Sunday 9 April 2023

കേരളത്തിന്‍റെ നിറം പച്ച

 കേരളത്തിന്‍റെ നിറം പച്ച 

----------------------------------------
കേരളത്തിന്റെയും പഞ്ചാബിന്റെയും നിറം പച്ചയാണ്. സമൃദ്ധമായ ജലസാന്നിധ്യം. എവിടേയും പച്ചനിറം. പഞ്ചാബില്‍ വയലുകളും മാവുകളും പേരമരങ്ങളും ചേര്‍ന്നാണ് പച്ച ചാര്‍ത്തുന്നതെങ്കില്‍ കേരളത്തില്‍ ഇവകൂടാതെ തെങ്ങുകളും റബര്‍മരങ്ങളും ഉണ്ട്.മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നോരു നാടുണ്ട് എന്നാണല്ലോ നമ്മുടെ പൊഞ്ഞാറുപാട്ട്. കേരളത്തിന്‍റെ അവശിഷ്ട വനസാന്നിധ്യം പോലും കടുംപച്ചയുടെ വിസ്മയദൃശ്യം നല്കുന്നുണ്ട്.

ജര്‍മ്മന്‍ കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെ അത്ഭുതപ്പെടുത്തിയതും ഈ പച്ചത്വമാണ്. അദ്ദേഹം പറഞ്ഞത്, എവിടേയും മലനിരകള്‍. എവിടേയും പച്ചപ്പ്, ഇതാണ് പറുദീസ.
ഈ പറുദീസ കണ്ട അദ്ദേഹം കേരളത്തില്‍ തന്നെ താമസിക്കുകയും മലയാളഭാഷയ്ക്ക് നിഘണ്ടുവടക്കം പല പുസ്തകങ്ങള്‍ രചിക്കാനും വേണ്ടി ഭാഷാജ്ഞാനി ആവുകയും ചെയ്തു. അര്‍ണ്ണോസ് പാതിരിമുതല്‍ ലാറി ബേക്കര്‍ വരെയുള്ളവരെ കേരളത്തിന്‍റെ പച്ചപ്പും കേരളീയരുടെ ശാന്തസ്വഭാവവും ആകര്‍ഷിച്ചു നിറുത്തി.

മലയാള കവികളില്‍ പ്രധാനിയായ മഹാകവി ചങ്ങമ്പുഴക്കു ഏറ്റവും ഇഷ്ടപ്പെട്ടനിറം പച്ചയായിരുന്നു. മഴവില്ലില്‍ പോലും പച്ചയാണ് നടുക്കുള്ളത്.മുമ്മൂന്നു നിറങ്ങള്‍ പച്ചയ്ക്ക് അപ്പുറവും ഇപ്പുറവുമായി നില്‍ക്കുകയാണ്

പച്ചയെകുറിച്ചു കെ ടി മുഹമ്മദെഴുതി കെ.രാഘവന്‍ സംഗീതം ചെയ്ത് വി.ടി.മുരളി പാടിയ പ്രസിദ്ധമായൊരു പാട്ടുമുണ്ട്. പച്ചയെന്ന പദത്തിന്റെ വിവിധ അര്‍ഥങ്ങളെ അന്വേഷിക്കുകയാണ് ആ പാട്ട്.
പച്ച സമ്മതത്തിന്‍റെ നിറമാണ്. ആ നിറം, കടന്നുവരൂ എന്നു നമ്മളെ സ്വാഗതം ചെയ്യുന്നു. 

രാജാ രവിവര്‍മ്മയുടെ അത്യാകര്‍ഷകമായ ഒരു ചിത്രം കൃഷ്ണനും രാധയുമാണല്ലോ. അതില്‍ രാധയുടെ കുപ്പായത്തിന് നല്കിയിട്ടുള്ള നിറം പച്ചയാണ്. കൃഷ്ണന് ഇഷ്ടമില്ലായിരുന്നെങ്കില്‍ രാധ ആ കുപ്പായം അണിയുമായിരുന്നില്ലല്ലോ. വീണമീട്ടുന്ന സരസ്വതിയുടെ കുപ്പായത്തിന്റെ നിറം കടുംചുവപ്പ്. മേല്‍മുണ്ട്  സമരമൊന്നും നടത്താതെതന്നെ  ദൈവങ്ങളുടെ നഗ്നത മറച്ചത് രാജാരവിവര്‍മ്മയായിരുന്നല്ലോ.

