Wednesday 20 January 2021

സര്‍ക്കാര്‍ കലണ്ടറില്‍ നിന്നും അറിയേണ്ടത്


കേരളത്തിനു സ്വന്തമായുള്ള കലണ്ടര്‍ ചിങ്ങത്തിലാരംഭിച്ചു 
കര്‍ക്കിടകത്തിലവസാനിക്കുന്ന കൊല്ലവര്‍ഷ കലണ്ടറാണ്.
പുതു വര്‍ഷത്തില്‍ മലയാളിക്ക്  കാലവ്യത്യാസം  കൃത്യമായി അനുഭവപ്പെടുന്നത് കൊല്ലവര്‍ഷാരംഭത്തിലാണ്. 


അത് അപ്രായോഗികമായതിനാല്‍ നമ്മള്‍  ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു.കര്‍ക്കിടകത്തിലെ ഇരുളില്‍ നിന്നും ചിങ്ങത്തിലെ പ്രസന്നതയിലേക്ക് ഉണരുന്നതിനു പകരം നമ്മള്‍ ഡിസംബറിലെ തണുപ്പില്‍ നിന്നും ജനുവരിയിലെ തണുപ്പിലേക്ക് മാറിക്കിടന്നുറങ്ങുന്നു. 

ഇപ്പോള്‍ നമ്മള്‍ മലയാളം ഒന്നാം തീയതി മനസ്സിലാക്കുന്നത് പ്രൈവറ്റ് ബസ്സുകളിലെ മാലയും ചന്ദനവും കണ്ടാണ്.കോവിഡ് കാലമായതിനാല്‍ ഹിന്ദുക്ഷേത്രങ്ങളിലെ 
ഒന്നാം തീയതി സന്ദര്‍ശനത്തിന് പഴയ തിരക്കും പ്രാധാന്യവുമില്ല.
ദൈവത്തിനെക്കാള്‍ പ്രാധാന്യം മലയാളി ആരോഗ്യത്തിനു കല്‍പ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ സര്‍വത്ര കലണ്ടറുകളാണ്. കാലത്തിന്‍റെ ഈ കഷണം ഭിത്തിയില്‍ തൂങ്ങിയില്ലെങ്കിലും നമ്മുടെയെല്ലാം കൈഫോണുകളില്‍ ദിവസവും തീയതിയും മാത്രമല്ല, സമയം വരെയുണ്ട്.

പുതിയ കേരളബാങ്കടക്കം എല്ലാ ബാങ്കുകളും അത്യാകര്‍ഷകമായി 2021 ലെ  കലണ്ടറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സത്യത്തിന്‍റെ വിജയത്തില്‍  ആഹ്ളാദിച്ചുകൊണ്ടിറങ്ങിയ ഒരു കലണ്ടര്‍ ഈ വര്‍ഷം ശ്രദ്ധയിലെത്തി. സിസ്റ്റര്‍ അഭയയുടെ ചിത്രം തലക്കല്‍ ചേര്‍ത്തുകൊണ്ടുള്ള കലണ്ടറാണത്. 

പുരോഗമന സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് ഏറ്റവും സഹായകമായ കലണ്ടര്‍ കേരള യുക്തിവാദി സംഘം പുറത്തിറക്കിയ മതേതര കലണ്ടറാണ്. 
കേരള സാഹിത്യ അക്കാദമിയുടെ വളരെ പ്രയോജനകരമായിരുന്ന സാംസ്ക്കാരിക ഡയറി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മതേതര കലണ്ടറിന്‍റെ പ്രാധാന്യം വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. 

ജനുവരിയില്‍ ഒരു സാംസ്ക്കാരിക പ്രവര്‍ത്തകന്റെ ഓര്‍മ്മയുണര്‍ത്തുന്ന നിരവധി കാര്യങ്ങളാണ് മതേതര കലണ്ടറിലുള്ളത്.എന്‍.എന്‍.കക്കാട്, കെ.പി.ഉദയഭാനു,ലാല്‍ ബഹാദൂര്‍ ശാസ്ത്രി,അഗതാ ക്രിസ്റ്റി, എഡ്മണ്ട് ഹാലി,ലൂയിസ് കരോള്‍,കെ.സി.എസ്.പണിക്കര്‍, മഹാകവി കുമാരനാശാന്‍, ജ്യോതി ബസു,ലോറന്‍സ് കബില, ലെനിന്‍,കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, എം.ഗോവിന്ദന്‍,നേതാജി,ഹോമി ഭാഭ, എം.എന്‍.റോയി.സി.ഉണ്ണിരാജ,പി.എസ്.വാരിയര്‍ തുടങ്ങിയവരുടെ ഓര്‍മ്മദിനങ്ങള്‍ ഈ കലണ്ടറിലുണ്ട്.പിന്നെ എന്തെല്ലാം സംഭവങ്ങള്‍! ഇങ്ങനെ എല്ലാ മാസത്തെയും വിശേഷങ്ങളുണ്ട്.


