ഇന്ത്യയിലെ എഴുത്തുകാര്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ വ്യവസ്ഥാപിത ബഹുമതിയാണ് ജ്ഞാനപീഠം. അതേറ്റുവാങ്ങിയ മഹാകവി അക്കിത്തം രണ്ടു മഹാന്മാരെ അനുസ്മരിച്ചു. എഴുത്തച്ഛനെയോ പൂന്താനത്തെയോ അല്ല.മേല്‍പ്പത്തൂര്‍ ഭട്ടതിരിയെയുമല്ല. വി ടി ഭട്ടതിരിപ്പാടിനെയും ഇടശ്ശേരി ഗോവിന്ദന്‍ നായരെയുമാണ് അദ്ദേഹം അനുസ്മരിച്ചത്.
അമ്പലങ്ങള്‍ക്കു തീ കൊളുത്താനാഹ്വാനം ചെയ്ത വി.ടി. വിധവകള്‍ക്ക് ജീവിതം നല്കിയ വിപ്ലവകാരി.
മിശ്രവിവാഹത്തെയും ജാതിരഹിത സമൂഹത്തെയും അഭിവാദ്യം ചെയ്ത മനുഷ്യസ്നേഹി.വര്‍ഗ്ഗീയതയോട്, വിശേഷിച്ചും മനുവാദികളുടെ വിധ്വംസക സംസ്ക്കാരത്തോട് തരിമ്പും
പൊരുത്തപ്പെടാതെ ജീവിച്ച കേരളീയന്‍.
മഹാകവി ഇടശ്ശേരിയോ? കൃഷിക്കാരനായ കോമനോടൊപ്പം നിന്ന്, അധികാരം കൊയ്യണമാദ്യം നാം, അതിനുമേലാകട്ടെ
പൊന്നാര്യനെന്നു ആഹ്വാനം ചെയ്ത വിപ്ലവകാരി.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ ഈ കവിത എങ്ങനെയറിഞ്ഞു എന്നു നമുക്ക് അത്ഭുതം തോന്നും.കുറച്ചു കൂടിക്കടന്ന്, പട്ടിണിക്കുടുംബത്തിലെത്താന്‍ റേഷനരിയുമായി പോകുമ്പോള്‍ തിന്നാന്‍ വന്ന നരിയെ ബുദ്ധപ്രതിമ തള്ളിയിട്ടായാലും നിഗ്രഹിക്കാമെന്നു വാദിച്ച മനുഷ്യസ്നേഹി.
ആ പ്രസംഗത്തില്‍ അദ്ദേഹം മാതാപിതാക്കളെയും സഹധര്‍മ്മിണിയെയും അനുസ്മരിച്ചു. അദ്ദേഹം പരാമര്‍ശിച്ച മറ്റുള്ളവര്‍ ജ്ഞാനപീഠ ജേതാക്കളായ അലി സര്‍ദാര്‍ ജാഫ്രി, അമൃതാപ്രീതം,അഖിലന്‍, യു.ആര്‍. അനന്തമൂര്‍ത്തി എന്നിവരും അദ്ദേഹത്തോടൊപ്പം യോഗക്ഷേമസഭയ്ക്ക് നേതൃത്വം നല്‍കുകയും കമ്യൂണിസത്തിന്റെ ഉദയസൂര്യത്വം പങ്കു വയ്ക്കുകയും ചെയ്ത ഈ എം എസ്സുമാണ്. ജാഫ്രി മുതല്‍ ഈ എം എസ്സു വരെയുള്ളവര്‍ മതേതര വാദികളായിരുന്നു എന്നത് ശ്രദ്ധേയം.
വാസ്തവത്തില്‍ മഹാകവിയുടെ ജീവിത വസന്തം വി.ടിയോടും ഇടശ്ശേരിയോടുമൊപ്പം പങ്കു വച്ച കാലമായിരുന്നു.പണ്ടത്തെ മേശാന്തിയിലെ ഒരു വരിയാണ് ഈ കുറിപ്പിന്‍റെ ശീര്‍ഷകം. പരമദരിദ്രനായ ശാന്തിക്കാരന് സംഘടനാ ബലമോ സര്‍ക്കാര്‍ സംരക്ഷണമോ ഒന്നുമില്ലായിരുന്ന ഒരു കാലത്തെയും ഈ വരിയില്‍ വായിച്ചെടുക്കാം.ദൈവരക്ഷ ഒരു വിശ്വാസം മാത്രമാണല്ലോ.
മഹാകവി അക്കിത്തത്തിന്റെ ജ്ഞാനപീഠ പ്രസംഗത്തില്‍ ഞെട്ടിച്ച ഒരു പരാമര്‍ശം കൂടിയുണ്ടായിരുന്നു.എല്ലാ ഭാഷകളും ദേവനാഗരി ലിപിയിലെഴുതണമെന്ന അഭിപ്രായമായിരുന്നു അത്.
