Tuesday 4 February 2020

അന്ധവിശ്വാസ പ്രചാരണം കുറ്റകരം


ആദരണീയനായ കേരള മുഖ്യമന്ത്രി അടുത്തകാലത്ത് നടത്തിയ ചില പ്രതികരണങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.
പാലക്കാട്ട് സംസ്ഥാന ശാസ്ത്ര കോണ്ഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ചപ്പോള്‍, അന്ധവിശ്വാസപ്രചാരണം ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതഭരണഘടനയില്‍ പൗരന്റെ മൌലിക കര്‍ത്തവ്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) വിഭാഗത്തിലാണ് സംശയരഹിതമായി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്ക്കരണത്തിനും  ഉള്ള മനോഭാവവും വികസിപ്പിക്കുക എന്നാണു ഭരണഘടനയില്‍ ഉള്ളത്.അന്ധവിശ്വാസ പ്രചാരണം തീര്‍ച്ചയായും ശാസ്ത്രീയമായ കാഴ്ചപ്പാടിന് എതിരാണല്ലോ. അതുകൊണ്ടുതന്നെ അത് ഭരണഘടനാ ലംഘനവുമാണ്.

നമ്മുടെ നാട്ടില്‍ വ്യാപകമായി  ഭരണഘടനാലംഘനം നടന്നുകൊണ്ടിരിക്കുന്നു. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നുണ്ടാവുന്ന നരഹത്യകള്‍ ഭരണഘടനയെ നോക്കി കൊഞ്ഞനം കുത്തുന്നു. ശാസ്ത്രാന്വേഷനത്തിനു പകരം ഉപേക്ഷിക്കപ്പെട്ട യാഗങ്ങളും ജാതിതിരിച്ചുള്ള താലപ്പൊലികളും ചമയവിളക്കുകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു.റോക്കറ്റ് വിടുമ്പോള്‍ പോലും നാളീകേരം ഉടച്ച് ശാസ്ത്രജ്ഞന്മാര്‍ പ്രാകൃത വിശ്വാസത്തെ സാധൂകരിക്കുന്നു.പ്രളയത്തില്‍ പെട്ട് കേരളം നട്ടം തിരിയുമ്പോഴും അമ്പലപ്പറമ്പുകളില്‍ പൊങ്കാലയും സപ്താഹവും പൊടിപൊടിക്കുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള അട്ടഹാസങ്ങളും പാരഡി ഭക്തിപ്പാട്ടുകളും തെരുവു തകര്‍ക്കുന്നു. ചൊവ്വയിലേക്ക് ശാസ്ത്രാന്വേഷണങ്ങള്‍ നീളുമ്പോഴും ചൊവ്വാദോഷം ജീവിത വിഘ്നമായി നിലകൊള്ളുന്നു.

ഇതൊക്കെ മനസ്സിനെ വിഷമിപ്പിക്കുന്നത് കൊണ്ടാകാം മുഖ്യമന്ത്രി ഈ ഭരണഘടനാ ലംഘനത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

സഹോദരന്‍ അയ്യപ്പന്‍റെ സയന്‍സ് ദശകത്തിന്‍റെ പ്രാധാന്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.ദൈവദശകം കേള്‍ക്കുമ്പോള്‍ എഴുനേറ്റുനിന്ന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍, അതിനുശേഷമുണ്ടായ സയന്‍സ് ദശകത്തെ അവഗണിക്കുകയാണ് പതിവ്. ആ കവിത ശാസ്ത്ര കോ ണ്ഗ്രസ്സില്‍ മാത്രമല്ല, വിദ്യാലയങ്ങളിലുടനീളം പരിചയപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കും. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണം പുതുതലമുറയില്‍ സൃഷ്ടിക്കുവാന്‍ സയന്‍സ് ദശകത്തിനു കഴിയും.

കേളപ്പന്റെയും  പി.കൃഷ്ണപിള്ളയുടെയും ഏ കെ ജി യുടെയും  മറ്റും പ്രവര്‍ത്തന ഫലമായാണ് ഗുരുവായൂര്‍ അമ്പലം എല്ലാ ഭക്തജനങ്ങല്‍ക്കുമായി തുറന്നു കൊടുത്തത്.അവിടെ ഒരു യോഗത്തിനെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ഒഴിവാക്കാതെതന്നെ അവിടെയാണോ കൃഷ്ണന്‍ ഉള്ളത് എന്ന് ചോദിക്കുകയായിരുന്നു.പ്രധാനമന്ത്രി വന്നു ത്രാസില്‍ തൂങ്ങി അന്ധവിശ്വാസത്തെ വിശ്വാസപ്പട്ടികയില്‍ പെടുത്തി സാധൂകരിച്ച സ്ഥലമാണത്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ സ്ഥിരം സന്ദര്‍ശനസ്ഥലം.
അവിടെയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി മാതൃകയായത്.

കേരളീയരില്‍ പേരിനോടൊപ്പം ജാതിപ്പേര്‍ വയ്ക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതിനെയും മുഖ്യമന്ത്രി അടുത്ത കാലത്ത് വിമര്‍ശിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ജാതിവാലുള്ള ഒരാള്‍ പോലും ഇല്ലെന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അഭിമാനകരമായ കാര്യം.

പുരോഗമന വീക്ഷണമുള്ള കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിനു മുന്നില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ തുടര്‍ നടപടികള്‍ക്കായി അവശേഷിക്കുന്നുണ്ട്.
ഒന്ന് അന്ധവിശ്വാസ(ദുര്‍ മന്ത്രവാദ) നിര്‍മ്മാര്‍ജ്ജന നിയമം.കേരളത്തിലെ സാംസ്കാരിക സംഘടനകള്‍ ബില്ലായിത്തന്നെ എഴുതിയുണ്ടാക്കി മുന്‍ ഭരണാധികാരികളുടെ മുന്നില്‍ സമര്‍പ്പിച്ചതാണ്. അത് പരിഗണിക്കണം.

രണ്ട്, കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സൈമണ്‍ ബ്രിട്ടോ നിയമസഭയില്‍ അവതരിപ്പിച്ച മൃതദേഹ സംസ്ക്കരണം സംബന്ധിച്ച ബില്‍ കണ്ടെടുത്തു പരിഗണിക്കണം.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ശാസ്ത്രാവബോധം വളര്‍ത്താനുള്ള നടപടികള്‍ ഭരണതലത്തില്‍ നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്.

1 comment:

  1. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ശാസ്ത്രാവബോധം വളര്‍ത്താനുള്ള നടപടികള്‍ ഭരണതലത്തില്‍ നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്.

    ReplyDelete