Tuesday 29 March 2022

മതങ്ങള്‍ മലിനമാക്കുന്ന കലാരംഗം


സാക്ഷരകേരളത്തിന്‍റെ സാംസ്ക്കാരിക മഹത്വത്തിലേക്ക് ചെളി വാരിയെറിയുകയാണ് മതങ്ങള്‍. കലാമണ്ഡലം ഹൈദരലിക്കും പി.എം.ആന്റണിക്കും അറബ് കവിതയും കഥയുമൊക്കെ പഠിപ്പിക്കാന്‍ യോഗ്യത നേടിയ ഗോപാലികയ്ക്കും നേരിടേണ്ടിവന്ന മതഭീഷണിയുടെ വൈറസ്സ് ഇപ്പൊഴും അവിടവിടെ അവശേഷിക്കുകയാണ്.

മതങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് കലാരൂപങ്ങളെയാണ്. മതാതീതമായ അതിന്റെ ആസ്വാദനവും ആര്‍ക്കും പഠിച്ചെടുക്കാവുന്ന ആകര്‍ഷകത്വവും  മതപൌരോഹിത്യത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളെ ഹനിക്കുമെന്ന് അവര്‍ക്കറിയാം. ആസ്വാദനത്തിനോ അഭ്യസനത്തിനോ ഒരു തടസ്സവും അടിസ്ഥാനപരമായി ഇല്ലല്ലോ.

പുതുതായി നാടിനെ നാണിപ്പിക്കുന്ന സംഭവങ്ങള്‍, മന്‍സിയ എന്ന നര്‍ത്തകിയെ മതപരമായ കാരണത്താല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ നിന്നു ഒഴിവാക്കിയതും വിനോദ് പണിക്കര്‍ എന്ന മറത്തുകളി കലാകാരനെ കരിവെള്ളൂരെ കുണിയന്‍ പറമ്പത്തു ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതുമാണ്. ഒരാള്‍ മുസ്ലീമായതാണ് കാരണമെങ്കില്‍, വിനോദ് പണിക്കരെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ മകന്‍ ഇസ്ലാം മതത്തില്‍ പെട്ട യുവതിയെ സഹധര്‍മ്മിണിയാക്കിയതാണ്.

ഒന്ന് മതാതീതമായി ആസ്വദിക്കാന്‍ കഴിയുന്ന, ശാകുന്തള തുല്യമായ നളചരിതമെഴുതിയ ഉണ്ണായിവാര്യരുടെയും കൂടിയാട്ടത്തിലൂടെ ഏതു മതത്തില്‍ പെട്ടവരുടെയും മനസ്സില്‍ പതിഞ്ഞ അമ്മന്നൂര്‍ മാധവചാക്യാരുടെയും  നാട്ടിലാണെങ്കില്‍ മറ്റൊന്ന് ഹൃദയപക്ഷ സംസ്ക്കാരത്തിന്‍റെ ഈറ്റില്ലമായ കരിവെള്ളൂരാണ്.

ഇസ്ലാം മത പരിസരമുള്ള ഒരു പെണ്‍കുട്ടി ഭരതനാട്യം പഠിച്ചാല്‍ എന്താണ് കുഴപ്പം? എത്രയോ ആസ്വാദകരുടെ മുന്നില്‍ തന്‍റെ നൃത്ത വൈദഗ്ദ്ധ്യം തെളിയിച്ചതിനു ശേഷമാണ് ആ കലാകാരി കൂടല്‍മാണിക്യക്ഷേത്രത്തോളം എത്തിയത്. മുസ്ലിം ആണെന്ന ഒറ്റക്കാരണത്താല്‍ ഗുരുവായൂരില്‍ നിന്നും ഈ  അനുഭവം മുന്‍പ് ഉണ്ടായതായി ഈ കലാകാരി പറയുന്നുണ്ട്. ശബരിമല അയ്യപ്പന്റെയും വാവരുടെയും സൌഹൃദത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണോ ഈ ലജ്ജാകരമായ തീരുമാനമെടുത്തത്? സൌമ്യ സുകുമാരനെ പരിപാടി അവതരിപ്പിക്കുവാന്‍ അനുവദിക്കാതിരുന്നതും മതപരമായ കാരണങ്ങളാലാണെന്നും ആരോപണമുണ്ട്.ക്രിസ്തുമതത്തില്‍ പെട്ടതായിരുന്നു ആ കലാകാരിക്കുള്ള അയോഗ്യതയായതെന്നും കേള്‍ക്കുന്നുണ്ട്.

