Tuesday 9 May 2023

പ്രൊഫ.നബീസാ ഉമ്മാള്‍ - അമ്മയും ഗുരുനാഥയും

 പ്രൊഫ.നബീസാ ഉമ്മാള്‍ - അമ്മയും ഗുരുനാഥയും 

---------------------------------------------------------------------------------
ചന്ദ്രബിംബം പോലെ ഉരുണ്ട മുഖം. തടിച്ച ശരീരം. വാത്സല്യത്തോടെയുള്ള പെരുമാറ്റം. പുതുതലമുറയെ അംഗീകരിക്കാനുള്ള മഹാമനസ്കത. പുതുകവികളുടെ  കവിതകള്‍ പോലും  ഓര്‍ത്തു പറയാനുള്ള അസാധാരണമായ കഴിവ്. പ്രസംഗവേദിയില്‍ വാക്കുകളുടെ നിലയ്ക്കാത്ത പ്രവാഹം. നബീസാഉമ്മാള്‍ ടീച്ചര്‍, ആരും ആഗ്രഹിച്ചുപോകുന്ന മഹതിയായ അമ്മയുടെ പ്രതിരൂപമായിരുന്നു.

നിയമസഭാംഗമായിരുന്ന കാലത്താണ് നബീസാ ഉമ്മാള്‍ കോടിയേരി ദേശീയവായനശാലയില്‍ പ്രസംഗകയായി എത്തിയത്. അന്നവര്‍ സന്ദര്‍ശകഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു."കുറ്റാക്കുറ്റിരുട്ടിനെ പഴിക്കുന്നതിനെക്കാള്‍ ഭംഗി,കയ്യിലുള്ള തീപ്പെട്ടിക്കോലുരച്ച് ഒരു ചെറിയ നെയ്ത്തിരി കൊളുത്തി ആ പ്രഭാനാളത്തില്‍ ഇരുട്ടിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്" ഇത് അവര്‍ ജനങ്ങള്‍ക്ക് നല്കിയ സന്ദേശം മാത്രമല്ല, സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയ പ്രകാശ പദ്ധതികൂടി ആയിരുന്നു. 

പഠിക്കാന്‍ സമര്‍ത്ഥയായ ഒരു പെണ്കുട്ടി, സാമ്പത്തിക പരാധീനതകളെയും മതപരമായ വിലക്കുകളെയും അതിജീവിച്ച് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ കഥ പ്രൊഫ.നബീസാഉമ്മാള്‍ ടീച്ചറുടെ ജീവിതമാണ്. മുസ്ലിം ,സമുദായത്തില്‍ നിന്നു ആദ്യമായി എം എ പാസ്സാകുന്ന സ്ത്രീയെന്ന ബഹുമതി അവര്‍ നേടി.

കേരളത്തിലെ വിവിധ സര്ക്കാര്‍ കോളജുകളില്‍ മലയാളം പഠിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ പ്രിന്‍സിപ്പാളുമായി.വിദ്യാര്‍ഥികളുമായി ചെറിയ പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി അസാധാരണവും സ്നേഹത്തില്‍ അധിഷ്ഠിതവുമായ ഒരു ഗുരുശിഷ്യ ബന്ധം രൂപപ്പെടുത്തിയെടുത്തു.. കഴക്കൂട്ടത്തുനിന്നും ഹൃദയപക്ഷ സാരഥിയായി ടീച്ചര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നെടുമങ്ങാട് നഗരസഭയിലേക്ക് മത്സരിച്ചു വിജയിച്ച ടീച്ചര്‍ നഗരസഭാ അദ്ധ്യക്ഷയുമായി..

ഉജ്വലപ്രസംഗകയായിരുന്നു നബീസാഉമ്മാള്‍. കേരളത്തിലെവിടെയുമുള്ള സാംസ്ക്കാരികവേദികള്‍ അവരുടെ സാന്നിധ്യത്താല്‍ സമ്പന്നമായി. 

