Saturday 31 January 2015

പെരുമാൾ മുരുകനും ഭരണകൂട ഭീകരതയും




    കവി കൂടിയാണ്‌ പെരുമാൾ മുരുകൻ. അറുപത്തിയേഴു കവിതകൾ അടങ്ങിയ അദ്ദേഹത്തിന്റെ സമാഹാരത്തിന്‌ വിചിത്രമായ ഒരു പേരാണ്‌ നൽകിയിട്ടുള്ളത്‌. സാമൂഹ്യ കാരണങ്ങൾ അടിത്തറയിട്ട സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ഒരു ആഴ്ചയിലെ ദിവസങ്ങളെ അദ്ദേഹം മാറ്റി ചിട്ടപ്പെടുത്തുന്നു. ആ കവിതയുടെ പേരാണ്‌ വാരത്തിൽ കുഴങ്ങുന്നുണ്ടാഴ്ചകൾ. പുസ്തകത്തിന്റെ പേര്‌, വെള്ളി ശനി ബുധൻ ഞായർ വ്യാഴം ചൊവ്വ. തിങ്കളാഴ്ചയെ അദ്ദേഹം പുറത്താക്കി. വേറിട്ടൊരു സൗന്ദര്യബോധത്തിന്റെ യുക്തിയിൽ നിന്നും പിറന്ന ഈ അടുക്കിപ്പറക്കലാണ്‌ വർഗീയവാദികളുടെ കടുത്ത എതിർപ്പുമൂലം പിൻവലിക്കപ്പെട്ട രചനകളിൽ പ്രധാനമായ അർദ്ധനാരീശ്വരനിലും ഉള്ളത്‌. ഭദ്രമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ രചനകളിലൂടെ ക്രമീകരിക്കുക എന്ന എഴുത്തുകാരന്റെ ധർമ്മം മാത്രമേ പെരുമാൾ മുരുകനും ചെയ്തിട്ടുള്ളൂ.

   പെരുമാൾ മുരുകൻ എഴുത്തുനിറുത്തിയതിനു പിന്നിൽ പ്രവർത്തിച്ച ഹിന്ദു വർഗ്ഗീയ ശക്തികളെക്കാൾ അപകടകരമായി തോന്നുന്നത്‌ അവർ സ്പോൺസർ ചെയ്ത ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനമാണ്‌.

   സ്വാമിപ്പിള്ള എന്ന പ്രയോഗത്തിൽ നിന്നുള്ള അന്വേഷണമാണ്‌ തമിഴ്‌നാട്ടിലെ നാമക്കൽ തിരുചെങ്കോട്‌ സ്വദേശിയായ കോളജ്‌ അധ്യാപകൻ പെരുമാൾ മുരുകനെ ചരിത്രത്തിലെ പുത്രകാമേഷ്ടിയിലെത്തിച്ചത്‌. കുട്ടികളില്ലാത്ത ഭാര്യമാർ വീട്ടുകാരുടെ അനുമതിയോടെ മറ്റൊരു പുരുഷനിൽ നിന്നും സന്താന ലബ്ദി നേടുന്നു. തിരുച്ചെങ്കോട്ടെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രഥോത്സവരാവിലാണ്‌ മക്കളില്ലാത്ത പാവം സ്ത്രീകൾ പുരുഷവേട്ടയ്ക്കിറങ്ങുന്നത്‌. ഇങ്ങനെയുണ്ടാകുന്ന കുട്ടികളാണ്‌ സാക്ഷാൽ ദൈവസന്തതികൾ – സ്വാമിപ്പിള്ളകൾ. ക്രിസ്തുവിന്റെ ജനനകഥയെ ഓർമ്മിപ്പിക്കുന്ന ഈ ചരിത്രപരാമർശമാണ്‌ ഹിന്ദു വർഗ്ഗീയവാദികളെ ചൊടിപ്പിച്ചത്‌. അവർ ഹർത്താൽ തുടങ്ങിയ പ്രക്ഷോഭ പരിപാടികൾ തുടങ്ങി. അത്‌ പെരുമാൾ മുരുകന്റെ സർഗ്ഗശേഷിയുടെ കൈവെട്ടി.

