Sunday 10 January 2021

വിളക്കുമരം

മാഗി വെറോണിക്ക ഗോമസ്.

രാവസ്തമിക്കുന്ന നേരം 

ആരു വായിച്ചീ വസന്തം 

സാഗര തന്ത്രിയില്‍ വില്ലാല്‍

കാറ്റു പായിച്ചീ സുഗന്ധം 


ദൂരെ വിളക്കുമരത്തില്‍ 

പ്രാണന്‍ തെളിച്ച വെളിച്ചം 

സംവത്സരങ്ങള്‍ക്കകലെ

സംഗീതമായിതു കേട്ടു 


ദ്രാവിഡ ശംഖുപുഷ്പത്തെ 

യൂറോപ്യന്‍ വെണ്‍മുകില്‍ വന്ന്

വാരിപ്പുണര്‍ന്ന കാലത്ത് 

മൂളിയതീ ഫിഡിലീണം


രണ്ടു സംസ്ക്കാരങ്ങള്‍ ചേര്‍ന്ന് 

ഒന്നായൊരു കനാലായി 

തങ്കശ്ശേരിക്കടല്‍ മുത്തി

മൊട്ടായ് പിറന്നവള്‍ മാഗി 


എണ്ണവിളക്കിന്‍റെ കണ്ണ്

കണ്ണാടിയില്‍ കണ്ട നേരം 

സ്വപ്നപ്പറവകള്‍ വന്ന്

കിസ്സു ചെയ്യുമ്പോഴറിഞ്ഞു 


ഇന്നത്തെ കപ്പലില്‍ വെണ്മ 

കണ്ണെത്താ ദൂരത്തു പോകും 

പിന്നെ വെണ്‍ഫ്രോക്കിട്ടു മാഗി 

കണ്ണീര്‍ തുടച്ചു കഴിഞ്ഞു 


നൂറാണ്ടു മണ്ണിന്‍ മിഴിയില്‍ 

നൂറു പുരട്ടിക്കടന്നു 

വീഞ്ഞുപാത്രങ്ങള്‍ മറിഞ്ഞു

റേന്തക്കടല്‍ കണ്ടുലഞ്ഞു


മാഗി വെറോണിക്ക ഗോമസ് 

ദീപമരത്തിന്‍ വികാരം 

മാറിയ വൈദ്യുതദീപ്തി 

മാഗിക്കു സൌരോര്‍ജ്ജമായി.


1 comment:

  1. ദ്രാവിഡ ശംഖുപുഷ്പത്തെ

    യൂറോപ്യന്‍ വെണ്‍മുകില്‍ വന്ന്

    വാരിപ്പുണര്‍ന്ന കാലത്ത്

    മൂളിയതീ ഫിഡിലീണം

    ReplyDelete