തിരുവങ്ങാട്ടെ ശ്രീരാമക്ഷേത്രത്തില്‍ ശൂദ്രരില്‍ താഴെയുള്ളവരെ പ്രവേശിപ്പിക്കാത്ത കാലം ഉണ്ടായിരുന്നല്ലോ. ഒരു ബദല്‍ സംവിധാനം എന്ന നിലയില്‍ നാരായണഗുരു സ്ഥാപിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലും അയിത്തമുണ്ടായിരുന്നു. തീയര്‍ക്കപ്പുറമുള്ളവരെ പുതിയമ്പലത്തില്‍  പ്രവേശിപ്പിച്ചിരുന്നില്ല. ഗുരു തന്നെയാണ് അതിനു പരിഹാരമുണ്ടാക്കിയത്. ആ ക്ഷേത്രസന്നിധിയിലെ നബീസാഉമ്മാള്‍ ടീച്ചറുടെ പ്രസംഗം മനുവാദികളെ പ്രകോപിപ്പിച്ചു. അവര്‍, ക്ഷേത്രത്തില്‍ മുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചു. ഗുരുവിന്റെ ഉത്തമശിഷ്യനായിരുന്ന സ്വാമി ആനന്ദ തീര്‍ഥന്‍റെ സത്യാഗ്രഹത്തോടെയാണ് മനുഷ്യവിഭജനത്തിന്റെ മലിന ചിഹ്നമായ ആ ഫലകം അവിടെനിന്നും മാറ്റപ്പെട്ടത്. മനുഷ്യത്വത്തിന്റെ മണ്ണില്‍ ചുവടുറപ്പിച്ചുകൊണ്ട്, മനുഷ്യവിരുദ്ധതയ്ക്കെതിരെ വാക്കുകളുടെ പട നയിക്കുന്നതായിരുന്നു നബീസാ ഉമ്മാള്‍ ടീച്ചറുടെ പ്രസംഗങ്ങള്‍.

കഴക്കൂട്ടത്തെയും നെടുമങ്ങാട്ടെയും തെരഞ്ഞെടുപ്പുകാലം. ശിഷ്യരായ യുവതീയുവാക്കളാണ് ടീച്ചര്‍ക്കുവേണ്ടി പ്രചാരണത്തിറങ്ങിയത്. ഗുരുശിഷ്യ ബന്ധം, സമൂഹത്തിലേക്ക് പരന്നൊഴുകിയ ദിവസങ്ങളായിരുന്നു അത്. വോട്ട് അഭ്യര്‍ഥിക്കുന്നതിനിടയ്ക്ക് ഒപ്പമുള്ള ശിഷ്യരോട് വിശാപ്പായോ എന്തെങ്കിലും കഴിക്കേണ്ടെ എന്ന് അന്വേഷിക്കുന്ന  അമ്മയായിരുന്നു അവിടെയും നബീസാ ഉമ്മാള്‍ ടീച്ചര്‍. ശിഷ്യരെയൊക്കെ മോനെയെന്നും മോളെയെന്നും വിളിച്ച് ചേര്‍ത്തു നിര്‍ത്തിയ മഹാഗുരുനാഥ.

നബീസാ ഉമ്മാള്‍ ടീച്ചറുടെ ക്ളാസ്സില്‍ ഇരിക്കാനുള്ള അവസരം എനിക്കു ഉണ്ടായിട്ടില്ല. എന്നാല്‍ നിരവധി പ്രസംഗവേദികളില്‍ അവരുടെ ശ്രോതാവാവുകയും പുരോഗമന ആശയങ്ങളുടെ പതാകാവാഹകരായ  വാക്കുകളുടെ പടയോട്ടം അനുഭവിച്ചിട്ടുമുണ്ട്. രാഷ്ട്രീയക്കാരിയായ കോളജ് അധ്യാപികയെന്ന അസാധാരണ ബിരുദം ആദ്യം നേടിയവരുടെ മുന്‍ നിരയിലാണ് സ്നേഹനിധിയായ നബീസാഉമ്മാള്‍ ടീച്ചര്‍ നിലക്കൊള്ളുന്നത്. ടീച്ചറുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു.

No comments:

Post a Comment