Thursday 30 May 2019

കരിന്തണ്ടൻ കാവൽ നിൽക്കും പ്രഭാതങ്ങൾ (വയനാട് പശ്ചാത്തലമായുള്ള ചില പ്രഭാതചിന്തകൾ)


ബാണാസുരൻ മലയ്ക്കപ്പുറത്ത്
സൂര്യേടെ ഗ്രീൻ റൂം സജീവം
*
സൂചിപ്പാറയിലെത്തുമ്പോൾ
സൂര്യയുമീറനണിഞ്ഞു
*
മൈലാഞ്ചി
ഉദയം പുരട്ടുന്നതേയുള്ളു
മൈനക്കുട്ടി ഉണര്ന്നല്ലോ
*
വിധവയീ പുലരി
മുളങ്കാട്ടിനോരത്ത്
വിലപിച്ചു തന്നെ നില്ക്കുന്നു
*
യാമാന്ത്യ നക്ഷത്രം
വെട്ടിത്തിളങ്ങുന്ന
ബാവലിപ്പുഴയിലെ കല്ല്‌
*
ഉദിച്ചുയരുന്ന സൂര്യ
അടുപ്പില് വച്ച കൽച്ചട്ടി
*
സൂര്യ വരുംമുന്പ്
എടക്കൽ ഗുഹയിലേക്ക്
പാറുന്നൊരു വെള്ളിമൂങ്ങ
*
പക്ഷിപാതാളത്തിലെത്തിയുറങ്ങുവാൻ
തത്രപ്പെടുന്നുണ്ടിരുട്ട്
*
കരിന്തണ്ടൻ കാവൽ നിൽക്കും
ചുരത്തിലൂടെ
വെളിച്ചത്തിൻ പെരുംവണ്ടി
വരുന്നുണ്ടല്ലോ.
*
ദുസ്വപ്നം കണ്ടു കുതറിപ്പറക്കുന്നു
ദുഷ്പ്രഭാതത്തിലെ പക്ഷി
*
സൂര്യയെയോര്ത്തു
ഭയന്ന ചന്ദ്രൻ
നൂല്പ്പുഴയിലെങ്ങോ മറഞ്ഞു
*
നുള്ളാതെതന്നെ ഉണര്ന്നുവല്ലോ
വള്ളിയൂർക്കാവിലെ പൂവ്
*
പുഷ്പിണിയായ് സൂര്യ
പേടിച്ചും ലജ്ജിച്ചും
സുപ്രഭാതത്തിലേക്കെത്തി നോക്കി
*
പെരുമീനുദിച്ചു നമിച്ചു നില്പ്പൂ
പെരുമന്റെ ബലികുടീരത്തില്‍
*
ഇരുട്ടിന്റെ കരിക്കൂട്ടം പതിവുപോലെ
തിരുനെല്ലിക്കാട്ടിലേക്ക് മടങ്ങുന്നുണ്ട്
*
കുറിച്യപ്പോരാളികൾ പോൽ
മുകില്ക്കൂട്ടങ്ങൾ
പഴശ്ശിപ്പെരുമാളിനെപ്പോൽ
ഉദയസൂര്യ
*
ആദിത്യസ്നാനം ഒളിച്ചു കണ്ട
താരകം തലകുത്തിത്താഴോട്ട്
*
ഗദ്ദിക കണ്ട താരങ്ങൾ
നിദ്ര നേടാനൊരുങ്ങുന്നു
*
കനവിൽ  പഠിച്ച പുലരിത്താരം 
സ്വയമെരിയും വഴി കാണും
*
സുപ്രഭാതം ദേ പ്രസന്നം
മുത്തങ്ങക്കാട് പോല്‍ സത്യം
*
ഉദയസൂര്യയുടെ വേഷത്തില്‍
വയനാട്ടുകുലവൻ വരുന്നു
*
രക്തമൊലിപ്പിച്ചോടി വരുന്നു
ഒറ്റമുലച്ചി ഉഷസ്സ്
*
ഉദയനക്ഷത്രം മുഖം മിനുക്കുന്ന
കബനിയില്‍ നിന്നൊരു സുപ്രഭാതം
*
കൽപ്പറ്റയില് കാപ്പി പൂത്തപോലെ
സുസ്മേരയായൊരു സുപ്രഭാതം
*
നന്ദി പറഞ്ഞു പിരിഞ്ഞ രാത്രി
ബ്രഹ്മഗിരിയിലുറക്കമായി
*
മുയല്‍ചന്ദ്രൻ ഇടയ്ക്കല്പ്പം
മയങ്ങിപ്പോയി
ഫിനിഷിംഗ് പോയിന്റിലെത്തി
യാമിനിയാമ
*
തരുവണപ്പള്ളിയില്‍ ബാങ്കു കേട്ടാൽ
അരുണോദയത്തിനൊരുക്കമായി
*
മേഘപ്പുതപ്പിന്നിടയിലൂടെ
കാണുന്നു രക്തശിരസ്സ്
*
തീക്കനലാമുഷസ്സിനെ തൊട്ടോ
കാക്കവയലിലെ കാറ്റ്
*
ഇലയുണങ്ങിയ തോട്ടമായ് മേഘം
അതില്‍ മുഴുത്ത തക്കാളിയായ് സൂര്യ
*
ജയശ്രീസ്ക്കൂളിൻ മുറ്റത്ത്
ജനുവരിപ്പുലരി പരുങ്ങുന്നു.
