Thursday 18 May 2017

സ്കൂൾ പ്രവേശം, ജാതി നിർബന്ധമല്ല


  വിദ്യാലയ പ്രവേശനത്തിന്‌ ജാതി രേഖപ്പെടുത്തുന്ന കാര്യത്തിൽ നിർബന്ധം ഉണ്ടാവുകയില്ല എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം സാംസ്കാരിക കേരളം പ്രതീക്ഷയോടെയാണ്‌ കേട്ടത്‌. കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുവരുന്ന രക്ഷകർത്താവിനോട്‌ അപേക്ഷാ ഫോറത്തിൽ കുട്ടിയുടെ ജാതി ചേർക്കണമെന്ന്‌ സ്കൂൾ അധികൃതർ നിർബന്ധിക്കുകയില്ല എന്നാണ്‌ ഈ വാഗ്ദാനത്തിന്റെ അർഥം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ കൊല ചെയ്യപ്പെട്ട മതമില്ലാത്ത ജീവൻ എന്ന പാഠത്തിലെ അൻവർ റഷീദിനും ലക്ഷ്മീദേവിക്കും ഉണ്ടായ അനുഭവം പുരോഗമന വാദികളായ അച്ഛനമ്മമാർക്ക്‌ ഈ വർഷം മുതൽ ഉണ്ടാവുകയില്ല.

ഈ വാഗ്ദാനം പാലിക്കാൻ സാധിക്കുമോ? വെളിച്ചമുണ്ടാകട്ടെ എന്ന്‌ ദൈവം പറഞ്ഞപ്പോൾ ഭൂമിയിൽ എല്ലായിടവും വെളിച്ചം ഉണ്ടായില്ല. പകുതി ഭാഗത്ത്‌ മാത്രമേ വെളിച്ചം വന്നുള്ളു. അതിന്റെ കാരണം ഉൽപത്തി പുസ്തകം കൽപിച്ചുണ്ടാക്കിയവർക്ക്‌ ഭൂമി ഉരുണ്ടതാണെന്ന്‌ അറിയാൻ പാടില്ലാത്തതുകൊണ്ടായിരുന്നു. ദൈവത്തിന്റെ കൽപന പോലും പൂർണമായി നടന്നില്ലെന്നും വ്യാഖ്യാനിക്കാവുന്നതാണ്‌. അങ്ങനെയാണെങ്കിൽ പച്ചമനുഷ്യനായ നമ്മുടെ മുഖ്യമന്ത്രിയുടെ പുരോഗമനപരമായ ആശയത്തെ എങ്ങനെ നടപ്പിലാക്കാൻ കഴിയും?

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതി രേഖപ്പെടുത്തേണ്ടതില്ല എന്ന ഉത്തരവ്‌ ഇപ്പോഴും നിലവിലുണ്ട്‌. പഴയ ആ ഉത്തരവ്‌ ഇംഗ്ലീഷിലുള്ളതാണ്‌. പുതുക്കിയതും വ്യക്തതയുള്ളതുമായ ഉത്തരവ്‌ ഇക്കാര്യത്തി ൽ ഉണ്ടാകേണ്ടതുണ്ട്‌. ആ ഉത്തരവിന്റെ വലിയ പകർപ്പുകൾ വിദ്യാലയത്തിന്റെ ചുമരിൽ പതിക്കേണ്ടതാണ്‌.

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്‌ കൈത്തറി വസ്ത്രം ധരിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പുറപ്പെടുവിച്ച ഉത്തരവ്‌ അനാഥശിലകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശേഷിക്കുന്നുണ്ട്‌. ആരും കൈത്തറി വസ്ത്രം ധരിച്ചില്ല എന്നു മാത്രമല്ല കൈത്തറി മേഖലയിലെ തൊഴിലാളികളുടെ സ്ഥിതി കൂടുതൽ പരിതാപകരവുമായി. സർക്കാരിന്റെ ആത്മാർത്ഥതയെ തിരിച്ചറിയാൻ സർക്കാരിന്‌ വോട്ട്‌ ചെയ്തവർക്ക്‌ പോലും കഴിയാതെ പോയതാണ്‌ ഇതിനുകാരണം. അങ്ങനെ ഒരു അവസ്ഥ പുതിയ ഉത്തരവിന്‌ ഉണ്ടാകരുത്‌.

മാധ്യമങ്ങളുടെ പരിപൂർണ സഹകരണം സർക്കാരിന്‌ ഉണ്ടാകണം
കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങളിൽ പ്രധാനപ്പെട്ടത്‌ ജാതീയതയ്ക്കെതിരെയുള്ള സമരമായിരുന്നല്ലോ. ഇന്നുള്ള ഭൂരിപക്ഷം പത്രങ്ങളും നവോത്ഥാന പരിശ്രമങ്ങൾക്ക്സാക്ഷ്യം വഹിച്ചവയാണ്‌. അതിനാൽ സ്കൂളിൽ ചേർക്കുമ്പോൾ ജാതി എഴുതേണ്ടതില്ല എന്ന സർക്കാർ നിലപാടിന്‌ വ്യാപകമായ പ്രചരണം നൽകാൻ മാധ്യമങ്ങൾ സന്നദ്ധരാകണം.

