Wednesday 25 November 2020

സാമൂഹ്യ മാധ്യമങ്ങളുടെ മേല്‍ക്കൈ


 സാംസ്ക്കാരിക രാഷ്ട്രീയ മേഖലകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമാണ്.
കോവിഡ് എന്ന മഹാരോഗമാണ് ഓണ്‍ലൈന്‍ മേല്‍ക്കൈക്ക്    കാരണമായത്.

അസംഖ്യം യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചിരിക്കുന്നു. ലഘു പ്രഭാഷണങ്ങള്‍ ചാനലുകളില്‍ നിറഞ്ഞൊഴുകുന്നു. എം.എന്‍.കാരശ്ശേരിയും സജീവന്‍ അന്തിക്കാടും മറ്റും നടത്തുന്ന 
ലളിതവും എന്നാല്‍ വിജ്ഞാനപ്രദവുമായ ലഘു പ്രഭാഷണങ്ങള്‍ നിരവധി ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

ഹ്രസ്വ ചിത്രങ്ങളുടെ വേലിയേറ്റം തന്നെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ബോറാണെങ്കില്‍ മാന്യതയ്ക്ക് വേണ്ടിയെങ്കില്‍ പോലും നമ്മള്‍ തിയേറ്ററില്‍ ഇരിക്കും. ഓണ്‍ ലൈന്‍ സ്ക്ക്റീനില്‍ ആണെങ്കില്‍ നമുക്ക് അപ്പോള്‍ നിറുത്താം.    ദൈര്‍ഘ്യം കുറവായതിനാല്‍ കാണാവുന്നതെയുള്ളൂ. നിറുത്താനുള്ള ബട്ടണ്‍ നമ്മുടെ വിരല്‍ത്തുമ്പിലാണ്. അതിനാല്‍ ബോറുപടങ്ങള്‍ ആദ്യദിവസം തന്നെ പിന്‍വലിക്കപ്പെടും.രാ പ്രസാദിന്‍റെ കുറ്റാന്വേഷണ ലഘുസിനിമകളും ഷിബു മുത്താട്ടിന്റെയും മറ്റും രചനകളും നന്നായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ലഘു നാടകങ്ങളും ഏകപാത്ര അവതരണങ്ങളും നമ്മുടെ ഏകാന്തതയിലേക്ക് എത്തിയിരിക്കുന്നു.. പ്രസിദ്ധിയുടെ അരങ്ങുകളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന നല്ല പാട്ടുകാര്‍ക്ക് ഓണ്‍ ലൈന്‍ വേദികള്‍ വലിയ സാദ്ധ്യതയാണ്. നാടന്‍ പാട്ടുകളും കവിതകളും ധാരാളമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. പത്താം വര്‍ഷത്തിന്‍റെ അനുഭവ ചരിത്രമുള്ള ഇന്ന് വായിച്ച കവിത ഇപ്പൊഴും നന്നായി വായിക്കപ്പെടുന്നു.. ജനയുഗം വാരാന്തമടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ വരുന്ന കവിതകള്‍ ഇന്ന് വായിച്ച കവിതയില്‍ വായനക്ക് സമര്‍പ്പിക്കുന്നുണ്ട്. ഇരുനൂറിലധികം വായനക്കാര്‍ പ്രതിദിനം കവിത  വായിക്കുന്നുണ്ട്. ഓരോ ദിവസവും കവിത പോസ്റ്റു ചെയ്യുന്ന നിരവധി കാവ്യ സ്നേഹികളുണ്ട്.എല്ലാ പോസ്റ്റിലും കൂടി എണ്ണൂറിലധികം ആളുകള്‍ കവിത വായിക്കുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സാഹിത്യ രൂപം കവിതയാണ്.

കഴിഞ്ഞ കര്‍ക്കിടകത്തില്‍ യുവകലാസാഹിതി സംഘടിപ്പിച്ച ഓണ്‍ ലൈന്‍ പ്രഭാഷണപരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു.രാമായണത്തിന്‍റെ ബഹുസ്വരതയായിരുന്നു വിഷയം.ഒന്നും രണ്ടുമല്ല അനവധിനിരവധി രാമകഥകളെ കുറിച്ചു ധാരണയുണ്ടാക്കാന്‍ ആ പ്രഭാഷണ പരമ്പര സഹായിച്ചു.രാമായണം കുറത്തിപ്പാട്ടും വയനാടന്‍ രാമായണവും മാപ്പിള രാമായണവും ബാലിരാമായണവുമൊക്കെ ആ വേദിയില്‍ പരാമര്‍ശിക്കപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘം പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രാചീന കാവ്യപഠന പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഹിയുദ്ദീന്‍ മാല, മലയവിലാസം, മോയീന്‍കുട്ടി വൈദ്യരുടെ കൃതികള്‍ തുടങ്ങിയവയുടെ അവതരണവും പ്രഭാഷണവും പുതിയ തലമുറയ്ക്ക് പ്രയോജനപ്രദം ആയിരുന്നു.

