Wednesday 16 February 2022

കൈ കഴുകിച്ചല്ലേ ഊട്ടേണ്ടത്?


കുഞ്ഞുങ്ങളെയും ആരോഗ്യം നശിച്ചുപോയ വന്ദ്യവയോധികരെയും ഭിന്നശേഷിക്കാരെയും ഊട്ടേണ്ടി വരുമ്പോള്‍ കൈയല്ലേ ശുദ്ധമാക്കേണ്ടത്? കാല്‍ കഴുകിച്ചാണോ ഊട്ടേണ്ടത്?

അവിടെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ലജ്ജാകരമായ ഒരാചാരം പുറത്തു വരുന്നത്.കൊച്ചീരാജാവിന്‍റെ സ്വന്തം ദൈവമായിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീശ ക്ഷേത്രത്തിലാണ് കാല്‍ കഴുകിച്ചൂട്ട് നടക്കുന്നത്. അധികാരക്കൈമാറ്റത്തിന്റെയും മറ്റും കാര്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട ഭരണാധികാരിയായിരുന്നു കൊച്ചിയിലെ രാജാവ്. ശക്തന്‍ തമ്പുരാനൊക്കെ അന്ധവിശ്വാസത്തിനെതിരെ വാളോങ്ങിയവരും ആയിരുന്നു.

ബ്രാഹ്മണരുടെ കാലില്‍ മണ്ണു പുരട്ടി  കഴുകിച്ച് ഊട്ടിയിട്ട് എച്ചിലെടുത്ത് അശുദ്ധ സ്ഥാനത്ത് തളിച്ചാല്‍ ശുദ്ധീകരിക്കപ്പെടുമെന്നുള്ളത് വളരെ പ്രാകൃതമായ ഒരു അന്ധവിശ്വാസമാണ്. ഈ അന്ധവിശ്വാസത്തെ, ന്യായീകരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളും നിലവിലുണ്ട്. തന്ത്ര സമുച്ചയം, കുഴിക്കാട്ട് പച്ച, പ്രയോഗ മഞ്ജരി തുടങ്ങിയവയാണ് മനുഷ്യനില്‍ ജാതിബോധവും അന്ധവിശ്വാസവും അനാചാരവും അടിച്ചേല്‍പ്പിക്കുന്ന ഗ്രന്ഥങ്ങള്‍.

ഈ പുസ്തകങ്ങളുടെ മാസ്റ്റര്‍ ബ്രെയിനാണ് അംബേദ് കര്‍ കത്തിച്ച മനുസ്മൃതി. കര്‍ണ്ണാടകത്തിലെ എച്ചില്‍ക്കുളിയും ഇക്കാര്യത്തില്‍ മാതൃകയാണ്. 

പാപപരിഹാരം നിര്‍ദ്ദേശിക്കുന്ന അപ്പാത്തിക്കരിയാണ് ജ്യോത്സ്യന്‍. അദ്ദേഹം കടല്‍ക്കക്കകള്‍ നിരത്തി കണ്ടുപിടിച്ചു നിര്‍ദ്ദേശിക്കുന്നതാണ് ഈ പ്രാകൃത നടപടി.

കൊച്ചി ദേവസ്വം ബോര്‍ഡ് ഇതൊരു വരുമാനമാര്‍ഗ്ഗമായിത്തന്നെ കണ്ടു. കാല്‍കഴുകിച്ചൂട്ട് എന്ന വഴിപാടു നടത്താന്‍ ഇരുപതിനായിരം രൂപയാണ് ഫീസ് ഈടാക്കുന്നത്.കൊടുങ്ങല്ലൂരെ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ഇരിങ്ങാലക്കുട ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലുമൊക്കെ ഈ ദുരാചാരം നടക്കുന്നുണ്ട്.

ബ്രാഹ്മണരുടെ കാല്‍കഴുകിച്ച് ഊട്ടി പാപത്തില്‍ നിന്നും രക്ഷപ്പെടാനായി ഇരുപതിനായിരം രൂപയും പിടിച്ച് നില്‍ക്കുന്ന സാക്ഷരമലയാളിയെ ഓര്‍ത്തു ചിരിക്കണോ കരയണോ എന്നറിയില്ല. അതിനെക്കാള്‍ ഗംഭീരമായൊരു കാഴ്ച, രാജാവിന്‍റെ കാലത്ത് ഊണുനൂലില്‍ വിരലുരുമ്മി ഊട്ടുപുരയ്ക്ക് മുന്നില്‍ നിന്ന ശിഖക്കാരെ ഓര്‍മ്മിപ്പിക്കുന്ന പുതുബ്രാഹ്മണരാണ്. കുഞ്ചന്‍ നമ്പ്യാരൊക്കെ പരിഹസിച്ചു നന്നാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു കേസാണത്. അവരിപ്പോഴും നൂലുപുറത്തുകാട്ടി, ബ്രാഹ്മണണെന്നു തെളിയിക്കാന്‍ എസ്.എസ്.എല്‍.സി ബുക്കിലെ മൂന്നാം പേജിന്‍റെ അറ്റസ്റ്റഡ് കോപ്പിയുമായി ക്യൂ നില്‍ക്കുന്നത്.
ഭാവനയില്‍ കണ്ടു രസിക്കാവുന്നതാണ്.

