Tuesday 16 March 2021

ഗുജറാത്തിലെ സ്ത്രീവിവേചനം


സ്ത്രീ സാക്ഷരതയില്‍ കേരളത്തിന്‍റെ നാലയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സംസ്ഥാനമാണ് പ്രധാനമന്ത്രി ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത്. 


കേരളത്തിന്‍റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം ഒരു ചരിത്രപ്പെടലായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്‍റെ സര്‍ഗ്ഗാത്മകതയ്ക്കു ഉദാഹരണമായിരുന്നു സാക്ഷരതാ യജ്ഞം. കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതയാര്‍ജ്ജിച്ച സംസ്ഥാനമായി പ്രഖ്യാപിച്ചതും ഒരു വനിതയായിരുന്നു.


സാക്ഷരതാ യജ്ഞം പൂര്‍ത്തിയാക്കിയതിനു ശേഷം കേരളം കയ്യും കെട്ടിയിരുന്നില്ല. തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രവാസികുടുംബങ്ങളിലെ കുട്ടികളെ വരെ അമ്മമലയാളത്തിന്റെ മാധുര്യത്തിലേക്ക് ആകര്‍ഷിച്ചു.തൊണ്ണൂറു കഴിഞ്ഞ ബഹുമാന്യമാതാക്കള്‍ വരെ പുതുപാഠങ്ങള്‍ ഹൃദിസ്ഥമാക്കുകയും പരീക്ഷകളില്‍ വിജയിക്കുകയും കമ്പ്യൂട്ടര്‍ സാക്ഷരത ആര്‍ജ്ജിക്കുകയും ചെയ്തു. 


മദ്രസ പഠനം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് തുടര്‍ പഠനം അത്യാവശ്യമല്ലെന്നു കരുതിയിരുന്നവര്‍ പോലും അവരുടെ ചിന്തകളെ പുരോഗമനത്തിന് വിധേയമാക്കി. തട്ടമിട്ട കേരളീയസഹോദരിമാര്‍ നെറ്റ് ബാങ്കിങ്ങിലും നവമാധ്യമങ്ങളിലും സമര്‍ത്ഥരായി. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് വോട്ടുചെയ്യരുതെന്നു അഭിപ്രായപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട്. ജോലി ചെയ്തു സ്വന്തമായി വരുമാനം നേടി അഭിമാനിനികളായി ജീവിക്കുന്ന വനിതകളെ അംഗീകരിച്ചതുപോലെ ഇക്കാര്യത്തിലും ചിന്താപരമായ പുരോഗമനം ഉണ്ടാകുമെന്ന് തന്നെ നമുക്കു പ്രതീക്ഷിക്കാം.


കെട്ടുകല്യാണം എന്ന പ്രാകൃതാചാരം കേരളം ഉപേക്ഷിച്ചതുപോലെ, അയിത്തം അപ്രസക്തമാക്കിയതു പോലെ പെണ്‍മക്കളുടെ തെരണ്ടുകല്യാണവും നമ്മളുപേക്ഷിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ സഞ്ചരിക്കുകയോ പണിയെടുക്കുകയോ പാടില്ലെന്ന അശാസ്ത്രീയ ചിന്തയും നമ്മളുപേക്ഷിച്ചു.


ഇവിടെയാണ് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്ന വിഷയം ചിന്തനീയമാകുന്നത്.


ഗുജറാത്തില്‍ ഇപ്പൊഴും ആര്‍ത്തവവിലക്ക് നിലനില്‍ക്കുകയാണ്.ഭുജിലെ സഹജാനന്ദ ഹോസ്റ്റലില്‍ ആര്‍ത്തവവിലക്ക് ലംഘിച്ച പെണ്‍കുട്ടികളെ കണ്ടെത്താന്‍ വസ്ത്രമുരിഞ്ഞു പരിശോധന നടത്തി.ഇതിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജ്ജിയുണ്ടായി. ഹര്‍ജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി. ആര്‍ത്തവവിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചു . ഒന്‍പത് നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ട് വച്ചു. ദേവാലയങ്ങളില്‍ ആര്‍ത്തവവിലക്ക് നിരോധിക്കണം. വീട്ടിലും വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും ആര്‍ത്തവവിലക്ക് പാടില്ല.ഇതിനായി സര്‍ക്കാര്‍ ഊര്‍ജ്ജിതമായ ബോധവല്‍ക്കരണം നടത്തണം.ഇക്കാര്യത്തില്‍ മതങ്ങളുടെ പ്രാകൃത നിലപാടുകളെയും കോടതി നിരീക്ഷിച്ചു.