വിവിധ ഓണ്‍ ലൈന്‍ ഗ്രൂപ്പുകള്‍ നടത്തിയ കവിതാചലഞ്ച് പരിപാടിയില്‍ പുതുകവികള്‍ സജീവമായി ഇടപെട്ടു. മുതിര്‍ന്ന കവികളില്‍ സച്ചിദാനന്ദനാണ് ഓണ്‍ ലൈന്‍ മേഖലയെ സാന്നിധ്യം കൊണ്ടു സമ്പുഷ്ടമാക്കുന്നത്.  

ഓണ്‍ ലൈന്‍ വേദി മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് സ്വന്തം പ്രതിച്ഛായ മിനുക്കുന്നതിനു വേണ്ടിയാണ്.അതില്‍ നിന്നും വ്യത്യസ്തമായി, കമ്മ്യൂണിസ്റ്റ് പാര്ട്ടി നടത്തിയ ഓണ്‍ ലൈന്‍ മാര്‍ച്ച് വളരെ ശ്രദ്ധിക്കപ്പെട്ടു. 

കോവിഡിനെതിരെ നടന്ന ബോധവല്‍ക്കരണ പരിപാടികളില്‍ 
സമൂഹമാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതു.

ജനങ്ങള്‍ ഉത്സവം പോലെ ആഘോഷിച്ചിരുന്ന തെരഞ്ഞെടുപ്പും ഇപ്പോള്‍  ഓണ്‍ലൈന്‍ മേഖലയില്‍ പ്രസരിച്ചു കഴിഞ്ഞു. കാണാമറയക്കാരുടെ  വ്യവസായക്കണ്ണ് ഇപ്പോള്‍ കേരളത്തിലെ പ്രാദേശിക ഭരണകൂട തെരഞ്ഞെടുപ്പില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥിക്കു പറയാനുള്ളതും മറ്റു പ്രചാരണ പരിപാടികളും മറ്റും ഒരു നിശ്ചിത തുക അടച്ചാല്‍ നിര്‍ദ്ദേശിക്കുന്ന പ്രദേശത്ത് അക്കൌണ്ട് ഉള്ളവരെ   അറിയിക്കും. ഒറ്റ ദിവസത്തെക്കാണ് ഈ 
പ്രതിഫലാഷ്ഠിത സേവനം ലഭിക്കുക. കൂടുതല്‍ ദിവസം വേണമെങ്കില്‍ കൂടുതല്‍ പണം കൈമാറണം.

സാംസ്ക്കാരിക രംഗത്തു കൂടി സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ഗീതാ നസീര്‍, ശാരദാ മോഹന്‍, ശ്രീനാദേവി,ഐ.സതീഷ് കുമാര്‍, കരിങ്ങന്നൂര്‍ സുഷമ തുടങ്ങിയവര്‍ ഇക്കുറി പ്രാദേശിക ഭരണകൂടങ്ങളിലേക്ക് ജനവിധി തേടുന്നുണ്ട്. അവരുടെ പ്രചാരണ പരിപാടികളും നവമാധ്യമങ്ങളില്‍ ഇടം നേടിയിടുണ്ട്.

പുസ്തകങ്ങളുടെ പ്രസിദ്ധീകരണം നല്ലൊരു ശതമാനം  ഡിജിറ്റല്‍ ആയിട്ടുണ്ട്. ഇ ബുക്കുകളുടെ സാന്നിദ്ധ്യം മലയാളത്തിലും ഉണ്ടായിരിക്കുന്നു.ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങള്‍, പണം അടച്ചവര്‍ക്ക് മാത്രമേ വായിക്കാന്‍  വായിക്കാന്‍ കഴിയൂ. പകര്‍പ്പെടുക്കാനോ ഷെയര്‍ ചെയ്യാനോ സാധ്യമല്ല. യന്ത്രത്തിനു തിരിച്ചറിവില്ലാത്തതിനാല്‍ രചയിതാവിനും  പണം അടച്ചെങ്കില്‍ മാത്രമേ സ്വന്തം പുസ്തകം കാണാന്‍ പോലും കഴിയൂ. മുതലാളിത്തം കയ്യടക്കിയാല്‍ യന്ത്രത്തിന്‍റെ മുദ്രാവാക്യം  
എല്ലാവരും അന്യരാണ് എന്നാണല്ലോ.മുതലാളിത്തത്തിനു ലാഭം വാങ്ങിക്കൊടുക്കുന്ന അനുസരണയുള്ള ഒരു ഭൂതമാണ് ഓണ്‍ ലൈന്‍ സംവിധാനം.

പ്രസിദ്ധീകരണങ്ങള്‍ പലതും, തപാല്‍ സാധ്യത മങ്ങിയതിനാല്‍ ഓണ്‍ലൈന്‍ നിരയിലായിട്ടുണ്ട്. അവയുടെ വായന ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. കോവിഡ് നമ്മുടെ സാംസ്ക്കാരിക  സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്.

1 comment:

  1. മുതലാളിത്തം കയ്യടക്കിയാല്‍ യന്ത്രത്തിന്‍റെ മുദ്രാവാക്യം
    എല്ലാവരും അന്യരാണ് എന്നാണല്ലോ.മുതലാളിത്തത്തിനു ലാഭം വാങ്ങിക്കൊടുക്കുന്ന അനുസരണയുള്ള ഒരു ഭൂതമാണ് ഓണ്‍ ലൈന്‍ സംവിധാനം...

    ReplyDelete