*
ഹര്‍ത്താലില്‍
വിശ്വാസമില്ലാതെ സ്നേഹിക്കും
സുൽത്താന സൂര്യയ്ക്ക്
സുപ്രഭാതം
*
വൈകിയാണെങ്കിലും
എത്തിയല്ലോ
വൈത്തിരിക്കുള്ള
പുലരിക്കാറ്റ്
*
മൂടൽമഞ്ഞിന്റെ കണ്ണട വച്ച്
ചൂടുകാപ്പി കുടിക്കുന്നു സൂര്യ
*
മൈനസ് നാല്
വിറയ്ക്കുന്നു പൂക്കൾ
കൈ തിരുമ്മി
ഉണര്‍ത്തുന്നു സൂര്യ
*
കോടമഞ്ഞിനെ നേരിടാനായി
മാമലയിൽ നെരിപ്പോടു വച്ചു
*
വഴി മുടക്കാൻ
മഞ്ഞുകോട്ടകൾ എന്നിട്ടും
പണി മുടക്കുന്നില്ല സൂര്യ
*
മൂടുപടമിട്ട മുംതാസായ് സൂര്യ
ഷാജഹാനായ് ബ്രഹ്മശൈലം
*
സൂര്യ ചെങ്കണ്ണുരുട്ടിയപ്പോൾ
ശീതസേന ചിതറിയോടി
*
അമ്പലവയലിലെ വീരക്കല്ല്
പുലരിമാനത്ത് തറച്ചതാര്?.
*
പട്ടിണി വാഴും പണിയക്കുടിലിന്റെ
ദു:ഖത്തിലേക്കൊരു സൂര്യോദയം
*
തൃശ്ശിലേരിയെ മഞ്ഞു മൂടുമ്പോൾ
ചക്രവര്‍ത്തിനിയായ് വന്നു സൂര്യ
*
മഞ്ഞു കാണാനണിഞ്ഞൊരുങ്ങുന്നു
വന്മലയിലെ മാണിക്യപ്പെണ്ണ്
*
തണുപ്പിൻ പുതപ്പിൽ
വിറയ്ക്കുന്നു ഭൂമി
അടുപ്പായ് ജ്വലിക്കുന്നു സൂര്യ
*
ശുക്രനക്ഷത്രം മിഴിതുറന്നു
പക്രന്തളത്തിലേക്കെത്തി നോക്കി
*
മകരമഞ്ഞിൻ
അലുക്കുകൾ ചൂടി
ഉദയസൂര്യ
പ്രയാണം തുടങ്ങി
*
മക്കിയാട്ടേക്കുള്ള വഴി തിരഞ്ഞ്‌
ബുദ്ധിമുട്ടുന്നു വിഭാതക്കാറ്റ്
*
ആര്ത്തവകാലമാണെന്നു തോന്നുന്നു
ചോപ്പു സൂര്യ മലകേറിപ്പോകുന്നു
*
ഒറ്റയാപ്പിൾ
കിഴക്കന് തോട്ടത്തിൽ
കൊത്തിപ്പറക്കാന്
പകല്‍പ്പക്ഷി
*
കനലാടി കർക്കിടപ്പാട്ടുപാടി
പനമരത്തോളമെത്തുന്നു സൂര്യ
*
ഡിസംബറിൻ
ശവസ്മരണയിലൊരു
ജനുവരിപ്പകൽ പിറക്കുന്നു
*
ശശിമല നോക്കി-
ത്തിരിഞ്ഞു നില്ക്കുന്നു
ശശികല
രാവോടുങ്ങുമ്പോൾ
*
കിഴക്കൻ കാട്ടിലെ
തകര്‍പ്പൻ വാക ചെ-
ങ്കുട നിവര്‍ത്തണ നേരം
*
ഒരു യുവാവിൻ
തലപ്പാവുമായി
പുലരി തെളിഞ്ഞു വരുന്നു.
