Wednesday 29 June 2022

നയനതാരയുടെ ചോദ്യങ്ങള്‍

 1.      കവിത എഴുതുക മാത്രമല്ല, കവിതയിൽ ജീവിക്കുക കൂടി ചെയ്യുകയാണ് താങ്കൾ. ഫേസ്ബുക്കിൽ ഇന്നുവായിച്ച കവിത എന്ന പംക്തി പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. എന്തായിരുന്നു ഇത്തരമൊരു പംക്തി ആരംഭിക്കാനുള്ള പ്രചോദനം?


* വടകരയുള്ള കെ.പി സീന എന്ന അദ്ധ്യാപിക കുറച്ചു കവിതകള്‍ വായിക്കാന്‍ തന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇത് ഞാന്‍ മാത്രം വായിച്ചാല്‍ പോരല്ലോ എന്നുതോന്നി. അങ്ങനെയാണ് ആ കവിത, ഫേസ്ബുക്കില്‍ "ഇന്ന് വായിച്ച ഒരു കവിത" എന്ന ശീഷകത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അത് തുടര്‍ന്നു. കുട്ടിക്കാലം മുതല്‍ എല്ലാ ദിവസവും കവിത വായിക്കുന്ന ശീലം ഉള്ളതിനാല്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പോസ്റ്റ്  ചെയ്യാനുള്ള സന്നദ്ധത മാത്രം മതിയായിരുന്നു. ഉപകരണങ്ങള്‍ പ്രവാസിമലയാളികള്‍ സ്നേഹപൂര്‍വം സമ്മാനിച്ചതാണ്. മറ്റുള്ളവരെ വായിക്കുന്നത് സന്തോഷകരമാണ്.
Kureeppuzha Sreekumar
September 3, 2011 ·
ഇന്ന് വായിച്ച ഒരു കവിത.
------------------------------------
ചരിത്രം.
-------------
ചരിത്രത്തിന്റെ
താളുകള്
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോള്
അധ്യാപകന്
വികാരാധീനനായി.
അറ്റുവീണ കാലുകള്
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.
ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള് സജലങ്ങളായി.
മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന് അപരനോട്‌:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.
****
സീന.കെ.പി.
1 ലൈക്‌

image.png

2.      മലയാളകവിതയെ പതിനൊന്നു വർഷമായി പിന്തുടരുമ്പോൾ ശ്രദ്ധിച്ച പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണ്?

സ്ത്രീകളുടെ അമ്പരപ്പിക്കുന്ന സാന്നിദ്ധ്യം ഉണ്ടായി. സ്ത്രീകളെ എഴുതുന്നതില്‍ നിന്നും തടഞ്ഞതിനാല്‍ ഒരു എഴുത്തമ്മയില്ലായായിപ്പോയ ഭാഷയാണ് അമ്മമലയാളം. അതിനാല്‍ ഈ മുന്നേറ്റം ചരിത്രത്തോടുള്ള ഒരു പകവീട്ടലായിരുന്നു.ട്രാന്‍സ് ജെന്‍റര്‍ വിഷയങ്ങളും ആ കൂടെപ്പിറപ്പുകളും  മുന്നോട്ടുവന്നു. ഇന്ന് വായിച്ച കവിതയില്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ ജ്ഞാനവാര്‍ദ്ധക്യത്തിലെത്തിയവരുടെ കവിതകള്‍ വരെ ഒറ്റവിരല്‍ കൊണ്ട് കീബോര്‍ഡില്‍ അക്ഷരപ്പെടുത്തിയതിനാല്‍ ഈ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു.

3.      പുതുകവികളെ ശ്രദ്ധയോടെ, സ്നേഹത്തോടെ വായിക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ. ഒരുപക്ഷേ, മലയാളത്തിൽ മറ്റാരും തന്നെ ഇത്തരമൊരു ശ്രദ്ധ പുതുതലമുറയിൽ പുലർത്തിപ്പോരുന്നുണ്ടാവില്ല. എന്താണ് പുതിയ കവികളിൽ താങ്കളെ ഏറ്റവുമധികം ആകർഷിക്കാറുള്ളത്?

സമീപനത്തിലെ പുതുമയും ജാതിമത അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യവും എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. തുറന്നു പറച്ചിലിന്‍റെ ചോരപ്പാടുകള്‍ പുതിയ കവിതയില്‍ നിറഞ്ഞു കാണാം.

4.      റിൽകെ ചെയ്തതുപോലെ, പുതുകവിതകൾക്ക് ഒരു കത്ത് എഴുതുകയാണെങ്കിൽ എന്തായിരിക്കും അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം?

നന്ദിത, നീലാംബരി,സാംബശിവന്‍ മുത്താന,ആര്‍.മനോജ്, ജിനേഷ് മടപ്പള്ളി,കുറത്തിയാടന്‍ പ്രദീപ്, സുഹ്റ പടിപ്പുര, ബിനു എം.പള്ളിപ്പാട് തുടങ്ങിയവരെ ഓര്‍മ്മിപ്പിക്കുകയും വിനീത ധിക്കാരികളാവുക എന്നു കുറിച്ചു വയ്ക്കുകയും ചെയ്യും.

