Thursday 30 July 2020

സമദൂരം


അമ്മയിൽനിന്നും വനത്തിലേ-
യ്ക്കൊരു വിരൽദൂരം
നൻമയിൽനിന്നും നിലാവിലേ-
യ്ക്കൊരു സ്വരംദൂരം

ഉൺമയിൽനിന്നും ഉയർച്ചയിലേയ്ക്കൊരു
കണ്ണുനീർച്ചാലിന്റെ ദൂരം

പൊട്ടിയൊലിച്ച കാലത്തിൻ വ്രണങ്ങളിൽ
കത്തിപഴുപ്പിച്ചു വയ്ക്കുന്നു പിന്നെയും
ദു:ഖസ്മൃതികൾ, ദിനച്ചൂളയിൽ വെന്ത
സത്യങ്ങൾ കൊത്തിപ്പറന്നു പരുന്തുകൾ
തേരിൻ തിരോധാനമായീ പതാകയിൽ
തീ പിടിപ്പിച്ചു മടങ്ങുന്നു സൈനികർ
ന്യായമഞ്ഞുണ്ടു പിരിഞ്ഞു, ധ്രുവത്തിന്റെ
ജാതകം വായിച്ച പെൻഗ്വിന്റെ കോടതി.

തൂവലിൻ തുമ്പിൽ തുടിച്ചു തുള്ളുന്നൊരെൻ
ചോരയാൽ വീണ്ടും വരയ്ക്കുന്നു ഞാനൊരു
കീഴാറുകൊണ്ട കിനാവിന്റെ തിരുഹൃദയ-
രൂപം-തകർന്ന ശിരസ്സും മിഴികളും

ഓരോ ശിലയും മനസ്സിൽ പ്രതിഷ്ഠിച്ചു
ദൂരമളന്നു കുറിച്ചു ഞാൻ പിന്നെയും

അച്ഛനിൽനിന്നും തുരുത്തിലേ-
യ്ക്കൊരു നിഴൽ ദൂരം
പുത്രനിൽനിന്നു തുറുങ്കിലേ-
യ്ക്കൊരു പകൽദൂരം

വസ്തുവിൽ നിന്നും വളർച്ചയിലേയ്ക്കൊരു
പക്ഷിച്ചിറകിന്റെ ദൂരം
ജൻമത്തിൽനിന്നും മരണത്തിലേയ്ക്കൊരു
കൻമതിൽകെട്ടിന്റെ ദൂരം

1 comment:

  1. ഉൺമയിൽനിന്നും ഉയർച്ചയിലേയ്ക്കൊരു
    കണ്ണുനീർച്ചാലിന്റെ ദൂരം

    ReplyDelete