*
മാര്‍ത്താണ്ഡബിംബം
മഹാ പ്രപഞ്ചാത്ഭുതം
ഊര്‍ജ്ജപ്രദായകം
സുസ്വാഗതം
*
അമ്പിളിയൊന്നു
തിരിഞ്ഞു നോക്കി
അമ്പുകുത്തിക്കുള്ളിലായി താരം
*
ഋതുവായ യോനിയോ
താംബൂലച്ചൊടികളോ
മൈലാഞ്ചിക്കവിളോ
ഉഷസ്സ്?
*
എത്ര വേഗം ചുരുണ്ടു താഴുന്നു
റഷ്യന്‍ കൊടി പോലുഷസ്സ്
*
കൌതുകത്തോടെ
തിരിഞ്ഞു നോക്കുന്നു
കൌമാരിക്കാരിയുഷസ്സ്
*
ചെമ്മുഖംമൂടി കൊണ്ടു മുഖം മൂടി
വന്നുവല്ലോ ധവളകളേബര
*
ദൂരെ കളിക്കളം
ഒത്ത നടുക്കതാ
ചോര പുരണ്ട
കാൽപ്പന്ത്
*
നവോദയം ശുഭോദയം
സഹര്‍ഷ വശ്യ വിസ്മയം
പ്രകാശിതം പ്രശോഭിതം
മഹോദയാര്‍ക്ക സുസ്മിതം
*
ചന്ദ്രലേഖയ്ക്കൊന്നു
വിശ്രമിക്കാൻ
ബ്രഹ്മശൈലത്തിൻ
പ്രഭാതശയ്യ
*
തുറമുഖം കാണുവാൻ പോരുന്നോ
വയനാടരെ വിളിക്കുന്നു സൂര്യ
*
മലമേലൊരു വമ്പൻ മയിൽ
അരികത്തൊരു ചെമ്പൻ മുയൽ
*
പൂർണസൂര്യയെ
വന്ദിച്ചു കൊണ്ടേ
പൂതാടിയിൽ
നൂറു പൂ വിരിഞ്ഞു
*
തോക്കുചൂണ്ടിയ കാവൽ മരങ്ങൾ
തീക്കനൽക്കണ്ണുമായി ആദിത്യ
*
ഞായറോടൊപ്പം
വെളിച്ചപ്പെടുന്നോരീ
ഞായറാഴ്ച്ചക്കെന്തു ഭംഗി
*
പ്രശാന്തസൂര്യയിങ്ങനെ
അശാന്തയായതെങ്ങനെ?
*
പ്രപഞ്ചമുറ്റം
കരിയിലകൂട്ടി
തീ കായുന്നവരാരെല്ലാം
*
കുതിരവാലൻ
മുളകിനിടയിലൂടെ
മകരം മറയുന്ന
സുപ്രഭാതം
*
കുങ്കുമക്കുപ്പായമിട്ടു
പെണ്കുട്ടികൾ
ചുമ്മാ നടക്കും പ്രഭാതം
*
പുല്‍പ്പള്ളിയിലെ സീതമ്മ
ഒപ്പം ദുഖിത സൂര്യമ്മ
*
പകലോട്ടക്കാരി
അഞ്ചൽക്കാരി
ചെങ്കുട ചൂടി വരുന്നു
*
ഉദയരവി മെല്ലെ
ഉണര്‍ന്നെണീക്കെ
ചെറുകരയിൽ കാറ്റിന്റെ
ചൂളം വിളി.