കേരളത്തിലെ പതിനായിരക്കണക്കിന്‌ വരുന്ന മിശ്രവിവാഹിതർക്കും ഇടതുപക്ഷ രാഷ്ട്രീയബോധമുള്ളവർക്കും യുക്തിവാദികൾക്കും എല്ലാ പുരോഗമന വാദികൾക്കും ഈ നിർദേശം പ്രയോജനപ്പെടുത്തണമെന്ന്‌ താൽപര്യമുണ്ട്‌. ഉത്തരവിലെ അവ്യക്തതയും സ്കൂൾ അധികൃതരുടെ നിർബന്ധവുമാണ്‌ ജാതി മാലിന്യം രേഖപ്പെടുത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്‌.

കുട്ടിയെ സ്കൂളിൽ ചേർക്കാന്‍ ചെന്ന ഒരു യുവസാംസ്കാരിക പ്രവർത്തകന്റെ അനുഭവം വിചിത്രമായിരുന്നു. കുട്ടിക്ക്‌ ജാതിയും മതവും ഇല്ല എന്നു പറഞ്ഞപ്പോൾ അച്ഛനമ്മമാരുടെ പേരുകളിൽ നിന്ന്‌ ഹിന്ദുവാണെന്ന്‌ തെളിയുന്നുണ്ടല്ലോ എന്ന്‌ പറഞ്ഞു ഹെഡ്മിസ്ട്രസ്‌. ഹിന്ദുമതത്തിൽ തീരെ വിശ്വാസമില്ലെന്ന്‌ പറഞ്ഞപ്പോൾ ക്രൈസ്തവ മാനേജ്മെന്റിലുള്ള ആ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്‌ പറഞ്ഞത്‌ എങ്കിൽ ക്രിസ്ത്യാനി എന്ന്‌ വയ്ക്കട്ടെ എന്നായിരുന്നു. അവർ അതു സമ്മതിച്ചില്ല. പകരം ബുദ്ധമതം എന്ന്‌ രേഖപ്പെടുത്തുകയായിരുന്നു. അങ്ങനെ ജാതി എഴുതുന്നതിൽ നിന്നും അവർ രക്ഷപ്പെട്ടു. ഇത്തരം പ്രതിസന്ധികൾ ഒരു രക്ഷകർത്താവിനും ഈ വർഷം ഉണ്ടാവരുത്‌.

സാംസ്കാരിക സംഘടനകൾ ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നത്‌ നന്നായിരിക്കും. രക്ഷകർത്താക്കളെ ബോധവൽക്കരിക്കുക എന്ന പ്രധാനപ്പെട്ട പ്രവർത്തനം അവർക്ക്‌ നടത്താവുന്നതാണ്‌.
സംവരണാനുകൂല്യങ്ങൾ ആവശ്യമുള്ള കുടുംബങ്ങളുണ്ട്‌, നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം ജനങ്ങൾ. അവരില്‍ ഇനിയും രക്ഷപ്പെട്ടിട്ടില്ലാത്തവർക്കാണ്‌ ആ ആനുകൂല്യം വേണ്ടത്‌. അങ്ങനെയുള്ളവരുടെ ജാതി സംബന്ധിച്ച വിവരങ്ങ ൾ സ്കൂളുകളിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്‌. എസ്‌എസ്‌എൽസി ബുക്ക്‌ അടക്കമുള്ള രേഖകളിൽനിന്നും ഈ അപമാനം ഒഴിവാക്കുവാൻ അങ്ങനെ സാധിക്കും.

1 comment:

  1. വളരെ നല്ല തീരുമാനം ...
    കേരളത്തിലെ പതിനായിരക്കണക്കിന്‌
    വരുന്ന മിശ്രവിവാഹിതർക്കും ഇടതുപക്ഷ
    രാഷ്ട്രീയബോധമുള്ളവർക്കും യുക്തിവാദികൾക്കും
    എല്ലാ പുരോഗമന വാദികൾക്കും ഈ നിർദേശം പ്രയോജനപ്പെടുത്തണമെന്ന്‌ താൽപര്യമുണ്ട്‌. ഉത്തരവിലെ അവ്യക്തതയും സ്കൂൾ അധികൃതരുടെ നിർബന്ധവുമാണ്‌ ജാതി മാലിന്യം രേഖപ്പെടുത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്‌.

    ReplyDelete