5.      കവിത ശക്തമായ ഒരു രാഷ്ട്രീയപ്രതിരോധമായി കാണുമ്പോഴും, ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾക്കു പുതിയ കാലത്ത് പ്രാധാന്യം കുറയുന്നുണ്ടെന്നു തോന്നുന്നുണ്ടോ?

 ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾ അനീതിയുള്ള കാലത്തോളം ഉണ്ടായിരിക്കും.

6.      കവിത ആരുടെയും അപ്പന്റെ വകയല്ല എന്ന താങ്കളുടെ പ്രസ്കാവനയെ പിന്തുണയ്ക്കുന്ന രീതിയിലാണ്, കവിതയിൽ വമ്പിച്ച ബഹുസ്വരതയുള്ള ഈ പുതുകാലം എത്തിച്ചേർന്നിരിക്കുന്നത്. കവിയെന്ന രീതിയിൽ ഈ കാലം താങ്കൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോ?

ബഹുസ്വരത സമ്മാനിക്കുന്ന വര്‍ണ്ണ വൈവിധ്യം അനുഭവിക്കുമ്പോള്‍ ഞാന്‍ മഴവില്ല് കാണുന്നു. സസ്യസമൃദ്ധമായ ഭൂമിയും നൂറു കമ്പിയുള്ള കിന്നരങ്ങളും കാണുന്നു. തീപ്പന്തുകളില്‍ നിന്നും ഗോള്‍വല സൂക്ഷിയ്ക്കുന്ന വിസ്തൃതഹസ്തങ്ങള്‍ സങ്കല്‍പ്പിക്കുന്നു.

7.      ഇന്നു വായിച്ച കവിതയിലെ കവിതകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പലപ്പോഴും പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയശരികളുടെ പേരിൽ ചില വിചാരണകളുമുണ്ടായിട്ടുണ്ട്. എന്താണ് കവിതയിലെ രാഷ്ട്രീയശരി?

മുന്‍പേ ചൊല്ലി മറഞ്ഞവരുടെ കവിതകളാണ് ഇന്നും വായിച്ച കവിതയെന്ന ശീര്‍ഷകത്തില്‍  ഞായറാഴ്ചകളില്‍ സംവാദത്തിനു സമര്‍പ്പിക്കുന്നത്.തിങ്കളാഴ്ചകളില്‍ വിവിധ ഭാരതീയ ഭാഷകളിലെയും ചുറ്റുപാടുമുള്ള ശ്രീലങ്ക, മ്യാന്‍മര്‍,നേപ്പാള്‍,ഭൂട്ടാന്‍,പാകിസ്ഥാന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,ചൈന  തുടങ്ങിയ രാജ്യങ്ങളിലേയും കവിതകള്‍ സംവാദത്തിനു സമര്‍പ്പിക്കുന്നു.

ഇത് കഴിഞ്ഞാല്‍ ഒരാഴ്ചയില്‍ അഞ്ചു കവിതകള്‍ മാത്രം മതിയാകും. കുഞ്ഞുമാസികകളിലടക്കം പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളാണ് പ്രധാനമായും സ്വീകരിക്കുന്നത്. ഫേസ്ബുക്കിലും ബ്ലോഗുകളിലും വന്ന ചില രചനകളും കവിയരങ്ങുകളില്‍ ചൊല്ലിക്കേട്ട ചില കവിതകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.കാവ്യപുസ്തകങ്ങളില്‍ നിന്നും കവിത കണ്ടെത്താറുണ്ട്. 

കവിതയ്ക്ക് താഴെ എവിടെനിന്നും കിട്ടിയെന്നു ചേര്‍ക്കാറുള്ളതിനാല്‍ വായനക്കാര്‍ക്ക് ആ പ്രസിദ്ധീകരണമോ പുസ്തകമോ പിന്നീട് കണ്ടെത്തി വായിക്കാവുന്നതാണ്.ഈ കാരണത്താല്‍ ഡിലീറ്റ് ചെയ്യപ്പെടാവുന്ന മാധ്യമങ്ങളെ അധികം ആശ്രയിക്കാറില്ല. 

നല്ലകവിതയും ചീത്തക്കവിതയുമൊക്കെ തരം തിരിക്കുന്ന പണി കാലത്തിന്റെതായതിനാല്‍ ഞാന്‍ ആ ബാധ്യതകളിലൊന്നും പെടാറില്ല. കവിത ബാധിച്ച് ഉഴലുന്നതുകൊണ്ടാണല്ലോ ആരും എഴുതിപ്പോകുന്നത്. ആ മാനസികാവസ്ഥ ഒരു തീപ്പൊരിയെങ്കിലും തരാതിരിക്കില്ല. കവിത തെരഞ്ഞെടുക്കാന്‍ ആ തീപ്പൊരി തന്നെ  ധാരാളം.

ഞാനൊരു ജനാധിപത്യ വിശ്വാസിയായതിനാല്‍ വിരുദ്ധ ആശയങ്ങളുള്ള കവിതകളും വായനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാലും എന്നെ ആകര്‍ഷിക്കാറുള്ളത് സ്ത്രീപക്ഷം, ദളിത് പക്ഷം, മതാതീത സംസ്ക്കാരം, പരിസ്ഥിതിവാദം  തുടങ്ങിയ ഹൃദയപക്ഷ വികാരങ്ങളാണ്. അതെന്‍റെ രാഷ്ട്രീയശരി.
🌷🌷🌷

No comments:

Post a Comment