Wednesday 12 April 2017

ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍


ചില മത്സ്യങ്ങള്‍
കടല്‍ വൃക്ഷത്തിന്‍
പൊത്തിലൊളിക്കും.

ചില സത്യങ്ങള്‍
പൊളിവാക്കിന്റെ
മറവില്‍ തൂങ്ങും

ചില ദൃശ്യങ്ങള്‍
വളരെക്കാലം
ഒളിവില്‍ പാര്‍ക്കും.

അങ്ങനെയൊരു ദൃശ്യം.

മൂടല്‍ മഞ്ഞു തുടച്ചും
ചൂടല്‍ക്കുന്നു തുളച്ചും
കണ്‍വെട്ടത്തായ്
നിന്നു തിമിര്‍ക്കുന്നു.

അത്ഭുതമത്ഭുതമത്ഭുതമേ
കണ്ടിട്ടില്ലാ നിന്നെ
പോയോര്‍ വന്നോര്‍ നിഴലുപതിച്ച
ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍.

ചോപ്പ്
മഞ്ഞ
പച്ച
കണ്ണുകള്‍ മൂന്നും ചിമ്മുന്നുണ്ട്.

ലോക്കോ പൈലറ്റിന്റെ
കണ്ണിലുറക്കച്ചൂണ്ട.

ഏതോ വണ്ടി വരുന്നുണ്ട്
പാളക്കൈകള്‍ മാറുന്നുണ്ട്
ചൂളത്തിന്നാരോഹണമായി
വേലി നമിച്ചു ബലക്കുന്നുണ്ട്.

ഇരുമ്പുകുതിര
കിതച്ചു നില്‍ക്കെ
ഇറങ്ങിടുന്നൊരു യുവതി.

പൂക്കാലം പോല്‍ മഞ്ഞയുടുത്ത്
ഞാവല്‍ക്കണ്ണു തുടച്ച്
അഛനെ, മകനെ, ആങ്ങളയെ
ഭര്‍ത്താവിനെയോ നോക്കുന്നു.

ആളുകളെല്ലാം പാമ്പിന്‍കൂട്ടം
മാളം തേടി ചിതറുന്നു.

ഒറ്റയ്ക്കങ്ങനെയാധി പെരുത്ത്
നില്‍ക്കുംപോഴൊരു  നായ
കൂട്ടിനു വന്നു വിളിക്കുന്നു.

നായവയറ്റില്‍ വിശപ്പിന്‍ ജ്വാല
ആളിക്കത്തിയ നാളില്‍
ഇത്തിരിയന്നം നല്‍കിപ്പോറ്റിയ-
തിപ്പൊഴുമോര്പ്പൂ നായ.

നായക്കൊപ്പമിരുട്ടിന്‍ കാട്ടില്‍
പോയി മറഞ്ഞൂ യുവതി.

അത്ഭുതമത്ഭുതമത്ഭുതമേ
കാണുന്നില്ല
ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍.

1 comment:

  1. ഒറ്റയ്ക്കങ്ങനെയാധി പെരുത്ത്
    നില്‍ക്കുംപോഴൊരു നായ
    കൂട്ടിനു വന്നു വിളിക്കുന്നു.

    നായവയറ്റില്‍ വിശപ്പിന്‍ ജ്വാല
    ആളിക്കത്തിയ നാളില്‍
    ഇത്തിരിയന്നം നല്‍കിപ്പോറ്റിയ-
    തിപ്പൊഴുമോര്പ്പൂ നായ.

    നായക്കൊപ്പമിരുട്ടിന്‍ കാട്ടില്‍
    പോയി മറഞ്ഞൂ യുവതി.

    അത്ഭുതമത്ഭുതമത്ഭുതമേ
    കാണുന്നില്ല
    ആയൂര്‍ റെയില്‍വേ സ്റ്റേഷന്‍...!

    ReplyDelete