Wednesday 5 September 2018

ആര്‍ഭാടരഹിതമാകട്ടെ ഉത്സവങ്ങള്‍



പ്രളയാനന്തര കേരളത്തില്‍ സ്‌കൂള്‍ കലോത്സവത്തിനും ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ കലോത്സവങ്ങള്‍ക്കും പ്രസക്തിയുണ്ടോ?

സാഹിത്യത്തേയും കലയേയും പ്രാണവായുവായി കരുതാത്ത ഒരു സമൂഹത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകാം. കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യം ആഹ്ലാദ സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, കവിതയുടെ ഉത്ഭവം തന്നെ സങ്കടത്തില്‍ നിന്നാണ്. ആനന്ദക്കണ്ണീരിന് രാമപുരത്ത് വാര്യര്‍ സംശയത്തിന്റെ ആനുകൂല്യമേ നല്‍കിയിട്ടുള്ളു.

ചലച്ചിത്രോത്സവം ഡിസംബറിലാണ് നടത്തേണ്ടത്. ഇനിയുള്ള രണ്ടരമാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ നവകേരള നിര്‍മിതിയില്‍ നമുക്ക് വളരെയേറെ മുന്നിലെത്താന്‍ കഴിയും. വടക്കും കിഴക്കും നിന്ന് ഞെക്കിക്കൊല്ലാനും മുക്കിക്കൊല്ലാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഒഴുക്കിനോ സഹായിക്കാനുള്ള സന്മനസിനോ കുറവൊന്നും സംഭവിച്ചിട്ടില്ല.

പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുവാന്‍ സന്നദ്ധസംഘടനകളുടെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. നേരിട്ടു പരിചയമില്ലാത്ത കുഞ്ഞുമക്കള്‍ക്ക് നോട്ടെഴുതിക്കൊടുക്കുവാനുള്ള നവമാധ്യമങ്ങളിലെ പരിശ്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മദ്രസ തന്നെ സ്‌കൂളാക്കി മാറ്റിയതും സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളുമായി അധ്യാപകര്‍ തുണിക്കടയില്‍ പോയി ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിയതും കണ്ണുനിറയുന്ന വാര്‍ത്തകളായിരുന്നു. പൊതുവിദ്യാലയമാക്കി മാറ്റിയ മതവിദ്യാലയത്തിന്റെ ചുമലുകള്‍ നിഷ്‌ക്കളങ്കവും ലളിതവും ആകര്‍ഷകവുമായ ചിത്രങ്ങളാല്‍ അലംകൃതമായത് ഒരു സെക്കുലര്‍ കവിഭാവനയല്ല. കേരളത്തില്‍ സംഭവിച്ചതുതന്നെയാണ്.

കവികളും കലാകാരന്മാരും അവരുടെ മാധ്യമങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. ആലപ്പുഴയിലെ ക്യാമ്പുകളില്‍ നടന്ന സാന്ത്വന ഗാനമേളയും ആലുവ യു സി കോളജില്‍ നടന്ന ജയചന്ദ്രന്‍ തകഴിക്കാരന്റെയും മറ്റും നാടന്‍ പാട്ടുമേളയും കൊല്ലം നഗരത്തിലെ തെരുവോരത്ത് ഇരുപതിലധികം കവികള്‍ നടത്തിയ സമാശ്വാസ കവിയരങ്ങും ഉദാഹരണങ്ങള്‍ മാത്രം.  പോളി വര്‍ഗീസ് അമേരിക്കയില്‍ നടത്തിയ മോഹന വീണക്കച്ചേരിയും എ ആര്‍ റഹ്മാന്റെ ഡോണ്ട്വറി, ഡോണ്ട്വറി കേരള എന്ന മുസ്തഫപ്പാട്ടും കേരളത്തിലെ പ്രളയത്തോട് ലോകകലാസമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ്.

പ്രവാസി മലയാളികള്‍ ഓണാഘോഷത്തിന്റെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കുകയും ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്തു.

പ്രവാസി മലയാളികളുടെ ഈ കേരളസ്‌നേഹം നമുക്കു പാഠമാകേണ്ടതാണ്. ഘോഷയാത്രകളും ആര്‍ഭാടങ്ങളും ഒഴിവാക്കി കലോത്സവങ്ങള്‍ നടത്താവുന്നതേയുള്ളു. കലോത്സവവേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുവാന്‍ പാസ് ഏര്‍പ്പെടുത്താവുന്നതേയുള്ളു. ഇതുവഴി വലിയൊരു തുക നവകേരള നിര്‍മിതിക്കായി സമാഹരിക്കുകയും ചെയ്യാം. മത്സരത്തിന്റെ അശ്രീകര രീതികള്‍ പിന്നണിയിലുണ്ടെങ്കിലും കലോത്സവം മുടങ്ങാന്‍ പാടില്ലാത്ത ഒരു കാര്യമാണ്. യേശുദാസിനെയും മഞ്ജുവാര്യരേയുമൊക്കെ നമുക്ക് കിട്ടിയത് കലോത്സവവേദികളിലൂടെയാണെന്ന് മറക്കാന്‍ പാടില്ല.

കലോത്സവവേദികളില്‍ പ്രളയം സംബന്ധിച്ച നിരവധി കലാരൂപങ്ങള്‍ ഉണ്ടാവുകയും ചരിത്രപരമായ ദൗത്യനിര്‍വഹണം നടക്കുകയും ചെയ്യും. ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ കലോത്സവങ്ങള്‍ക്കും ആര്‍ഭാടമൊഴിവാക്കിയുള്ള പച്ചക്കൊടികാട്ടേണ്ടതുണ്ട്.

2 comments:

  1. കലോത്സവവേദികളില്‍ പ്രളയം
    സംബന്ധിച്ച നിരവധി കലാരൂപങ്ങള്‍
    ഉണ്ടാവുകയും ചരിത്രപരമായ ദൗത്യനിര്‍വഹണം
    നടക്കുകയും ചെയ്യും. ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ
    കലോത്സവങ്ങള്‍ക്കും ആര്‍ഭാടമൊഴിവാക്കിയുള്ള പച്ചക്കൊടികാട്ടേണ്ടതുണ്ട്.

    ReplyDelete
  2. രക്തസാക്ഷികള്‍ക്കായി മരണം കാത്തിരിയ്ക്കുന്ന അവസ്ഥാ ആവാതിരുന്നാല്‍ മതിയായിരുന്നു...

    ReplyDelete