍ ബന്ധമൊന്നുമില്ല.

അഗ്നിക്ക് എല്ലാം ഭക്ഷണമാണ്. അടുത്തുകിട്ടുന്നത് സ്ഥാവരജംഗമ സാധനങ്ങളാണെന്നോ ഈശ്വര വിശ്വാസികളോ നിരീശ്വരവാദികളോ ആണെന്നോ ഉള്ള വ്യത്യാസമൊന്നും അഗ്നിക്കില്ല. ദാഹകന് ജലദാഹം മാത്രമേ ഇല്ലാതെയുള്ളു.

മിന്നലേറ്റും വൈദ്യുതിയേറ്റും മറ്റും ശരീരം പൊള്ളിമരിക്കാം. എന്നാല്‍ വീട്ടിലെ പൂജാമുറി ഒഴിവാക്കിയാല്‍ ആരാധനാദീപത്തില്‍ നിന്നുമുള്ള പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെടാം.

ആദരണീയയായ സുകുമാരിയുടെ ഓര്‍മ്മയ്ക്കുമുന്നില്‍ ശിരസ്സു നമിക്കുന്നതോടൊപ്പം അവരെ മരണത്തിലേക്കു നയിച്ച അന്ധവിശ്വാസം ഒഴിവാക്കേണ്ടതാണെന്നും രേഖപ്പെടുത്തട്ടെ.
 

11 comments:

  1. സാർ ഇത് കുറച്ച് ബാലിശമായിപ്പോയി ; അടുപ്പിൽ നിന്നും പൊള്ളലേറ്റാൽ വീട്ടിൽ പാചകം ചെയ്യരുത് എന്ന് പറയുന്നത് പോലെ . നമ്മൾ തെളിച്ച ആരാധനാദീപത്തില്‍ നിന്നുമുള്ള പൊള്ളൽ പോലെ , നമ്മൾ കത്തിച്ച അടുപ്പിൽ നിന്നും പൊള്ളലേറ്റൂ എന്ന് പറയുന്നതും മനസിന്‌ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
    ആരാധന വ്യക്തി സ്വാതന്ത്ര്യം ആണ് . മുസ്ലിം സമുദായത്തിൽ വീട്ടിൽ ദീപം കൊളുത്തി പ്രാർത്ഥിക്കുന്ന പരമ്പരാഗത ശീലം ഇല്ലാത്തത് കൊണ്ട് അവർ അത് ഇപ്പോഴും ചെയ്യുന്നില്ല. അഗ്നിയെ ദൈവമായ് കണ്ട് പൂജിക്കുകയും , അഗ്നി സാക്ഷിയായ് വിവാഹം ചെയ്യുകയും , ഹോമങ്ങളും യാഗങ്ങളും ചെയ്യുകയും ചെയ്ത് ശീലിച്ച ഒരു മുൻതലമുറയെ , പൂജാമുറിയിൽ വിളക്ക് കൊളുത്തിയെങ്കിലും പിന്തുടരുന്നത് ഒരു നല്ല ശീലം അല്ലെ?

    സുകുമാരിയമ്മയെ ഒഴിച് നിർത്തിയാൽ ഇത്തരത്തിൽ എത്ര അപകടങ്ങൾ നടന്നിട്ടുണ്ടാവും? അപ്പോൾ വേണ്ടത് ശ്രദ്ധയാണ്; പ്രായം ചെന്നവർ , ശാരീരിക അവശതകൾ ഉള്ളവർ ചെയ്യുമ്പോൾ കുറച്ചധികം ശ്രദ്ധവേണം ... അല്ലാതെ ..........

    ReplyDelete
  2. വിശ്വാസവും അവിശ്വാസവും ആവുകയോ ആവാതിര്‍ക്കുകയോ ചെയ്യാം. സുകുമാരി അമ്മയ്ക്ക് ജീവിതത്തില്‍ ഒരുപാട് ആശ്വാസമായ നിലവിളക്ക് അവരുടെ ജീവനെടുത്തത് നിര്‍ഭാഗ്യകരമായി. ചിലര്‍ (50% of accident deaths have some relation with മദ്യപാനം )മദ്യപിച്ചു മരിക്കും .ചിലര്‍ വാഹനാപകടത്തില്‍ മരിക്കും( 10 out of 100 deaths) .ചിലര്‍ പാമ്പ്‌ കടിയേറ്റ് മരിക്കും (ഏകദേശം രണ്ടു ശതമാനം മരണങ്ങള്‍))) ചിലര്‍ നിലവിളക്കില്‍ നിന്ന്തീയെട്റ്റ്‌ മരിക്കും ഒരുകോടി മരണഗളില്‍ ഒന്ന്. ആ സാധ്യത ഇല്ലാത്ത ഒരു പ്രവര്‍ത്തിയും മനുഷ്യ ജീവിതത്ത്തിനില്ല