ആര്‍ത്തവവിലക്ക് അയിത്തം പോലെ ഭരണഘടനാ വിരുദ്ധമാണ്.പൌരസമത്വമെന്ന ഭരണഘടനാ മൂല്യത്തിന് വിരുദ്ധമാണ്. 


പലപ്പോഴും സംഘപരിവാറിന്റെ മുഖപത്രമാണോ എന്നു സംശയിക്കാവുന്ന രീതിയിലാണ് മാതൃഭൂമി പത്രം കേരളീയഭവനങ്ങളില്‍ എത്തുന്നത്. മാതൃഭൂമിയുടെ അഹമ്മദാബാദ് ലേഖകന്‍ മാതൃഭൂമിയിലൂടെ തന്നെ കേരളത്തെ അറിയിച്ചതാണ് ഈ ഗുജറാത്ത് വൃത്താന്തം..


നേമം ഗുജറാത്താണെന്നും കേരളത്തെ ഗുജറാത്ത് ആക്കുമെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ കൊച്ചു കേരളമായിതുടര്‍ന്നാല്‍ മതിയേയെന്നു പറഞ്ഞുപോകുന്നത് അതുകൊണ്ടാണ്. സമ്പൂര്‍ണ്ണ സാക്ഷരതയും തുടര്‍ വിദ്യാഭ്യാസ സാധ്യതയുമുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളീയര്‍ക്ക് അഭിമാനമുണ്ട്. നേമം അടക്കമുള്ള കേരളത്തിലെ ഒരു പൊതുസ്ഥലത്തും ആര്‍ത്തവവിലക്കില്ല എന്ന കാര്യത്തിലും അഭിമാനമുണ്ട്. ആറാം ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മുതല്‍ അമ്മമാരെ വരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന് കേരളത്തിലും ശഠിക്കുന്നത് സ്ത്രീവിവേചനം നിലനില്‍ക്കുന്ന ഗുജറാത്തിലെ ഭരണകക്ഷിയാണ്. കൂട്ടുപിടിച്ചത് ബാബറിപ്പള്ളി പൊളിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത കോണ്‍ഗ്രസ്സുമാണ്.


കേരളം ഗുജറാത്ത് ആവുകയല്ല, കഴിയുമെങ്കില്‍ ഗുജറാത്ത് കേരളമാവുകയാണ് വേണ്ടത്. ആരോഗ്യപരിരക്ഷയും സമ്പൂര്‍ണ്ണ സാക്ഷരതയും നല്ല സിനിമയും സാഹിത്യവും അയിത്തമില്ലായ്മയും ഉള്ള കേരളം. വംശഹത്യയില്ലാത്ത കേരളം. ഉയര്‍ന്ന വിദ്യാഭ്യാസ സാദ്ധ്യതയുള്ള കേരളം. പല കാര്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന മലയാളനാട് 

1 comment:

  1. ആരോഗ്യപരിരക്ഷയും സമ്പൂര്‍ണ്ണ സാക്ഷരതയും നല്ല സിനിമയും സാഹിത്യവും അയിത്തമില്ലായ്മയും ഉള്ള കേരളം. വംശഹത്യയില്ലാത്ത കേരളം. ഉയര്‍ന്ന വിദ്യാഭ്യാസ സാദ്ധ്യതയുള്ള കേരളം. പല കാര്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന മലയാളനാട്

    ReplyDelete