Wednesday 5 April 2017

ഫറൂക്ക്‌, റിയാസ്‌ മൗലവി, ഡോ. കൃഷ്ണകിർവലേ:


മാർച്ച്‌ മാസത്തിന്റെ തിരശീല വീണത്‌ അത്യന്തം അപകടകരമായ കാലാവസ്ഥയെക്കുറിച്ച്‌ സൂചിപ്പിക്കുന്ന മൂന്നു നരഹത്യകൾ രേഖപ്പെടുത്തിക്കൊണ്ടാണ്‌.

ഇസ്ലാം മതത്തിന്റെ മതിൽക്കെട്ടിനു പുറത്തുവന്ന്‌ മനുഷ്യനെ മതാതീത സമൂഹമായി കാണണം എന്ന ചിന്തയിൽ വിശ്വസിച്ച യുവാവായിരുന്നു കോയമ്പത്തൂരിലെ ഫറൂക്ക്‌. കഴിഞ്ഞ പത്തു വർഷത്തോളമായി ഫറൂക്ക്‌ മതാതീത സംസ്കാരം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരു വാട്സ്‌ആപ്‌ ഗ്രൂപ്പിൽ അദ്ദേഹം അംഗവുമായിരുന്നു. തമിഴ്‌നാട്ടിലെ ദ്രാവിഡ വിടുതലൈ കഴകം എന്ന റാഷണലിസ്റ്റ്‌ മൂവ്മെന്റായിരുന്നു ഫറൂക്കിന്റെ പ്രവർത്തനമേഖല.

സ്വന്തം വീട്ടിൽ ഈ ആശയങ്ങളൊന്നും തന്നെ അനുസരിക്കുവാൻ ഫറൂക്ക്‌ നിർബന്ധിച്ചിരുന്നില്ല. ഭാര്യയോടൊപ്പം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾ മതാചാര പ്രകാരം തന്നെ ജീവിച്ചു. ചിലപ്പോഴൊക്കെ ഫറൂക്ക്‌ സ്വന്തം കുട്ടികളെ അയാൾ പങ്കെടുക്കുന്ന മീറ്റിങ്ങുകളിലേക്കും കൊണ്ടുപോയിരുന്നു. ഫറൂക്കിന്റെ മാതാപിതാക്കൾ തികഞ്ഞ മതവിശ്വാസികളായി ജീവിച്ചു.

അപ്പോഴാണ്‌ ഇസ്ലാം മതതീവ്രവാദികൾ ഫറൂക്കിന്റെ ജീവിതത്തിലിടപെടുന്നത്‌. ഫലം ഫറൂക്കിനെ കഴുത്തറുത്ത്‌ കൊല്ലുകയെന്നതായിരുന്നു. ആ കുടുംബം അനാഥമായി. കേരളത്തിൽ നിന്നും അവരെ സമാശ്വസിപ്പിക്കാൻ പോയ യു കലാനാഥൻ, സജീവൻ അന്തിക്കാട്‌, മധു ഒ നെഗറ്റീവ് തുടങ്ങിയവരോട്‌ ഫറൂക്കിന്റെ ഉമ്മ ചോദിച്ച ചോദ്യമിങ്ങനെ “ഞങ്ങളുടെ മകനല്ലേ ദൈവം ഇല്ല എന്നു വിശ്വസിച്ചുള്ളൂ, ഞങ്ങൾ ദൈവം ഉണ്ടെന്നാണല്ലോ വിശ്വസിച്ചത്‌. ഞങ്ങൾക്കിനി ആരുണ്ട്‌? ദൈവം ഞങ്ങളോട്‌ എന്തിനിത്‌ ചെയ്തു?”

കാസർകോട്‌ ജില്ലയിൽ പഴയ ചൂരിയിലെ മദ്രസ അധ്യാപകനായ റിയാസ്‌ മൗലവിയെ കുത്തിക്കൊന്നതായിരുന്നു ഞെട്ടിപ്പിച്ച മറ്റൊരു നരഹത്യ. ആരാധനാലയത്തിനടുത്തുള്ള വാസസ്ഥലത്ത്‌ ഉറങ്ങിക്കിടന്ന മതവിശ്വാസിയായ റിയാസ്‌ മൗലവിയെക്കൊന്നത്‌ ഹിന്ദുമത തീവ്രവാദികളായിരുന്നു.

