Friday 10 September 2021

മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം ----------------------------------------------------- വ്യാസ കഥാപാത്ര കവിതകൾ പൂജപ്പുര ആർ.സാംബൻ

 മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം

-----------------------------------------------------
വ്യാസ കഥാപാത്ര കവിതകൾ
പൂജപ്പുര ആർ.സാംബൻ
---------------------------------
കവിതകൾ സാമൂഹികമാറ്റത്തിന്റെ ഊർജ്ജസ്രോതസ്സുകളാണ്.
ആ അർത്ഥത്തിൽ കവികൾ വിപ്ലവകാരികളുമാണ്.
മലയാളഭാഷയുടെ പ്രിയകവിയാണ്
കുരീപ്പുഴശ്രീകുമാർ.

കവിത ഒരു അനുഭവമാക്കാൻ,
ആസ്വദിക്കാൻ, ആരാധനയോടെ സമീപിക്കാൻ നമുക്ക്
കരുത്തും കഴിവും തന്നു എന്നതാണ് കുരീപ്പുഴ ശ്രീകുമാർ
എന്ന കവിയുടെ പ്രസക്തി.

യുക്തിബോധത്തിന്റെ പച്ചമണ്ണിൽ കെട്ടിയുയർത്തിയ
ബിംബകല്പനകൾ ഒരേ സമയം ഉത്ക്കണ്ഠയും
ജാഗ്രതയും ഉയർത്തുന്നു. നിരർഥകമായ പ്രാർത്ഥനകൾക്കല്ല
മറിച്ച് സ്നേഹത്തിനു മാത്രമേ വേദന മുറ്റിത്തഴച്ച
ജീവിത വിസ്മയത്തെ സാർത്ഥകമാക്കാൻ കഴിയൂ
എന്ന് കവി ഉറക്കെയുറക്കെ പാടുന്നു.

മഹാഭാരതം - വ്യാസന്റെ സസ്യശാല എന്ന കൃതിയിൽ
സൂക്ഷ്മവത്ക്കരണവും അതിന്റെ സമഗ്രതയും ഉടനീളം
ദർശിക്കാനാകും. ചിരപരിചിതമായ വ്യാസ കഥാപാത്രങ്ങളെയും
വ്യാസനെയും 2 മുതൽ 8 വരെ വരികളുള്ള ചെറു
കവിതകളിലൂടെയാണ് ഈ കൃതിയിൽ പരിചയപ്പെടുത്തുന്നത്.
പുതിയ കാലത്തിൽ നിന്നുള്ള സൂക്ഷ്മനിരീക്ഷണങ്ങളാണ്
അവയെല്ലാം.

ചില ഉദാഹരണങ്ങളിലൂടെ കടന്നു പോകാം..

ശിഖണ്ഡി
--------------
ഉള്ളിൽ
പകക്കാറ്റടിക്കെ പറഞ്ഞു ഞാൻ
കൊല്ലുകല്ലെങ്കിൽ നീ
വില്ലുപേക്ഷിക്കുക.

യുധിഷ്ഠിരൻ
-------------------
എന്താണ് ധർമ്മം, അധർമ്മം?
എൻ ജീവിതം
സമ്മിശ്രവാദം തിമിർക്കുമകത്തളം
എന്താണ് സത്യം, അസത്യം?
എൻ ചിന്തകൾ
സംശയസേന ചൊടിക്കുമടർക്കളം
എന്താണ് തോൽവി, ജയം?
തോറ്റ കുട്ടി ഞാൻ
എന്നെ നയിക്കാഞ്ഞതെന്തു നീ മൂല്യമേ.

വ്യാസൻ
--------------
മഹാസങ്കടത്തിൻ
ജയം ജീവകാവ്യം
മഹാഭാരതത്തിൻ
നദീരയം ഭാവം
ഇതിൽ മുങ്ങി ഞാനും
നിവർന്നപ്പോഴേകം
മുഖത്തേക്ക് വീഴുന്നു
സൂര്യപ്രമാണം.
ശോകമേ ശ്ലോകം
ലോകമേ താളം
ജീവിതപ്പച്ചയേ വർണ്ണം.

(മിച്ചഭൂമി സമരത്തിൽ ഏ കെ ജിയോടൊപ്പം ജയിൽവാസം
അനുഭവിച്ച ലേഖകൻ പരന്ന വായനയുടെ അനുഭവസ്ഥനാണ്.
ജയശബ്ദം ഓൺലൈൻ പത്രത്തിലാണ് ഈ കുറിപ്പ്
പ്രസിദ്ധീകരിച്ചത്)

1 comment: