Tuesday 5 July 2022

പ്രത്യാശത്തുരുത്തിലെ വിളക്കണക്കരുത്

 ഇന്നത്തെ ഇന്ത്യയില്‍ പ്രത്യാശയുടെ ഒരു തുരുത്തുണ്ടെങ്കില്‍ അത് കേരളമാണെന്ന് പറയുന്നത് പ്രസിദ്ധ ഉറുദു കവിയും ചലച്ചിത്രകാരനുമൊക്കെയായ ഡോ.ഗൌഹര്‍ റാസയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് പ്രകാശം പരത്തുന്ന ഈ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയത്.


ശാസ്ത്രബോധത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന അന്ധവിശ്വാസ ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയണമെന്നും കോവിഡ് കാലത്ത് ആരും ഗോമൂത്രം കൊണ്ടു കൈകഴുകുകയല്ല, സാനറ്റൈസര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് തിരിച്ചറിയണമെന്നും ഡോ. റാസ പറഞ്ഞു.

കേരളം പ്രത്യാശയുടെ തുരുത്താണെന്ന് ആശങ്കകളോടെ മാത്രമേ നമുക്ക് ഇപ്പോള്‍  സമ്മതിക്കാന്‍ സാധിക്കൂ. ഭ്രാന്താലയമെന്നു വിശേഷിപ്പി ക്കപ്പെട്ട കേരളത്തെ പ്രകാശത്തിന്റെയും സുപ്രതീക്ഷയുടെയും പ്രദേശമാക്കി മാറ്റിയത് നവോത്ഥാനപരിശ്രമങ്ങളാണ്. അതിന്‍റെ സദ് ഫലങ്ങളെ ആക്രമിക്കുന്ന അന്ധവിശ്വാസകീടങ്ങള്‍ അതിപ്രസരം നേടുന്ന കാലമാണിത്.

നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ശേഷം പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും വലിയ പ്രാധാന്യം ഉണ്ടായി.ഓരോ പഞ്ചായത്തിലും ഒന്നിലധികം ലൈബ്രറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്കൂളുകളില്‍ ജാതിമത ഭേദമെന്യേ പെണ്‍ കുട്ടികള്‍ വന്നുനിറഞ്ഞു. അധ്യാപനം അടക്കമുള്ള ഉദ്യോഗമണ്ഡലങ്ങളില്‍ ഗണനീയമായ സ്ത്രീസാന്നിദ്ധ്യമുണ്ടായി.സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് കേരളം സഞ്ചരിച്ചു. അതോടൊപ്പം, ഉടഞ്ഞുപോയ സോവിയറ്റ് യൂണിയനില്‍ മതരാജ്യങ്ങള്‍ പുനര്‍ജ്ജനിച്ചതുപോലെ  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണര്‍ന്നെണീക്കാന്‍ തുടങ്ങി.

നവോത്ഥാനപരിശ്രമങ്ങളെ അതിന്‍റെ പുതുരക്തഘടനയ്ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല. എഴുപതുകളില്‍ പോലും, ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ആരാധനാലയങ്ങള്‍ ഉദ്ധരിക്കപ്പെട്ടു.  പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ പുരോഗമന സംഘടനകള്‍ പോലും  മൌനം കൊണ്ടു സ്വീകരിച്ചു.