അതേ സമയം നമ്മുടെ സര്‍ക്കാര്‍ കലണ്ട കട്ടെമതവിശേഷ ദിവസങ്ങളുടെ ആധിക്യമാണ്.സെന്‍റ്.തോമസ് ദിനം,ഏകാദശി,കൂര്‍മ്മാവതാരം,അമാവാസി ഒരിക്കല്‍, സ്ക്കന്ദ പഞ്ചമി, ഷഷ്ഠി വ്രതം,സ്കന്ദ സപ്തമി,രാമായണമാസാരംഭം,ബക്രീദ്, വഞ്ചുള ദ്വാദശി, ഹരിശയന ഏകാദശി.പരശുരാമ ജയന്തി,പിണ്ഡിപ്പെരുന്നാള്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മകരശ്ശീവേലി,മകരഭരണി,പൌര്‍ണ്ണമാസി ഒരിക്കല്‍,അതിരമ്പുഴ പള്ളി തിരുനാള്‍, രക്ഷാ ബന്ധന്‍,, വട സാവിത്രി വ്രതം, മുഹറം    അക്ഷയ തൃതീയ,     മൂലക്കാഴ്ച,, ക്ഷാരബുധന്‍, പാതിരാപ്പൂചൂടല്‍,
പാഷാണ ചതുര്‍ദശി തുടങ്ങി മത വിശേഷങ്ങളെല്ലാം കൃത്യമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. രാഹുകാലവും സര്‍വ്വലോക വിഡ്ഢിദിനവുമുണ്ട്.


യഹൂദന്മാരെല്ലാം ഇസ്രായേലിന് പോയിട്ടും യഹൂദ വിശേഷദിനം കേരള സര്‍ക്കാര്‍ കലണ്ടറിലുണ്ട്. ഗുരു നാനാക്ക് ജയന്തിയും ഗുരു രവിദാസ് ജയന്തിയുമുണ്ട്.  ആനകളൊന്നും  മനുഷ്യനിര്‍മ്മിത കലണ്ടര്‍ നോക്കാറില്ലെങ്കിലും ഗുരുവായൂര്‍ ആനയോട്ടം സര്ക്കാര്‍ കലണ്ടര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.


ഗൂഗിള്‍ തരുന്ന കണക്കുകള്‍ അനുസരിച്ചു അയ്യായിരത്തോളം ബുദ്ധമതക്കാര്‍ കേരളത്തിലുണ്ട്..  ബുദ്ധമതക്കാര്‍ക്ക് പതിനഞ്ചിലധികം വിശേഷ ദിവസങ്ങളുണ്ട്. ഒരു ദിവസം മാത്രമേ കേരള സര്‍ക്കാര്‍ കലണ്ടറില്‍ ഉള്ളൂ. 

ഭരണകക്ഷിയുടെ ഒരു രാജ്യസഭാംഗം തന്നെ ജൈനമത വിശ്വാസിയാണ്. ഏപ്രിലില്‍ വരുന്ന മഹാവീര ജയന്തി കലണ്ടറിലില്ല. പകരം അമ്പലപ്പുഴ ആറാട്ടാണുള്ളത്. മതപരമായ പ്രാതിനിധ്യം വേണമെന്ന വാദമല്ല ഇവിടെ ഉന്നയിക്കുന്നത്. ഒരു മതേതര രാജ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കലണ്ടറില്‍ ഇത്രയും സാമുദായിക വിശേഷ ദിവസങ്ങള്‍ വേണോ? 

പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും
ഇന്ദിര ഗാന്ധിയുടെയും   ജനന മരണ ദിനങ്ങള്‍ ഔചിത്യത്തോടെ കലണ്ടറില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ 
കേരളം പിറന്നതിന് ശേഷം എത്ര മുഖ്യമന്ത്രിമാര്‍ നമുക്കുണ്ടായി. 
ഒരാളുടെ പോലും ഓര്‍മ്മദിനം സര്‍ക്കാര്‍ കലണ്ടറിലില്ല. 
രാഷ്ട്രപതി പദവിയിലെത്തിയ കേരളപുത്രന്‍ കെ.ആര്‍. നാരായണന്‍റെ ഓര്‍മ്മദിനം ഷഷ്ഠി വ്രതം വിഴുങ്ങി. ശാസ്ത്രപ്രതിഭകളായ ഇ.സി.ജി സുദര്‍ശനന്‍, ഇ.കെ.ജാനകിയമ്മാള്‍ എന്നിവരെയും സമുദായിക വിശേഷദിവസങ്ങള്‍ മൂടിക്കെട്ടി.

നവോത്ഥാന നായകരുടെ പേരുപറയുമ്പോള്‍ സ്ഥിരം പ്രസംഗകര്‍ മത ജാതി  പ്രതിനിധ്യം പരിഗണിക്കാറുണ്ടല്ലോ. ബ്രഹ്മാനന്ദ ശിവയോഗി, സഹോദരന്‍ അയ്യപ്പന്‍,പൊയ്കയില്‍ അപ്പച്ചന്‍, തുടങ്ങി ബാല്യകാലമതത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞവരുടെ ഓര്‍മ്മദിനങ്ങള്‍  സര്‍ക്കാര്‍ കലണ്ടറിലില്ല. ആഗോളതലത്തില്‍ ശാസ്ത്ര ചിന്ത പ്രചരിപ്പിച്ച ഡോ.എ.ടി.കോവൂര്‍, മലയാള സിനിമയുടെ അമ്മ പി.കെ.റോസി എന്നിവരും ഈ മതപ്രീണന മഹാനദിയില്‍ ഓര്‍ക്കാതെപോയി.എന്നാല്‍ സായിബാബ ജന്മദിനം മറന്നിട്ടുമില്ല!

ഐക്യ കേരളത്തിനായി പാടിയ ബോധേശ്വരന്‍, വള്ളത്തോള്‍,ഉള്ളൂര്‍, ടി.ഉബൈദ് തുടങ്ങിയവരും ഈ മതവിശേഷ പ്രളയത്തില്‍ ഓര്‍ക്കാതെപോയി.ഭാരത സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്ത കേരളമക്കളായ , കെ. കേളപ്പന്‍,വക്കം ഖാദര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, കെ.പി. കേശവ മേനോന്‍  വിദ്വാന്‍ പി. കേളുനായര്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഇവരാരും നമ്മുടെ കലണ്ടറിലില്ല.

കലണ്ടറില്‍ ചേര്‍ത്തിട്ടുള്ള പന്ത്രണ്ടു ഉദ്ധരണികളിലൊന്ന് സഹോദരന്‍ അയ്യപ്പന്‍റേതാണ്."ജാതി ചൊല്ലി, മതം ചൊല്ലി/ ദേശം ചൊല്ലി നിറം ചൊല്ലി/ മാനുഷത്തെ തുണ്ടുതുണ്ടായ്/ മുറിച്ചീടായ് വിന്‍" ഈ മഹത്തായ ആശയത്തിനു കടകവിരുദ്ധമായിപ്പോയി കേരളത്തിന്‍റെ സര്ക്കാര്‍ കലണ്ടര്‍.  

സാമുദായിക വിശേഷദിവസങ്ങള്‍ അറിയാന്‍ നിരവധി കലണ്ടറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതിനായി കേരളത്തിന്‍റെ അഭിമാന സ്തംഭങ്ങളെ മറച്ചു വയ്ക്കുന്നത് ഒട്ടും അഭികാമ്യമല്ല.

സെക്കുലര്‍ സംസ്ക്കാരമുള്ള കേരളീയര്‍ക്ക് അഭിമാനത്തോടെ പൂമുഖത്ത് തൂക്കാന്‍ പറ്റിയ ഒരു സര്‍ക്കാര്‍ കലണ്ടര്‍ ഇനി എന്നാണുണ്ടാവുക?

No comments:

Post a Comment