 പോളിംഗ് ബൂത്ത് മുതല്‍ പെന്‍ഷന്‍ ട്രഷറി വരെ അംഗീകരിക്കുന്ന ഐ ഡി കാര്ഡ്, ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്,  ഇവയിലൊന്നും ജാതിയും മതവും ഇല്ലാത്തതിനാല്‍ എസ്.എസ്.എല്‍.സി ബുക്കാണ് രക്ഷാപുസ്തകം. ദൈവത്തിനോ അദ്ദേഹത്തിന്‍റെ പ്രതിപുരുഷന്‍മാര്‍ക്കോ തെളിവില്ലാതെ ബ്രാഹ്മണനെ തിരിച്ചറിയാനും കഴിയില്ല.

വാസ്തവത്തില്‍ പുരാണകാലം തൊട്ടേ ബ്രാഹ്മണര്‍ക്ക് ദാരിദ്ര്യമുണ്ട്. കുചേലനാണ് ശരിയായ ഉദാഹരണം. സന്താനനിയന്ത്രണസാമഗ്രികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്, 
ആ ഇല്ലത്ത് കുട്ടികളുടെ പ്രളയമായിരുന്നു. ഇരുപത്താറു മക്കളുമായി കുചേലബ്രാഹ്മണന്‍ ഭിക്ഷാടനത്തിനിറങ്ങും. കിട്ടുന്ന നെല്ലോ ഉമിയോ കുലസ്ത്രീയെ ഏല്‍പ്പിക്കും. അവരത് അവലോ നീണ്ടിട്ടിരിക്കും നയനങ്ങള്‍ക്ക് ഉപമാനമായിരിക്കുന്ന കഞ്ഞിയോ ഒക്കെയാക്കി ഭര്‍ത്താവിനും മക്കള്‍ക്കും കൊടുക്കും.

ഈ കുചേലന്‍റെ കാര്യത്തിലാണ് ഒരിക്കല്‍ ഇ. വി.രാമസ്വാമി ഇടപെട്ടത്.അദ്ദേഹം ചോദിച്ചത്, മൂത്തമകന് ഇരുപത്താറു വയസ്സില്ലേ, എന്തെങ്കിലും പണിയെടുത്ത് ആ കുടുംബം പുലര്‍ത്തിക്കൂടെ എന്നാണ്. അന്ന് തൊഴിലുറപ്പു പദ്ധതിക്കു പോകാന്‍ പോലും കുചേലപത്നിക്ക് സാധിക്കില്ലായിരുന്നു. പൂജാകര്‍മ്മവും ഭിക്ഷാടനവും അല്ലാതെ മറ്റൊന്നും ചെയ്യാന്‍ ബ്രാഹ്മണനെ മനുസ്മൃതി അനുവദിച്ചിരുന്നില്ല. സൌജന്യ ഭക്ഷണത്തിന്റെ കൂപ്പണ്‍ പാവം ബ്രാഹ്മണനു ലഭിച്ചതു അങ്ങനെയാണ്. 

ബ്രാഹ്മണനു ഊണും കുളിയും മാത്രമേയുള്ളോ? വഴിപാടു കൂലിയായ ഇരുപതിനായിരത്തില്‍ ഇരുപതു രൂപയെങ്കിലും അവര്‍ക്ക് കൊടുത്തിരുന്നോ?

ബ്രാഹ്മണരെ ദൈവത്തിന്നു മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമാണ് ഈ ആചാരമെന്ന തന്ത്ര ഗവേഷകനായ ഡോ.ടി.എസ്.ശ്യാം കുമാര്‍ പറയുന്നതു ശ്രദ്ധിക്കേണ്ടതാണ്. ബ്രാഹ്മണര്‍ക്ക് ഔന്നത്യത്തിന്‍റെ ആഹാരം കൂടി ആസ്വദിക്കാമല്ലോ.

,ദൈവം ഒരു ഭൌതികയാഥാര്‍ഥ്യം അല്ലെന്ന് ആചാരം ഉണ്ടാക്കുന്നവര്‍ക്ക് നന്നായി അറിയാം. വാനോളം ഉയര്‍ത്തിയാലും അച്ചുതണ്ടോളം താഴ്ത്തിയാലും ഒരു പ്രതികരണവും അവിടെനിന്നുണ്ടാവുകയില്ല.

എന്തായാലും ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബഹു.ദേവസ്വം വകുപ്പുമന്ത്രി ഇടപെട്ടു. ഈ ദുരാചാരം വേണ്ടെന്നു വച്ചതായാണ് പുതിയ വാര്‍ത്ത. അത്രയും നല്ലത്. സംവരണ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്, ദേവസ്വം വകുപ്പ് കൈകാര്യം ചെയ്താല്‍ ദുരാചാരങ്ങള്‍ ഒഴിവാക്കപ്പെടും.

ബ്രാഹ്മണരെ കല്‍കഴുകിച്ച് ഊട്ടുന്നതിനു പകരം സമാരാധന ഏര്‍പ്പെടുത്തുന്നതായി വാര്‍ത്തയുണ്ട്. അതിനു ഫലപ്രാപ്തി ഉണ്ടാകില്ലെന്നു അന്ധവിശ്വാസത്തിന്‍റെ ബലത്തില്‍ തന്നെ ജനങ്ങള്‍ തിരിച്ചറിയുകയും ഇരുപതിനായിരം രൂപ ബോര്‍ഡിനു നഷ്ടപ്പെടുകയും ചെയ്യും. നവോഥാനമൂല്യങ്ങളെ നിരാകരിക്കുന്ന വഴിപാടുകള്‍ വേണ്ടെന്നു വയ്ക്കുന്നതാണ് ഉചിതം.



No comments:

Post a Comment