മുന്‍പില്ലാതിരുന്ന പൊങ്കാലകളും ഗണേശോത്സവവും   നവകേരളത്തില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. സാഹോദര്യത്തിന്‍റെ അടയാളമാകേണ്ടിയിരുന്ന രാഖി വര്‍ഗ്ഗീയതയുടെ ഭയചിഹ്നമായി.
പുനരുദ്ധാരണക്കമ്മിറ്റികളാല്‍ സംരക്ഷിക്കപ്പെട്ട ആരാധനാലയങ്ങള്‍ തമിഴ് നാട്ടിലെ ബൊമ്മസംസ്ക്കാരത്തെ അനുകരിച്ചു ഗോപുരങ്ങള്‍ ഉയര്‍ത്തുകയും തുമ്പിക്കൈക്കോളാമ്പികള്‍ ഘടിപ്പിച്ച് അലറിവിളിച്ച് മനുഷ്യന്‍റെ  സ്വസ്ഥതയ്ക്കും ആരോഗ്യത്തിനും  വെല്ലുവിളിയാവുകയും ചെയ്തു. ബ്രാഹ്മണ പൂജാരികളെ വ്യാപകമായി നിയമിച്ചുകൊണ്ട് ജാതിവ്യവസ്ഥയുടെ പ്രതിലോമ അന്തസ്സത്ത അവര്‍  തിരിച്ചു പിടിച്ചു. പിന്നെ നമ്മള്‍ കാണുന്നത് ക്ഷേത്ര സംരക്ഷണ സമിതികളിലൂടെ വളര്‍ന്ന് വന്ന മത തീവ്രവാദ രാഷ്ട്രീയമാണ്.

ഇത് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ചിത്രമാണെങ്കില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയും അവരുടെ കോട്ടകൊത്തളങ്ങള്‍ കെട്ടിപ്പൊക്കി. ഇപ്പോള്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകളില്‍, യോഗ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് പോലും മേല്‍ക്കൈ നേടണമെങ്കില്‍  പൌരോഹിത്യത്തെ വണങ്ങണമെന്നായി.

സാനറ്റൈസറിനു പകരം ഗോമൂത്രം എന്ന ആശയം എല്ലാ രംഗത്തും പടര്‍ന്ന് പിടിക്കുകയാണ്.ശാസ്ത്രബോധവും യുക്തിചിന്തയും നിരന്തരം ആക്രമിക്കപ്പെടുന്നു. ഇതില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. തിരുവനന്തപുരം ജില്ലയിലെ സുമതിയെ കൊന്ന വളവെന്ന വനപ്രദേശത്ത്, സുമതിപ്രേതത്തെ പുനസൃഷ്ടിക്കാന്‍ വെള്ളസ്സാരിയുമായി ചെന്ന ചാനല്‍ സംഘത്തെ സമീപത്തുള്ള ഓട്ടോറിക്ഷക്കാര്‍ക്ക് ഓടിക്കേണ്ടിവന്നത് അടുത്ത കാലത്ത് ആയിരുന്നല്ലോ.

1979 ഡിസംബറില്‍ അന്നത്തെ മുഖ്യധാരാ പ്രസിദ്ധീകരണമായിരുന്ന ജനയുഗം വാരികയില്‍ പത്രാധിപര്‍ തെങ്ങമം ബാലകൃഷ്ണന്‍ പേരുവച്ചെഴുതിയ എഡിറ്റോറിയലിന്റെ
ശീര്‍ഷകം കോവൂരിനു ശേഷം എന്നായിരുന്നു."ഡോ.കോവൂര്‍ അന്തരിച്ചു.എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളുമായി അന്ധവിശ്വാസത്തിനെതിരെ പോരാടാന്‍ കഴിയുന്ന നിരവധി പേരുണ്ട്.അവരില്‍ ശ്രദ്ധേയനാണ് ഡോ.പി.കെ.നാരായണന്‍.അദ്ദേഹം തുടര്‍ച്ചയായി ജനയുഗത്തില്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ "നമ്മുടെ മനസ്സ്" എന്ന ലേഖന പരമ്പര ഈ ലക്കത്തില്‍ ആരംഭിക്കുന്നു.വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ താല്‍പര്യജനകം ആയിരിക്കുമെന്ന് കരുതുന്നു"

ഇങ്ങനെ ഒരു എഡിറ്റോറിയല്‍ എഴുതുവാന്‍ നമുക്കിന്ന് ഏതു മുഖ്യധാരാവാരികയുണ്ട്? 

No comments:

Post a Comment