ഭരതനാട്യം ഒരു വേദിയില്‍ അവതരിപ്പിക്കുന്നത് ദീര്‍ഘകാലത്തെ പരിശ്രമങ്ങളുടെ സാക്ഷാത്ക്കാരമായിട്ടാണ്. മന്‍സിയാ എത്ര കഠിന പരിശ്രമങ്ങളിലൂടെയാണ് ഓരോ മുദ്രയും പദചലനങ്ങളും ഭാവവും സ്വായത്തമാക്കിയത്.അതൊന്നും മാതാന്ധവിശ്വാസികള്‍ക്ക് വിഷയമല്ലല്ലോ. ജനനം എന്ന ആകസ്മികത കൊണ്ട് ഒരാള്‍ ഒരു മതത്തില്‍ പെട്ടുപോകുന്നത് ഒരു അയോഗ്യതയാകുന്നതെങ്ങനെ? മതാതാതീതസ്നേഹത്തിലുള്ള വിശ്വാസത്തിലൂടെ വിവാഹിതയായ ഈ നര്‍ത്തകി മന്‍സിയ ശ്യാം കല്ല്യാണ്‍ എന്ന പേരിലാണ് നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നത്. അത്, വിവാഹാനന്തരം ഹിന്ദു മതത്തില്‍ ചേര്‍ന്നോ എന്ന അന്വേഷണത്തിനു പോലും കാരണമായി.

ഇതേതു കേരളമാണ്? ഭ്രാന്താലയാമെന്നു പേരു മാറ്റണമെന്നതിന്‍റെ സൂചനയാണോ ഈ മതഭ്രാന്ത്? 2022 ഏപ്രില്‍ 21നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇനിയും സമയമുണ്ട്.അധികാരികള്‍ അടിയന്തിരമായി ഇടപെടേണ്ടതാണ്. കേരളത്തിന് അപമാനകരമായ ഈ തീരുമാനത്തില്‍ നിന്നു സംഘാടകസമിതി പിന്‍മാറുമെന്നും കരുതുന്നു.

കൂടല്‍മാണിക്യ ക്ഷേത്രത്തിന് ബുദ്ധ ജൈന സംസ്ക്കാരങ്ങളുടെ ചരിത്രംപോലുമുണ്ട്.അവിടത്തെ ചരിത്രപ്രസിദ്ധമായ കൂത്തമ്പലം കാണാനായി, ഇന്നത്തെ തൃശൂര്‍ നഗരസഭാംഗവും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഐ.സതീശനൊപ്പം ഞാനും പോയിട്ടുണ്ട്. ഈ ഈടുവയ്പ്പുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കേണ്ടതാണ്.

കരിവെള്ളൂരെ കാര്യം രസകരമാണ്.ശിക്ഷിക്കപ്പെട്ട വിനോദ് പണിക്കര്‍ കുറ്റക്കാരനല്ല.അദ്ദേഹത്തിന്‍റെ മകന്‍, മുസ്ലിം സമൂഹത്തില്‍ പെട്ട ഒരു യുവതിയെ സഹധര്‍മ്മിണിയാക്കിയതാണ് പ്രശ്നം. മാതാന്ധവിശ്വാസികളുടെ കാഴ്ചപ്പാടില്‍ മകന്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍ ശിക്ഷിക്കപ്പെടും!

പൂരക്കളിയുടെ ഭാഗമായി നടത്തുന്ന മറത്തുകളി അസാധാരണമായ ഒരു ജ്ഞാനപ്രകടനമാണ്. ഇന്ത്യന്‍  പുരാണങ്ങളും വേദങ്ങളും വാസ്തുവിദ്യയും  നാട്യശാസ്ത്രവുമൊക്കെ നന്നായി അറിയുന്ന പണ്ഡിതന്‍മാര്‍ക്കേ ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.

കടവല്ലൂര്‍ അന്യോന്യത്തിലെ പാണ്ഡിത്യ പ്രകടനത്തില്‍ പങ്കെടുക്കുന്നത് മനുസ്മൃതിയിലെ സംവരണാനുകൂല്യങ്ങളെല്ലാം യഥേഷ്ടം അനുഭവിച്ച ബ്രാഹ്മണരാണെങ്കില്‍ മറത്തുകളിയില്‍ വര്‍ണവ്യവസ്ഥയ്ക്ക് പുറത്തുള്ളവരാണ്. വിഗ്രഹം പ്രതിഷ്ഠിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശവും അധികാരവും ഉണ്ടെന്ന് തെളിയിച്ച 
നാരായണഗുരുവിന്‍റെ പിന്‍മുറക്കാരാണ്. തീയര്‍ക്കും മണിയാണികള്‍ക്കും ബ്രാഹ്മണരെ പോലെതന്നെ ജ്ഞാനസമ്പാദനത്തിനും പണ്ഡിതനായ അദ്ധ്യക്ഷന്‍റെ സാന്നിധ്യത്തിലുള്ള അവതരണത്തിനും അവകാശമുണ്ടെന്ന് ഈ സംവാദകല തെളിയിക്കുന്നു. മഹാകവി കുട്ടമത്തൊക്കെ ഈ വിജ്ഞാനസദസ്സില്‍ സന്നിഹിതരായിട്ടുണ്ട്.

വി.പി ദാമോദരന്‍ പണിക്കര്‍  തുടങ്ങിയ പണ്ഡിതശ്രേഷ്ഠര്‍ സമകാലീന രാഷ്ട്രീയം പോലും ഈ സംവാദത്തില്‍ ഇടകലര്‍ത്തി ശ്രദ്ധാലുക്കളുടെ മനസ്സു കവര്‍ന്നിട്ടുണ്ട്.ദേശീയ കവിസമ്മേളനത്തില്‍ ഞാനവതരിപ്പിച്ച  രാഹുലന്‍ ഉറങ്ങുന്നില്ല എന്ന കവിതയിലെ ശവദര്‍ശനം എന്ന പ്രയോഗത്തിന്‍റെ സാധുതയെകുറിച്ചും അസാംഗത്യത്തെ കുറിച്ചും മറത്തുകളി വിദഗ്ദ്ധനായ പൊക്കേട്ടന്‍, കാഞ്ഞങ്ങാട് റസ്റ്റ് ഹൌസില്‍ വച്ച് വിശദീകരിച്ചത് ഞാനോര്‍ക്കുന്നു.

പൂരക്കളി അക്കാദമിയുടെ പുരസ്ക്കാര ജേതാവായ വിനോദ് പണിക്കര്‍, മകന്‍ ജീവിതപങ്കാളിയാക്കിയ മുസ്ലിം യുവതിയെ മതം മാറാന്‍ നിര്‍ബ്ബന്ധിച്ചില്ല. ഇരുവരെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടില്ല. രണ്ടുകൂടുംബങ്ങളും മതാതീതസ്നേഹത്തോടെ കഴിയുന്നു. പോരാട്ടഭൂമിയുടെ കതിര്‍ക്കുലകളായി. ഇതായിരിക്കാം കുണിയന്‍ പറമ്പത്തെ പാരമ്പര്യ വാദികളില്‍ അതൃപ്തി ജനിപ്പിച്ചത്.

കുഞ്ഞിമംഗലം ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ഉയര്‍ന്നപ്പോഴേ ഭയപ്പെട്ടതാണ്,ജാതി വ്യത്യാസം കൂടാതെ ജീവിക്കാനായി സമരം ചെയ്ത ചരിത്രമുള്ള പയ്യന്നൂരിന് എന്തു സംഭവിച്ചു എന്ന ആശങ്ക. ഇപ്പോഴിതാ തൊട്ടടുത്തുള്ള കരിവെള്ളൂരില്‍ മതം അതിന്‍റെ ചോരപ്പല്ല് പുറത്തുകാട്ടിയിരിക്കുന്നു.

മതാതീത സാംസ്ക്കാരിക യാത്രയോടനുബന്ധിച്ച് വെള്ളൂര്‍ ജവഹര്‍ ലൈബ്രറി സംഘടിപ്പിച്ച മനുഷ്യസംഗമം ഓര്‍മ്മയിലെ സ്നേഹശൈലമാണ്.ഉമ്മച്ചിത്തെയ്യവും മാപ്പിളത്തെയ്യവും ഒക്കെയുള്ള മതാതീത സൌഹൃദത്തിന്‍റെ മുദ്രപതിഞ്ഞ നാടാണ്. രാമവില്ല്യം കഴകത്തിലെ പെരുംകളിയാട്ടത്തിന് ഇസ്ലാം മതവിശ്വാസികളുടെ അഭിവാദ്യം ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്  സമീപസ്ഥലമായ കരിവെള്ളൂരില്‍ നിന്നു കുഴിച്ചുമൂടിയ ഒരു ഹീനസംസ്ക്കാരത്തിന്‍റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു സങ്കടകരമായ കാര്യമാണ്.

കലാരൂപങ്ങള്‍ അനുഷ്ഠാനരീതിയില്‍ നിന്നും മോചിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പൊതുവേദിയില്‍ ജാതിമതങ്ങള്‍ക്ക് അതീതമായി ഇവ അവതരിപ്പിക്കുവാനുള്ള അരങ്ങുകള്‍ ഉണ്ടാകേണ്ടതുണ്ട് ജാതീയതയില്‍ നിന്നുകൂടി ഈ കലാരൂപങ്ങളെ അടര്‍ത്തി മാറ്റേണ്ടതുണ്ട്.

തെറ്റുകള്‍ തിരുത്തപ്പെടുമെന്ന് തന്നെ കരുതുന്നു.

No comments:

Post a Comment