ദേശീയതലത്തില്‍ നോക്കിയാല്‍ നമ്മുടെ ദേശീയ പതാകയുടെ അടിത്തറയാണ് പച്ചനിറം അതിനു മുകളിലാണ് മറ്റ് നിറങ്ങള്‍.

വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ലോകസഭാതെരഞ്ഞെടുപ്പ് വേദിയില്‍ പച്ച തൊടാത്ത ഒരു  വര്‍ഗീയ രാഷ്ട്രീയ കക്ഷിയുടെ മതസംഘടനാ വിഭാഗത്തിന് പച്ച നിറം അലര്‍ജിയാണ്.

കേരളത്തില്‍ ചരിത്ര പ്രസിദ്ധമായ  വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രമടക്കം പലക്ഷേത്രങ്ങളിലും തെയ്യത്തറകളിലും പള്ളികളിലും ഹിന്ദു മുസ്ലിം മൈത്രിയുടെ വലിയ തെളിവുകളുണ്ട്. ശ്രീരാമ സ്വാമി ക്ഷേത്രപരിസരത്ത്  രോഹിണി മഹോത്സവത്തിന് മുസ്ലിം സഹോദരന്മാരുടെ മത്സ്യക്കച്ചവടം പോലുമുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹിന്ദുമത തീവ്രവാദികള്‍  പച്ചനിറത്തെ മുസ്ലിങ്ങളുടെ നിറമായും ആ നിറം അനഭിലഷണീയമായുമാണ് കാണുന്നത്..
ആ വര്‍ണ്ണഭ്രാന്തിന്‍റെ തെളിവാണ് തിരുമാന്ധാംകുന്നില്‍ ഉണ്ടായത്. തിരുമാന്ധാംകുന്ന് കേരളത്തിലെ ശാലീനസുന്ദരമായ ഒരു പ്രദേശമാണ്. കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപന്‍ ചത്ത് ഒരു കൃമിയായ് പിറക്കുന്നു എന്ന് ഭരണാധികാരികളെ വിമര്‍ശിച്ച പൂന്താനത്തിന്റെയും ദൈവത്തിനു സ്വകാര്യമായി കേള്‍ക്കാനുള്ള സോപാനസംഗീതത്തെ എല്ലാ മലയാളികളുടെയും മുന്നിലെത്തിച്ച ഞെരളത്ത് രാമപ്പൊതുവാളിന്റെയും നന്തനാരുടെയുമൊക്കെ ഓര്മ്മ നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്.
അവിടെയുള്ള ചില തൂണുകളില്‍ ഈയിടെ പച്ചച്ചായം പുരട്ടി. അതോടെ തീവ്ര ഹിന്ദുമത വ്രണം വികാരപ്പെട്ടു. ഏകപക്ഷീയമായ ഗോഗ്വാ വിളികളുണ്ടായി. എന്തായാലും മലപ്പുറം ജില്ലയിലുള്ള ആ ക്ഷേത്രക്കമ്മിറ്റി പച്ച പെയിന്‍റ് മാറ്റി മറ്റൊരു നിറം ചാര്‍ത്തി.

നിറങ്ങളോടുപോലും മതതീവ്രവാദികള്‍ക്ക് അസഹിഷ്ണുതയാണ്. ദേശീയപതാക മാറ്റി കബന്ധാകൃതിയിലുള്ള കാവിപ്പതാകയാക്കണമെന്നുള്ള ആക്രോശം ഉയര്‍ന്നു കഴിഞ്ഞു.
ഇനി മഴവില്ലില്‍ നിന്നും പച്ചനിറം ഒഴിവാക്കാനുള്ള ബില്ലും ഉണ്ടായേക്കാം. 

നോക്കൂ, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ ഇസ്ലാം രാഷ്ട്രങ്ങളുടെ ദേശീയപതാകകളില്‍ പച്ച നിറമേയില്ല.

No comments:

Post a Comment