*
മരിച്ച രാവിനു
പക്ഷികുലത്തിൻ
കാക്കപ്പുലയാഘോഷം
*
പച്ചത്തുള്ളനെ
പറ്റിപ്പിടിച്ച്
എത്തറ വലിയൊരു ഞണ്ട്
*
പാല്‍ത്തൊണ്ടിപ്പാടത്ത്
പാലും കൊണ്ടെത്തുന്നു
പകലെന്ന കുംഭക്കിടാവ്
*
കിഴക്ക് ചെങ്കടൽ
നടുക്ക് വൻപുലി
*
ഉത്തപ്പന്‍ തമ്പുരാൻ
പെട്ടിതുറന്നപ്പോൾ
പെട്ടീലൊരു പറ മഞ്ചാടി
*
നീലാകാശം കണ്ണീര്‍ക്കുളം
സീതത്തലയായ് സൂര്യത്തി
*
അക്ഷരാര്‍ത്ഥത്തിൽ
അഗ്നിമദ്ധ്യത്തിൽ
ഉഗ്ര ബാണാസുരശൈല സൂര്യ
*
കുന്നടുപ്പിൽ തീയേറ്റേറ്റ് ഒരു
പൊങ്കാലക്കലം തൂവുന്നു
*
വാസവദത്ത
തിരിഞ്ഞു നില്‍ക്കുന്നു
വാസരമെത്തയ്ക്കു മുന്നില്‍
*
കമ്മ്യൂണിസ്റ്റാക്കി കളിച്ചകാലം
ബത്തേരിയിൽ പോയതോര്ത്തു സൂര്യ
*
തുടികൊട്ടി,പ്പകലോനെ
വരവേറ്റൂ തുടുവെട്ടി
*
ആരു പതിച്ചു
കിഴക്കേ വാനില്‍
ഡി എം കെ യുടെ അടയാളം
*
കരിയാത്തൻ പാറയിൽ
കാണാം പുലര്‍ച്ചയിൽ
കനലുപോലൊരു രക്തതാരം
*
കല്ലൂർപ്പുഴയുടെ തീരത്ത് ഒരു
ചെങ്കദളിക്കുല പൊന്തുന്നു
*
കുപ്പാടിയിൽ സൂര്യ
തീയാല്‍ കുറിച്ചു
ഹന്നരടു വീഥി
ഹന്നരടു വീഥി
*
ഉദയനക്ഷത്രമേ
കാണുകതാഴെയീ
പുലരിമഞ്ഞേറ്റു
കുളിര്‍ത്ത പുൽനാമ്പിനെ
*
ജീരകശാലപ്പാടത്ത്
ഒരു
വീര്യക്കാരി ചെമ്പോത്ത്
*
ആലത്തൂരമ്മിണി
മുടിയഴിച്ചപ്പോൾ
സൂര്യനൈരാവതം പ്രത്യക്ഷം
*
മാനന്തവാടിയിൽ
നീര്‍മാതളം പൂത്തു
മാനത്തു സൂര്യ വിടര്‍ന്നു
*
അടയിരിക്കാൻ
കുഞ്ഞു കൂടുകള്‍ നീട്ടുന്നു
തൊവരിമലയിലെ സുപ്രഭാതം
*
പ്രഭാതത്തിലേ പാൽ ചുരത്തുന്നു സൂര്യ
സഖാവിൻ പശുക്കളെ പോലെ.
*
സി പി ജലീലോ
ജോഗിയോ
വര്‍ഗീസോ
തെച്ചിയായ് പൂത്തൂ കിഴക്ക്
*
തലക്കൽ ചന്തുവിൻ
പരിചയായ് സൂര്യ
കുറുവദ്വീപിനും മേലേ

1 comment:

  1. നവോദയം ശുഭോദയം
    സഹര്‍‍ഷ വശ്യ വിസ്മയം
    പ്രകാശിതം പ്രശോഭിതം
    മഹോദയാര്‍‍ക്ക സുസ്മിതം
    *

    ReplyDelete