വിനോബ ഭാവെയുടെ ഒരു വിനോദഭാവനയായി മാത്രം ആ അഭിപ്രായത്തെ ആസ്വദിച്ചില്ലെങ്കില്‍ നമ്മുടെ മഴയും പുഴയും തഴയും തുഴയും അടയാളപ്പെടുത്താന്‍ കഴിയാതെ പോകും. എഴുത്തച്ഛന്‍.ചങ്ങമ്പുഴ, ഏഴാച്ചേരി, പഴവിള,എഴുമംഗലം, കുഴൂര്‍ വില്‍സണ്‍ മുതല്‍ മേഴത്തൂര്‍ അഗ്നിഹോത്രിയും മഴമംഗലവും വരെ ലിപിയില്ലാപ്പെട്ടിയില്‍ മൂടി വയ്ക്കപ്പെടും.
നാസ്തികനായ എനിക്ക് ആസ്തികനായ മഹാകവിയെ ബഹുമാനമായിരുന്നു. കണ്ടപ്പോഴൊക്കെ അദ്ദേഹമെന്നോട് സ്നേഹത്തോടെ പെരുമാറിയിരുന്നു. രണ്ടാമത്തെ വൈലോപ്പിള്ളി പുരസ്ക്കാരം അദ്ദേഹത്തില്‍ നിന്നും വിനയപൂര്‍വം ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. തുഞ്ചന്‍ സ്മാരകത്തിലും കുഞ്ചന്‍ സ്മാരകത്തിലും കലാമണ്ഡലത്തിലും മറ്റും അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യത്തില്‍ ചാര്‍വാകനും കീഴാളനും ചൊല്ലിയിട്ടുണ്ട്. യുവകവി അഭിലാഷ് എടപ്പാളിനൊപ്പം കുമരനല്ലൂരിലെ വസതിയില്‍ പോയി കണ്ടിട്ടുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണനും എം. ടിയുമടക്കമുള്ള. സാംസ്ക്കാരിക പ്രവര്‍ത്തകര്‍ സംഘപരിവാറിനാല്‍ ആക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ മഹാകവി അനുഷ്ഠിച്ച മഹാമൌനമോര്‍ത്ത് വ്യസനിച്ചിട്ടുണ്ട്.
വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന പതിരില്ലാ വരികള്‍ എക്കാലത്തേക്കുമുള്ളതാണ്. വീരവാദം എന്ന കൃതി ചങ്ങമ്പുഴ വായിച്ചു നോക്കി മംഗാളോദയം വഴി പുറത്തിറക്കിയതാണ്. ദൈവത്തെ കാത്തിരിക്കുന്ന ഭക്തന് നിന്നില്‍ത്തന്നെ കണ്ടെത്തണമെന്നു തോന്നിപ്പിക്കുന്ന ക്ഷേതദര്‍ശനാതീതമായ ഉള്‍ക്കാഴ്ചക്കു ചങ്ങമ്പുഴയുടെ കീഴൊപ്പ് ഉണ്ടായിരുന്നിരിക്കാം.വിപ്ലവബോധത്തെ സ്വാഗതം ചെയ്യുന്ന എന്താവണം എന്ന കവിത അക്കാലത്തെ അടയാളപ്പെടുത്തുന്നുണ്ടാവാം.
ആസ്തികതയും ഒരാളുടെ അവകാശമാണ്. അത് മറ്റൊരാളുടെ ആസ്തികാവകാശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഫാസിസമായി മാറുന്നത്. ഇന്ത്യയെ നടുക്കിയ ഈ അവകാശ ധ്വംസനം കണ്ടത്, സമീപഭൂതകാലത്ത് ബാബറിപ്പള്ളി പൊളിച്ചപ്പോഴാണ്.ആ ആക്രമണത്തെ മൌനം കൊണ്ട് ആശീര്‍വദിച്ച, മഹാകവി, വി.ടി.ഭട്ടതിരിപ്പാടിന്റെയും ഇടശ്ശേരിയുടെയും ദര്‍ശനങ്ങളെ വിഗണിക്കുന്നതായാണ് വായനക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടത്. സോമനാഥ് ഹോറിനെ പോലുള്ളവര്‍ കാളിദാസസമ്മാനം വരെ നിരസിച്ച കാലത്താണ് ഇതെന്നോര്‍ക്കണം.
ഭാവികാലം അക്കിത്തത്തെ അടയാളപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കായ് പൊഴിക്കുന്ന കണ്ണീര്‍ക്കണത്തിലൂടെ ആയിരിക്കട്ടെ. മഹാകവിക്ക് ആദരാഞ്ജലികള്‍.
അക്കിത്തത്തിനേകിയ അസ്സൽ സമരണാഞ്ജലി
ReplyDelete