Sunday 26 July 2015

ഔവൈയാറിന്‍റെ മക്കള്‍


കടലിനക്കരെ കാണുമോ
വന്‍കര
ഇരുള്‍ മരത്തിന്റെ വേരുപോല്‍
പൂന്തിര
പ്രതിമയായ് വിങ്ങും
ഔവൈയാര്‍ പാടുന്നു
കരിമുയല്‍ക്കുഞ്ഞു
ചത്ത പെരുംകഥ.

ഇവനു ചൂടുവാന്‍ കിളിനോച്ചിയില്‍ നിന്ന്
മണവുമായ് വന്ന കാറ്റിന്റെ കമ്പിളി
ഇവനുറങ്ങുവാന്‍ ജാഫ്നാ മണല്‍ച്ചിരി
ഇവനുയിര്‍ക്കുവാന്‍ ദ്രാവിഡപ്പാട്ടുകള്‍.

ഇവനെ ഞാന്‍ കണ്ടു ഗാസയില്‍ സൂററ്റില്‍
അഭയമില്ലാത്ത കാശ്മീര്‍പ്പുറങ്ങളില്‍
ഇവനെ ഞാന്‍ കേട്ടു,പാക്ക് ഉള്‍ക്കടല്‍ കൊടും-
ക്കവിത ചൊല്ലിത്തളര്‍ന്ന രാപ്പാതിയില്‍.

എവിടെ വിദ്യാലയം,തിരുവള്ളുവര്‍-
ക്കുറളു പൂത്ത വിജ്ഞാന സദ്യാലയം
എവിടെ തൈപ്പൊങ്കലും മാരിയമ്മനും
മുരുകനോടിരക്കുന്ന തായ്ക്കൂട്ടവും.

എവിടെ നീലക്കുറിഞ്ഞി പൂവിട്ട പോല്‍
വിടുതലൈ പാടി വന്ന കുരുന്നുകള്‍
എവിടെയും കുഞ്ഞിമക്കള്‍ ഒരേപോലെ
പൊലിയുകയാണ് സ്നേഹമില്ലായ്മയില്‍.

പിരിയുക സംഘമിത്രേ,വിഫലമായ്
കുരുതി മായ്ക്കുവാന്‍ ചെയ്ത നിന്‍ ദൂതുകള്‍
മിഴികള്‍ പൂട്ടിയതെത്രയും നന്നായി
സഹനവസ്ത്രം പുതച്ച തഥാഗതന്‍.

3 comments:

  1. കുരുതികള്‍ തുടരുന്നു

    ReplyDelete
  2. എവിടെ നീലക്കുറിഞ്ഞി പൂവിട്ട പോല്‍
    വിടുതലൈ പാടി വന്ന കുരുന്നുകള്‍
    എവിടെയും കുഞ്ഞിമക്കള്‍ ഒരേപോലെ
    പൊലിയുകയാണ് സ്നേഹമില്ലായ്മയില്‍.

    പിരിയുക സംഘമിത്രേ,വിഫലമായ്
    കുരുതി മായ്ക്കുവാന്‍ ചെയ്ത നിന്‍ ദൂതുകള്‍
    മിഴികള്‍ പൂട്ടിയതെത്രയും നന്നായി
    സഹനവസ്ത്രം പുതച്ച തഥാഗതന്‍.

    ReplyDelete