കാസർകോട്‌ ജില്ലയിൽ ഇത്തരം ഹീനമായ കൊലപാതകങ്ങൾ പുത്തരിയല്ല. ഫഹദ്‌ എന്ന പിഞ്ചുബാലനെ പട്ടാപ്പകൽ പൊതുവഴിയിൽ വച്ച്‌ കൊലപ്പെടുത്തിയതിനു പിന്നിലും ഹിന്ദുമത ഭ്രാന്ത്‌ ആയിരുന്നല്ലോ.

ദൈവം രക്ഷിക്കുമെന്ന്‌ കുഞ്ഞുങ്ങളെ പഠിപ്പിച്ച റിയാസ്‌ മൗലവിയെ ദൈവം രക്ഷിച്ചില്ല. മതത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നത്‌ തെറ്റാണെന്ന്‌, ഗീത ഉപദേശിച്ച ഹിന്ദുദൈവം മതഭ്രാന്തന്മാരെ പഠിപ്പിച്ചതുമില്ല. ദൈവത്തെക്കുറിച്ച്‌ വലിയ വായിൽ വർത്തമാനം പറയണോ എന്ന്‌ ആലോചിക്കേണ്ടിയിരിക്കുന്നു.

വർഗീയമായ കാരണങ്ങളില്ലാതെയാണ്‌ ദളിത്‌ എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. കൃഷ്ണ കിർവലേയെ കൊലപ്പെടുത്തിയത്‌. കൊൽഹാപ്പൂരിലെ ശിവാജി യൂണിവേഴ്സിറ്റിയിൽ മറാത്തിയുടെയും അംബേദ്ക്കർ സ്റ്റഡി സെന്ററിന്റെയും മേധാവിയായിരുന്നു അദ്ദേഹം.

ദളിത്‌ പശ്ചാത്തലമുള്ള നാട്ടുഭാഷ നിഘണ്ടു മറാത്തിഭാഷയ്ക്കും ദളിത്‌ എഴുത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനയാണ്‌. വീട്ടുപകരണങ്ങൾ വാങ്ങിയതിലുള്ള കടം വീട്ടാതിരുന്നതിനാലാണത്രെ അദ്ദേഹത്തെ കൊന്നത്‌. പെട്ടെന്ന്‌ തന്നെ പരിഹരിക്കപ്പെടാവുന്ന ചെറിയൊരു കാര്യത്തിനുവേണ്ടി ചെയ്ത ഈ അവിവേകം ഇന്ത്യയിലെ സമുന്നതനായ ഒരു പണ്ഡിതനെ ഇല്ലാതാക്കുകയാണ്‌ ചെയ്തത്‌. ഘാതകനായ പ്രീതം പാട്ടീൽ കറകളഞ്ഞ മതവിശ്വാസിയായിരുന്നു. മതപാഠങ്ങളൊന്നും പ്രീതം പാട്ടീലിനെ നേർവഴിക്കുനയിച്ചില്ല.

നമ്മുടെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന കുറ്റവാളികളിൽ മതരഹിതരോ നിരീശ്വരവാദികളോ ഇല്ല.

1 comment:


  1. ദൈവം രക്ഷിക്കുമെന്ന്‌ കുഞ്ഞുങ്ങളെ
    പഠിപ്പിച്ച റിയാസ്‌ മൗലവിയെ ദൈവം
    രക്ഷിച്ചില്ല. മതത്തിന്റെ പേരിൽ മനുഷ്യനെ
    കൊല്ലുന്നത്‌ തെറ്റാണെന്ന്‌, ഗീത ഉപദേശിച്ച ഹിന്ദു
    ദൈവം മതഭ്രാന്തന്മാരെ പഠിപ്പിച്ചതുമില്ല. ദൈവത്തെക്കുറിച്ച്‌ വലിയ വായിൽ വർത്തമാനം പറയണോ എന്ന്‌ ആലോചിക്കേണ്ടിയിരിക്കുന്നു...!

    ReplyDelete