Monday 25 May 2020

ഹരണഫലം



എത്ര ഹരിക്കിലും ജീവിതദു:ഖങ്ങൾ
ശിഷ്ടം വരുന്നൂ കണക്കിന്റെ പല്ലുകൾ
നെറ്റിയിൽ കൊണ്ടു മുറിഞ്ഞു മനസ്സിലെ
പൊട്ടിയ സ്ളേറ്റൊന്നൊളിക്കുന്നതെങ്ങനെ?

താളം തകർന്നു തെറിച്ച തീവണ്ടിയിൽ
ചൂളംവിളിച്ച കിനാവിൻ കുരുന്നുകൾ
ചോരചുരത്തിക്കിടക്കുന്നു മിണ്ടുവാ-
നാവാതെ ദിക്കുകൾ തേങ്ങിപ്പതുങ്ങുന്നു
ഞാനൊരു നീല മൗനത്തുണികൊണ്ടെന്റെ
വായും വചനവും മൂടിയിരിക്കുന്നു

പാടുവാൻ വയ്യ പകൽകാഴ്ചകൾ നാവി-
ലാണി തറച്ചു കടന്നതാണിന്നലെ
ഓർക്കുവാൻ വയ്യ വിഷംതേച്ച വാക്കുകൾ
തീക്കനലായിപ്പതിച്ചതാണിന്നലെ
ജാലകം വേഗമടക്കട്ടെ ഞാനിനി
നാടകം നീട്ടുവാൻ വയ്യ മുഷിഞ്ഞൊരീ
വേഷവും കൂടി മടുത്തു നിലയ്ക്കാത്ത
വേദന വാറ്റിക്കുടിച്ചിരിക്കുന്നു ഞാൻ
സ്വപ്നം കുടഞ്ഞു കുഴഞ്ഞ കയ്യിൽ സ്നേഹ
പുഷ്പങ്ങളില്ല, നിറംപോയ നാളുകൾ
തുപ്പുന്ന ചോറുകയ്ക്കുന്നു, കബന്ധങ്ങൾ
നൃത്തമാടുന്നു നിലാവിന്റെ വേദിയിൽ

കുറ്റങ്ങളേറ്റു ഞാൻ നിൽക്കുന്നു കോടതി
യിക്കുറിയെന്നെ വധിക്കാൻ വിധിക്കുക
തെറ്റായിരുന്നു ഞാൻ കണ്ടതും കേട്ടതും
ശിക്ഷിക്കുകീമാപ്പുസാക്ഷിയെ മറ്റൊരു
തൃപ്തിയില്ലെന്നെശ്ശമിപ്പിക്കുവാൻ, ശിഷ്ട
ദു:ഖങ്ങൾകണ്ടു നടുങ്ങിനിൽക്കുന്നു ഞാൻ

പാട്ടിൻ തുരുത്തിൽ
ഒറ്റപ്പെട്ടവൾക്ക്
ഒരു വാക്ക്,
നീ കൈകൾ വിരിച്ചു നിന്നീടുക
എന്നെ, യെൻ സങ്കടച്ചിന്തിനെയേറ്റുവാൻ
നിന്റെ ശരീരക്കുരിശൊരുക്കീടുക
കാലം കടലുകടത്തിയിക്രൂശിത-
രൂപം ചുമന്നു കടന്നുപോകുംവരെ
ഞാനുറങ്ങട്ടെ മനസ്സിൽനിന്നെന്നെ നീ
വേദനയോടെയുണർത്താതിരിക്കുക

No comments:

Post a Comment