Tuesday 15 September 2020

ഗംഗാതീരത്തെ പൂച്ചസന്യാസി


കോവിഡ് കാലം ബൃഹദ് ഗ്രന്ഥങ്ങളുടെ വായനക്കാലം കൂടിയാണല്ലോ. ഇന്ത്യന്‍ പുസ്തകങ്ങളില്‍ വായിക്കാനെടുക്കാവുന്ന വലിയ പുസ്തകം മഹാഭാരതം തന്നെയാണ്.

മഹാഭാരതം ഒരു മതഗ്രന്ഥമല്ല ഒരു മതപ്പേരും അതിലില്ല. .  അന്നു നിലവിലുണ്ടായിരുന്ന ജാതിവ്യവസ്ഥയും ജാതി ലംഘനങ്ങളും ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. യുദ്ധം നടക്കുന്ന കുരുക്ഷേത്രം ഒരു ക്ഷേതമേയല്ല. അവിടെ ഭജനയും പൂജാരിയുന്നുമില്ല. വലിയൊരു ആള്‍ക്കൂട്ടത്തിനു നില്‍ക്കാന്‍ പാകത്തിലുള്ള ഒരു മൈതാനമാണത് വ്യാസന്‍റെ അതി വിപുലമായ സൈന്യസങ്കല്‍പ്പത്തെ ഗണിതശാസ്ത്രപരമായി ഉള്‍ക്കൊള്ളാനുള്ള 
വ്യാപ്തിയും ആ മൈതാനത്തിനില്ല. ക്ഷേത്രരഹിതമായ  ആ ചെറു മൈതാനം കുരു മഹാരാജാവ് ഉഴുതുമറിക്കുന്നതുപോലുമുണ്ട്.

മഹാഭാരതം മനുഷ്യരുടെ മാത്രം കഥയല്ല. ഗരുഡ സങ്കല്‍പ്പം പോലെയുള്ള പടുകൂറ്റന്‍ പക്ഷികളും പരുന്തും കുരുവിയും തത്തയും  ശാര്‍ങ്ങകക്കിളികളെ പോലെയുള്ള കുഞ്ഞിക്കിളികളും എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകളും ചേരയും   ആനയും കുതിരയും കാളയും പശുവും കൂറ്റന്‍ ഓന്തും കീരിയും കുരങ്ങും പുഴുവും    മീനുകളും എല്ലാം ഉണ്ട്. ഇലവും  ആലും കണിക്കൊന്നയുമടക്കം നിരവധി മരങ്ങളുമുണ്ട്.

കൃഷ്ണനെ ഒരു വനവേടനെ കൊണ്ടു കൊല്ലിക്കാനും ഗാന്ധാരിയെക്കൊണ്ടു വിമര്‍ശിപ്പിക്കാനും  സ്വന്തം മകനായ സാംബനെ അഗമ്യഗമനത്തിന്റെ പേരില്‍ കൃഷ്ണനെ കൊണ്ടു ശപിപ്പിക്കാനും ധീരനായ വ്യാസ മഹാകവിക്കു കഴിയുന്നുണ്ട്. പില്‍ക്കാല കവികളുടെ മഹാ പാഠശാലയാണ് മഹാഭാരതം.  

കൊല,ഭവനഭേദനം., ബലാല്‍ഭോഗം, മോഷണം, ചതി തുടങ്ങിയ ഇരുണ്ട ഇടങ്ങളും ത്യാഗം, സ്നേഹം, കരുണ,പ്രണയം,രക്ഷാ പ്രവര്‍ത്തനം തുടങ്ങിയ തെളിഞ്ഞ   ഇടങ്ങളും മഹാഭാരതത്തിലുണ്ട്. 

മഹാഭാരതത്തില്‍, മനുഷ്യരറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉപ കഥകളായി മഹാകവി പറയുന്നുണ്ട്. രാമായണവും ശാകുന്തളവും നളചരിതവുമൊക്കെ അത്തരത്തിലുള്ള കേവലം ഉപകഥകള്‍ മാത്രമാണ്. വ്യാസനും മാര്‍ക്കണ്ഡേയനും ലോമശനും ഭീഷ്മരുമൊക്കെയാണ് ഈ സാരോപദേശ കഥകള്‍ പറയുന്നതു.

അതില്‍ രസകരമായ രണ്ടു കഥകള്‍ ഗംഗാതീരത്തെത്തിയ പൂച്ച സന്യാസിയെയും  വലയറുത്ത എലിയെയും കുറിച്ചുള്ളതാണ്
നാരദന്‍ ധൃതരാഷ്ട്രര്‍ക്ക് പറഞ്ഞു കൊടുത്ത ഈ കഥ ദൂതുമായി പോകുന്ന ഉലൂകനോടു ദുര്യോധനന്‍ ആവര്‍ത്തിക്കുന്നതാണ്.

