Thursday 13 June 2019

മരണമില്ലാത്തവരുടെ കവിതയരങ്ങ്




By: Web Desk | Thursday 13 June 2019 9:38 AM IST


books
kureeppuzhaദികവി വാല്മീകി വായിച്ച പുസ്തകമേതാണ്? നിരവധി നാടോടിക്കഥകളിലൂടെ ഉരുവംകൊണ്ട മനുഷ്യജീവിതം കേട്ടറിവുകളുടെ നിഷ്‌കളങ്കദിനങ്ങളില്‍ വാല്മീകി വായിച്ചു. മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷങ്ങളുടെയും നദികളുടെയും ജീവിതം നിരീക്ഷിച്ചുപഠിച്ചു. മനുഷ്യജീവിതത്തില്‍ത്തന്നെ അപമാനിക്കപ്പെടുന്ന സ്ത്രീജീവിതത്തെ പ്രതേ്യകിച്ചു പഠിച്ചു. ആ പഠനങ്ങളുടെ ഫലമാണ് രാമായണം. ഇക്കാലത്തെ കവികള്‍ക്ക് രാമായണമടക്കം പുസ്തകലക്ഷങ്ങള്‍ ലഭ്യമാണ്.
കവിത വായന സജീവമായി മുന്നോട്ടുപോകുന്നത് നവമാധ്യമങ്ങളിലാണ്. വിവിധ പേജുകളിലായി ഒറ്റദിവസം തന്നെ അഞ്ഞൂറിലധികം മലയാളികള്‍ കവിത വായിക്കുന്നുണ്ട്. എന്നാല്‍ നവമാധ്യമങ്ങളിലെ വായനക്ക് ശ്രദ്ധിക്കേണ്ട ഒരു അപകടാവസ്ഥയുണ്ട്.
മണ്‍മറഞ്ഞുപോയ കവികളുടെ രചനകള്‍ അധികമായി വായിക്കപ്പെടുന്നില്ല. അതേസമയം സൗഹൃദപ്പട്ടികയില്‍പ്പെട്ടവരുടെ രചനകള്‍ വായിച്ചോ വായിക്കാതെയോ ലൈക്കടിക്കുന്ന പ്രവണത നിലവിലുണ്ട്.
മുന്‍പേ പോയ കവികളുടെ രചനകളിലൂടെ സഞ്ചരിക്കേണ്ടത് പുതിയ വായനക്കാര്‍ക്കെന്നപോലെ പുതിയ കവികള്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കാര്യമാണ്.
വായനയിലെ ഈ അപകടാവസ്ഥ മനസിലാക്കിയവര്‍ ചേര്‍ന്നാണ് നെടുമങ്ങാട് മലയാള കവിത ചരിത്രപഥങ്ങളിലൂടെ എന്ന പേരിലുള്ള വായനപ്പകല്‍ സംഘടിപ്പിച്ചത്. ആനന്ദീ രാമചന്ദ്രന്റെ നേതൃത്വത്തില്‍ മയിലാടുംകാവില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതീയവും മലയാളവേദിയും ചേര്‍ന്നാണ് ഈ പകല്‍ സാക്ഷാത്കരിച്ചത്.
ഡോ. ബി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു ചെറുസംഘം പഴയ കവിതകള്‍ ശേഖരിച്ച് പകര്‍പ്പുകളെടുത്തു. ഇതില്‍ കവികളാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത നാടന്‍പാട്ടുകള്‍ മുതല്‍ വേര്‍പിരിഞ്ഞുപോയ യുവകവി ആര്‍ മനോജിന്റെയും ജിനേഷ് മടപ്പള്ളിയുടെയും കവിതകള്‍വരെയുണ്ടായിരുന്നു.
മണ്‍മറഞ്ഞുപോയ കവികളുടെ രചനകള്‍ മാത്രം അവതരിപ്പിച്ച ഈ ചടങ്ങില്‍ കവി ഒ വി ഉഷ അടക്കം അറുപതോളം ആസ്വാദകര്‍ പങ്കെടുത്തു. 
മാപ്പിള രാമായണത്തിലായിരുന്നു തുടക്കം.
രാമചരിതവും രാമകഥപ്പാട്ടും ഔവ്വയാറിന്റെ രചനകളും മണിപ്രവാള കൃതികളും സൂക്ഷ്മതയോടെ അവതരിപ്പിക്കപ്പെട്ടു. സുമേഷ് കൃഷ്ണനും അസീം താന്നിമൂടും ഉണ്ണായി വാര്യരേയും വി കെ ഗോവിന്ദന്‍ നായരേയും അവതരിപ്പിച്ചപ്പോള്‍ ഭൂതകാലത്തിന്റെ കാവ്യസൗരഭ്യം പതഞ്ഞുപൊങ്ങി. വൈലോപ്പിള്ളിയെ ഗിരീഷ് പുലിയൂരും ബാലാമണിഅമ്മയെ വി എസ് ബിന്ദുവും ശ്രദ്ധേയമായി അവതരിപ്പിച്ചു. വിനയചന്ദ്രനെ ഡി അനില്‍കുമാറും എ അയ്യപ്പനെ ബി എസ് രാജീവും പുനര്‍ജ്ജനിപ്പിച്ചു. അമൃതയും ഗിരിശങ്കറും സലിം അഞ്ചലും ധന്യയും സൗരഭ്യയും മരണമില്ലാത്ത കവിതകളെ കൂട്ടിക്കൊണ്ടുവന്നു. അതിപ്രസിദ്ധ രചനകളെ മാറ്റിവച്ചിട്ട് മറ്റു രചനകളെ കൈപിടിച്ചു നടത്തുകയായിരുന്നു. എന്‍ എന്‍ കക്കാടിന്റെ പട്ടിപ്പാട്ടാണ് രാജന്‍ കൈലാസ് അവതരിപ്പിച്ചത്. ഇരിഞ്ചയം രവിയുടെ ഫലിതപൂര്‍ണമായ ഇടപെടലും ശ്രദ്ധേയമായിരുന്നു. ഏറ്റവും കൂടുതല്‍ കവിതകള്‍ കാണാപ്പാഠമായി ചൊല്ലിയത് കല്ലാര്‍ ഗോപകുമാര്‍ ആയിരുന്നു. 
പുതുതലമുറയുടെ കൈപിടിച്ച് വി സി ബാലകൃഷ്ണപ്പണിക്കരും കെ സി കേശവപിള്ളയും കുറ്റിപ്പുറത്തു കേശവന്‍ നായരും ശശി മധുരവേലിയും അടക്കമുള്ള കവികള്‍ ഈ വായനപ്പകലില്‍ തിളങ്ങി നിന്നു.

1 comment:

  1. മണ്‍മറഞ്ഞുപോയ കവികളുടെ രചനകള്‍ അധികമായി വായിക്കപ്പെടുന്നില്ല. അതേസമയം സൗഹൃദപ്പട്ടികയില്‍പ്പെട്ടവരുടെ രചനകള്‍ വായിച്ചോ വായിക്കാതെയോ ലൈക്കടിക്കുന്ന പ്രവണത നിലവിലുണ്ട്.
    മുന്‍പേ പോയ കവികളുടെ രചനകളിലൂടെ സഞ്ചരിക്കേണ്ടത് പുതിയ വായനക്കാര്‍ക്കെന്നപോലെ പുതിയ കവികള്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കാര്യമാണ്.

    ReplyDelete