    ReplyDelete
  3. ജനിമൃതിതന്‍ രഹസ്യമാരറിവൂ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ശ്രീയേട്ടാ
    വിശ്വാസങ്ങളുടെ മേൽ ചില ആളുകൾ ശക്തമായി ഉറച്ചു നിൽക്കുന്നു. ഇവിടെ ശ്രീയേട്ടൻ മതെതരനായി നിൽക്കുന്നത് പോലെയുള്ള ചിന്ത വിശ്വാസികൾക്കും ഉണ്ട്.
    തീർച്ചയായും സുകുമാരി എന്ന നടിയുടെ നഷ്ടം വളരെ വലുത് തന്നെയാണ്

    ReplyDelete
  6. നിഷ്പക്ഷമായിപ്പറയുകയാണെങ്കിൽ, മതവിശ്വാസവും ആരാധനയുമൊക്കെ, വ്യക്തിസുരക്ഷ അപകടപ്പെടുത്താതിരിക്കുകയും മറ്റുള്ളവർക്ക് അലോസരമുണ്ടാക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം നിർദ്ദോഷമാണ്; സ്വകാര്യമാണ്. പക്ഷെ, അതേപ്രവൃത്തി കൊണ്ടുതന്നെ ജീവനാശമോ ശാരീരികഭ്രംശമോ സംഭവിക്കുമ്പോൾ, അതിന്റെ ഔചിത്യം യുക്തിസഹമല്ലാതാകുന്നു. മതാചാരമാണ് എന്ന ഒറ്റ കാരണം കൊണ്ട് യുക്തിചിന്തയ്ക്ക് തെല്ലും സ്ഥാനമില്ല എന്ന് ശഠിക്കുന്നത് അപകടങ്ങളും അത്യാഹിതങ്ങളും വിളിച്ചുവരുത്തും. വ്യക്തിപരം തന്നെയാണെങ്കിലും, പലപ്പോഴും ഇത്തരം കാര്യങ്ങളിൽ പുനർചിന്തനം ആശ്വാസ്യമാണ്.

    ReplyDelete
  7. എല്ലാ കൂട്ടുകാര്ക്കും നന്ദി.സുകുമാരിയുടെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.പാചകവും രക്ഷിക്കണേ എന്ന് പറയുന്ന ആരാധനാരീതിയും തമ്മിൽ വ്യത്യാസമുണ്ട്.അത് പോട്ടെ.എന്നെ അത്ഭുതപ്പെടുത്തുന്നത് സതിയെ അനുകൂലിച്ച സ്ത്രീകള് പോലും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നതാണ്.നിരോധിക്കപ്പെട്ടിട്ടു പോലും
    സതി അനുഷ്ടിക്കൽ ഉണ്ടായി!ഇങ്ങനെയൊക്കെ മതിയോ?വല്ലാത്ത ദുഃഖം തോന്നുന്നു.