   വർഗ്ഗീയ കക്ഷികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കരുത്‌. മതവ്രണം എപ്പോഴും വികാരപ്പെടാമല്ലൊ. എന്നാൽ അതിന്‌ കൂട്ടുപിടിച്ചു കൊണ്ട്‌ മതേതര രാജ്യത്തെ ഭരണകൂടം പാവകളിക്കാൻ പാടില്ല. നാമക്കലിൽ അത്‌ സംഭവിക്കുക തന്നെ ചെയ്തു. പെരുമാൾ മുരുകനെ അഡ്വ. ജി ആർ സ്വാമിനാഥനൊപ്പം ജില്ലാ ഭരണകൂടം വിളിപ്പിച്ചു. പ്രസാധകന്റെ ആവശ്യപ്രകാരമാണ്‌ അഭിഭാഷകൻ ഇടപെടുന്നത്‌. പ്രസാധകനാകട്ടെ തകഴിയുടെ ചെമ്മീൻ തമിഴിലാക്കിയ സുന്ദര രാമസ്വാമിയുടെ മകൻ കണ്ണൻ. അദ്ദേഹത്തിന്റെ കാലചുവട്‌ തമിഴിലെ പുരോഗമന സാഹിത്യ പ്രസാധനത്തിന്റെ മുഖമുദ്രയുമാണ്‌. അഭിഭാഷകന്റെ വാദമുഖങ്ങളെ നിരാകരിച്ചു കൊണ്ട്‌ പരസ്യമായി മാപ്പപേക്ഷിക്കാൻ ജില്ലാ ഭരണചുമതലയുള്ള ഉദ്യോഗസ്ഥ വി ആർ സുബ്ബലക്ഷ്മിയും കൂട്ടരും നിർബ്ബന്ധിക്കുകയായിരുന്നു.

  പെരുമാൾ മുരുകൻ പുസ്തകങ്ങളെല്ലാം പിൻവലിച്ചു. എഴുത്തുകാരനായ പെരുമാൾ മുരുകൻ മരിച്ചുപോയതായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പെരുമാൾ മുരുകന്റെ ആറിൽ തുടങ്ങി നാലിൽ അവസാനിക്കുന്ന നമ്പരുള്ള മൊബെയിൽ ഫോണിൽ നിന്നും ഒരു കാളും സ്വീകരിക്കപ്പെടുന്നില്ല.

  പെരുമാൾ മുരുകന്റെ കാവ്യപുസ്തകത്തിൽ ആരാലും എന്നൊരു കവിതയുണ്ട്‌. യുവകവി വിനോദ്‌ വെള്ളായണി അത്‌ മലയാളപ്പെടുത്തിയിട്ടുണ്ട്‌. ആരോടും ഒന്നും പറയാൻ കഴിയുന്നില്ല, ഒന്നും പങ്കിടാൻ കഴിയുന്നില്ല. ആരോടും എപ്പോഴും ചേർന്നിരിക്കാൻ കഴിയുന്നില്ല. ആര്‌ എന്തു പറഞ്ഞാലും അതു സഹിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ എഴുത്തുകാരന്റെ ഭയാനകമായ ഭാവികാലത്തെ ഈ വരികൾ അടയാളപ്പെടുത്തുന്നുണ്ട്‌.

  എഴുത്തുകാരൻ എന്ന നിലയിലുള്ള പെരുമാൾ മുരുകന്റെ സ്വയംഹത്യ, വർഗ്ഗീയതക്കു വഴങ്ങിയ ഭരണകൂടത്തിന്റെ പ്രേരണമൂലമാണ്‌. ക്രമസമാധാന പ്രശ്നം എന്ന ഉമ്മാക്കി കാട്ടിയാണ്‌ ഭരണകൂടം ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെ വിലങ്ങണിയിച്ചത്‌. എഴുത്തുകാരൻ നിശ്ശബ്ദനായാലുള്ള നഷ്ടം രാജ്യത്തിനും ഭാഷയ്ക്കും ചരിത്രത്തിനുമാണ്‌.

  വർഗ്ഗീയതക്കെതിരെ ഇ വി രാമസ്വാമി നയിച്ച വമ്പൻ പോരാട്ടത്തിന്‌ സാക്ഷ്യം വഹിച്ച സമരഭൂമിയാണ്‌ തമിഴകം. അവിടെ നിന്നും ഇന്ത്യൻ എഴുത്തുകാരന്റെ മതേതരബോധം ഉയർത്തേഴുന്നേൽക്കുന്നതിന്‌ പെരുമാൾ മുരുകന്റെ സർഗ്ഗരക്തസാക്ഷിത്വം കാരണമാകേണ്ടതാണ്‌.

2 comments:

  1. ഇന്ന് കാണുന്നതിനേക്കാൾ എത്രയോ ഇനി കാണാനിരിക്കുന്നു! കാത്തിരിക്കാൻ ആരൊക്കെയുണ്ടാകുമോ ആവോ! . നാളെ എന്തെന്നുമേതെന്നുമാർക്കറിയാം!

    ReplyDelete
  2. വർഗ്ഗീയതക്കെതിരെ ഇ വി രാമസ്വാമി നയിച്ച വമ്പൻ പോരാട്ടത്തിന്‌ സാക്ഷ്യം വഹിച്ച സമരഭൂമിയാണ്‌ തമിഴകം. അവിടെ നിന്നും ഇന്ത്യൻ എഴുത്തുകാരന്റെ മതേതരബോധം ഉയർത്തേഴുന്നേൽക്കുന്നതിന്‌ പെരുമാൾ മുരുകന്റെ സർഗ്ഗരക്തസാക്ഷിത്വം കാരണമാകേണ്ടതാണ്‌.

    ReplyDelete