Sunday 14 July 2024

പ്രണയവസന്തത്തിന്റെ ശത്രുക്കള്‍

പ്രണയവസന്തത്തിന്റെ ശത്രുക്കള്‍ 

---------------------------------------------------------
പ്രണയവസന്തങ്ങളുടെ നിതാന്ത ശത്രു മതങ്ങളാണ്. ഇന്ത്യന്‍ പ്രണയങ്ങളുടെ ശത്രുപക്ഷത്ത് നില്‍ക്കുന്നത് മതത്തിന്റെയും മുന്നില്‍ ജാതിപ്പിശാചാണ്. ദൈവം പോലെ, നേരില്‍ കാണാന്‍ കഴിയാത്ത ആ ദുഷ്ടജീവി കൊന്നൊടുക്കിയ മനുഷ്യ ജന്‍മങ്ങള്‍ക്ക് കണക്കില്ല.മതജാതിജന്തുക്കളുടെ ആക്രമണത്താലൊഴുകിയ കണ്ണുനീരാണ് എല്ലാ കടലുകളും. എങ്കിലും പ്രണയപ്പോരാളികള്‍ സിംഹാസനം ത്യജിച്ചും വജ്രശോഭയുള്ള പ്രതിരോധങ്ങള്‍ സൃഷ്ടിച്ചും. അതിജീവിച്ചിട്ടുണ്ട്. ആ കുടുംബങ്ങളിലാണ് മനുഷ്യജീവിത സുഗന്ധം പ്രസരിക്കുന്നത്.

നിയമങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നത് വ്യാഖ്യാതാക്കളുടെ താല്പ്പര്യം അനുസരിച്ചാണ്.ഒരേ നിയമപുസ്തകം മുന്നില്‍ വച്ചുകൊണ്ട് പ്രണയികള്‍ക്ക് സുരക്ഷയുടെ കവചമോ അരക്ഷിതാവസ്ഥയുടെ കയമോ നല്‍കാന്‍ കോടതിക്ക് കഴിഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിലെ അനാട്ടമി വകുപ്പിന്‍റെ ചുമതലയുള്ളവര്‍ അമിത ഭക്തിയുള്ളവരാണെങ്കില്‍ മൃതശരീരങ്ങള്‍ സ്വീകരിക്കാന്‍ മടിക്കും. മതഭക്തി അവര്‍ക്ക് നല്‍കുന്നത് മരണാനന്തരരതിയും മധുപാനവുമൊക്കെയാണല്ലോ. അതുപോലെ തന്നെയാണ് നിയമവ്യഖ്യാതാക്കളുടെയും കഥ.

ഭരണകൂടം മതാധിഷ്ഠിതവും കോടതിയുടെ ചുമതലയുള്ളവര്‍ അതിനെ അനുസരിക്കാന്‍ മതപരമായ ബാധ്യതയുള്ളവരും ആണെങ്കില്‍ പ്രണയികള്‍ അടക്കമുള്ള ആര്‍ക്കും നീതി ലഭിക്കുമെന്ന് കരുതാന്‍ വയ്യ. മതം പ്രണയത്തിനെതിരാണ്. മതം മുന്നോട്ടുവയ്ക്കുകയും ആരാധിക്കാന്‍ അനുയായികളെ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്ന കെട്ടുകഥകളിലെ നായികാനായകന്‍മാര്‍ മെഗാപ്രണയത്തിന്റെ മുദ്രകളാണെങ്കിലും മനുഷ്യജീവിതത്തില്‍ അതൊന്നും പാടില്ലെന്ന് പൌരോഹിത്യം വിധിക്കും. പൌരോഹിത്യത്തിന്റെ ഹിതം അനുസരിക്കുന്ന ഭരണകൂടം സ്വാഭാവികമായും പ്രണയവിരുദ്ധമാകും.

ന്യായാധിപര്‍ മുതല്‍ പാവം തൂപ്പുകാര്‍ വരെയുള്ള കോടതി ജീവനക്കാരുടെ കുടുംബജീവിതം മുന്‍നിര്‍ത്തി ഒരു സിനിമയെടുത്താല്‍ ജാതിയും മതവും ജാതകവും താലിയും തീചുറ്റലും വിഭവസമൃദ്ധമായ ഭക്ഷണവും എല്ലാം ചിത്രീകരിക്കേണ്ടിവരും. ഡോക്ടര്‍മാരാരും സ്വന്തം ശരീരം പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകം ആക്കാറില്ലല്ലോ. സമൂഹം അങ്ങനെയാണ് നീതി നിര്‍വഹണരംഗത്തും ആരോഗ്യസംരക്ഷണ രംഗത്തും പ്രവര്‍ത്തിക്കുന്നവരെ പഠിപ്പിച്ചിട്ടുള്ളത്. ഈ സാമൂഹ്യ പഴമ്പുരാണങ്ങളെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ചൂലുപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്.
 
മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്നില്‍ വന്ന ഒരു ആവശ്യം അടുത്തകാലത്ത് ശ്രദ്ധേയമായി. പ്രണയികള്‍ ഇസ്ലാം മതത്തിലും ഹിന്ദു മതത്തിലും പെട്ടവര്‍. മുസ്ലിം വ്യക്തിനിയമം അനുസരിച്ചു പുരുഷന് മുസ്ലിം സ്ത്രീകളെ കൂടാതെ  വിഗ്രഹാരാധനയില്ലാത്തവരെ വിവാഹം കഴിക്കാം. മുസ്ലിം സ്ത്രീക്ക് മുസ്ലിം പുരുഷനെ മാത്രമേ സ്വീകരിക്കാന്‍ അനുവാദമുള്ളൂ.അതിനാല്‍ ഈ കേസില്‍ പെണ്കുട്ടി ഹിന്ദുമതക്കാരിയായതിനാല്‍ വിവാഹത്തിന് നിയമസാധുത ഉണ്ടാവില്ല.വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ ഈ വിവാഹത്തെ അനുകൂലിക്കുന്നുമില്ല. അവരിരുവരും മതം മാറാന്‍ തയ്യാറുമല്ല. ഇങ്ങനെയുള്ള മതാതീതമനുഷ്യത്വവാദികളെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ ഇന്ത്യയില്‍ സ്പെഷ്യല്‍ മാരേജ് ആക്റ്റുമുണ്ട്. 
ആ ആക്റ്റനുസരിച്ച് വിവാഹിതരാകാന്‍ പോലീസ് സംരക്ഷണം വേണമെന്നായിരുന്നു പ്രണയികളുടെ ആവശ്യം. ശാന്തമായ ഉപദേശങ്ങളുടെ മറവില്‍ കത്തിക്കു മൂര്‍ച്ചകൂട്ടുകയാണല്ലോ മതങ്ങള്‍ ചെയ്യുന്നത്. അതിനാലാണ് സംരക്ഷണം ആവശ്യമായി വരുന്നത്. 

ഇവരുടെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞു കോടതി കൈ മലര്‍ത്തി. ഭരണകൂടവും നിയമവ്യവസ്ഥയും യാഥാസ്ഥിതികരായ ബന്ധുക്കളും അനുകൂലിക്കാത്ത സാഹചര്യത്തില്‍ പ്രണയികള്‍ എന്തുചെയ്യും? മറ്റൊരു പരീക്കുട്ടിയും കറുത്തമ്മയും ഉണ്ടായാല്‍ അതിനു ഉത്തരവാദി ആരായിരിക്കും? 

No comments:

Post a Comment