    ReplyDelete
    Replies
    1. സതിയെ ഉൽക്കടമായി അനുകൂലിച്ചിരുന്ന പാരമ്പര്യമാണ്, ഉത്തരേൻഡ്യയിലെ പല ഹിന്ദുസമുദായങ്ങൾക്കും ( പ്രത്യേകിച്ചും,രജപുത്രർക്ക്). ആ പൈശാചികകൃത്യം,ഉത്കൃഷ്ടമായ ഒരുവിശുദ്ധകർമ്മമെന്ന തരത്തിലാണ് അവിടുത്തെ സ്ത്രീകളെ കുട്ടിക്കാലം മുതലേ പറഞ്ഞുപഠിപ്പിച്ചിരുന്നത്. അതുകൊണ്ട്, അതിൻറെ ഭയാനകമായഅർത്ഥശൂന്യത മനസ്സിലാക്കാൻ,
      സാധുക്കളായ(പലപ്പോഴും നിരക്ഷരായ) വിധവകൾക്കു കഴിഞ്ഞിരുന്നില്ല.ഇനി അഥവാ സതി അനുഷ്ടിക്കാൻ വൈമനസ്യം കാണിച്ചാൽ, ഭീതിപ്രദമായ സാമൂഹികബഹിഷ്കരണവും, സാമുദായികഭ്രഷ്ടുമായിരുന്നു (ഒരുപക്ഷെ, കുടുംബാംഗങ്ങൾ തന്നെ കൊലപ്പെടുത്തുകയുമാവാം) അവരെ കാത്തിരുന്നത്. കാലംമാറിയെങ്കിലും, ആ പഴമയും പാരമ്പര്യവും മനസ്സിൽകൊണ്ടുനടക്കുന്ന ഒരുന്യൂനപക്ഷമെങ്കിലും ഇന്നും ശേഷിക്കുന്നുണ്ട്‌. അവരിൽനിന്നോ, അവരുടെപ്രേരണയിൽനിന്നോയാണ്, രൂപ്‌ കവറിനെ(Roop Kanwar)പ്പോലുള്ളവർ (അപൂർവ്വമായിട്ടെങ്കിലും) ഉണ്ടാകുന്നത്. ജനസാമാന്യത്തിന്റെ കാഴ്ചപ്പാട് മാറിയെങ്കിൽ ( അഥവാ, മാറ്റിയെങ്കിൽ) മാത്രമേ, ഇമ്മാതിരിയുള്ള ദുരാചാരങ്ങൾ ഇല്ലാതാകുകയുള്ളൂ.


      Delete
  8. അതെ രാധാകൃഷ്ണൻ.

    ReplyDelete
  9. താങ്കളുടെ മതം ആരാധനാ എന്നുള്ള സങ്ങല്പങ്ങളോട് പൂർണമായി യോജിച്ചു കൊണ്ട് തന്നെ പറയട്ടെ, മനസ്സിന്റെ ഒരു വിനോദ ഉപാധിയാണ് ആരാധനാ.. ഒരു കവിത വായിക്കുമ്പോൾ ഒരു സിനിമ കാണുമ്പോൾ മനസ്സിന് കിട്ടുന്ന നിര്വൃതി അത് പൂജയിലൂടെ ഒരു ദീപം തെളിക്കുന്നതിലൂടെ കിട്ടുന്നെങ്കിൽ ആരാധനാ ക്രമത്തെ എന്തിനു കുറ്റം പറയണം അത് ഒരു വിനോദ ഉപാധി ആണെങ്കിൽ പ്രത്യേകിച്ച് ലഹരി പോലെ പടരുമ്പോഴും അത്ര സൈഡ് എഫ്ഫക്റ്റ്‌ ഇല്ലാന്ന് കൂട്ടിക്കോളൂ
    വര്ഗീയതയുടെ സൈഡ് എഫ്ഫക്റ്റ്‌ ഉണ്ട് ചില വിശ്വാസങ്ങളിൽ.
    പിന്നെ വാഹനം ഇടിച്ചും ഷോക്ക്‌ അടിച്ചും മരണം ജീവിതത്തിൽ ഉണ്ട് സുരക്ഷ ആണ് പ്രധാനം
    സുകുമാരി അമ്മയുടെ വിയോഗത്തിൽ ദുഃഖം ഉണ്ട് അത് താങ്കളുടെ ഒരു കാഴ്ചപ്പാടിന് ഉപോല്ബലകമായ തെളിവ് എന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല

    പക്ഷെ താങ്കളുടെ ലേഖനത്തില പറയുന്ന പ്രധാന കാര്യങ്ങൾ അമ്പലം തന്നെ പൂജ മുറികളിൽ ഒരുക്കുന്നതിന്റെ വൈദ്യുത അലങ്കാരങ്ങളും കര്പ്പൂരം തിരി എണ്ണ അതൊക്കെ അലക്ഷ്യമായി കത്തിക്കുനതിന്റെ അപകടങ്ങൾ മനസ്സിലാക്കുവാൻ ഈ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്
    നന്ദി സ്നേഹപൂർവ്വം

    ReplyDelete