ഒരു പൂച്ച ഒരിക്കല്‍ ഗംഗാ തീരത്ത് വന്നു രണ്ടു കയ്യും പൊക്കി തപസ്സു തുടങ്ങി. ഇന്ന് ആള്‍ദൈവത്തിനു മുന്നില്‍ ആളുകൂടുന്നതു
പോലെ ജീവികളൊക്കെ പൂച്ച സന്യാസിയുടെ അനുഗ്രഹത്തിനായി എത്തിത്തുടങ്ങി. എലിക്കൂട്ടം വന്നപ്പോള്‍ പൂച്ച സന്യാസി ഒരു പ്രധാനകാര്യം അരുളിച്ചെയ്തു.   ആത്മീയവും
ഭൌതികവുമായ കാര്യങ്ങള്‍  ഒന്നിച്ചു നോക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ നിങ്ങളുടെ ആത്മീയ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. എന്‍റെ ചില   ഭൌതിക കാര്യങ്ങള്‍  
നിങ്ങള്‍ ശ്രദ്ധിക്കണം. സ്നാനത്തിനായി എന്നെ ഗംഗയില്‍ കൊണ്ടു പോകണം. ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓരോ ദിവസവും ഓരോ എലി സന്യാസിയെ നീരാടിക്കാന്‍ കൊണ്ടുപോയി. പൂച്ചസന്യാസി മാത്രം തിരിച്ചു വന്നു.

മൂഷികസംഖ്യ കുറഞ്ഞു വരുന്നതില്‍ സംശയം തോന്നിയ ഡിണ്ടികന്‍ എന്ന എലി, കൂട്ടരോടു പറഞ്ഞിട്ട് ഒരു ദിവസം  പൂച്ചയ്ക്ക് എസ്കോര്‍ട്ട് പോയി.
ആ ധീരന്‍ മടങ്ങി വന്നില്ല. മറ്റു എലികള്‍ സന്യാസിയുടെ മല പരിശോധന നടത്തുകയും എലിരോമം കണ്ടെത്തുകയും ചെയ്തതിനാല്‍ ആരാധന അവസാനിപ്പിച്ചു. കോകിലന്‍ എലിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ഈ തീരുമാനം നടപ്പിലാക്കി.   പട്ടിണിയില്‍ പെട്ട പൂച്ചസന്യാസി അങ്ങനെ ഗംഗാതീരം വിട്ടുപോയി യുധിഷ്ഠിരനെ പൂച്ചസന്യാസിയോട് ഉപമിക്കുകയായിരുന്നു ദുര്യോധനന്‍.

മറ്റൊരു പൂച്ചക്കഥ ശരാശയ്യാവലംബിയായ ഭീഷ്മര്‍ യുധിഷ്ഠിരന് പറഞ്ഞു കൊടുക്കുന്നതാണ്. 

പലിതന്‍ എന്ന  എലി കാട്ടിലൂടെ പോകുമ്പോള്‍ വലയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പൂച്ചയെ കണ്ടു. ലോമശന്‍ എന്ന പൂച്ച. ചരിത്രപരമായ ശത്രുത അവര്‍ക്കുണ്ടല്ലോ.പക്ഷേ എലി നോക്കിയപ്പോള്‍ ആ കാട്ടുപാതയ്ക്കരികില്‍ ഒരു കീരിയെയും മരക്കൊമ്പില്‍ ഒരു മൂങ്ങയെയും കണ്ടു. ഹരിതന്‍ കീരിയും ചന്ദ്രകന്‍ മൂങ്ങയും. രണ്ടുപേരും എലിയെ നോട്ടമിട്ടിരിക്കുകയാണ്. പൂച്ച വലയിലാണെങ്കില്‍ മറ്റു രണ്ടു ശത്രുക്കളും സ്വതന്ത്രരാണ്. തന്ത്രജ്ഞനായ എലി പൂച്ചയുടെ വല അല്‍പ്പം മുറിക്കുകയും അതിനുള്ളില്‍ കയറി പൂച്ചയ്ക്കടുത്ത് സുരക്ഷിതനായി ഇരിക്കുകയും ചെയ്തു. ബാക്കി വല കൂടി മുറിക്കുന്നതുവരെ പൂച്ച എലിയെ കൊല്ലുകയില്ല.

കുറച്ചു കഴിഞ്ഞു വേട്ടക്കാരന്‍ വന്നു. അയാളുടെ അമ്പും വില്ലും കണ്ട മൂങ്ങയും കീരിയും   പൊടുന്നനെ രക്ഷപ്പെട്ടു.  എലി ഉടന്‍ തന്നെ മറ്റ് ചരടുകള്‍ കൂടി അറുത്തു ഓടി രക്ഷപ്പെട്ടു. പൂച്ചയും രക്ഷപ്പെട്ടു.

മൂന്നു ശത്രുക്കളെ ഒന്നിച്ചു നേരിടാനുള്ള ഒരു തന്ത്രമാണ് ഭീഷ്മര്‍ പറയുന്നതു. ഒരു ശത്രുവുമായി താല്‍ക്കാലിക സഖ്യമുണ്ടാക്കുക.

ഗംഗാതീരത്തെ പീഡിതരായ മൂഷികസമൂഹത്തോട് എന്തായിരിക്കാം കോകിലന്‍ എന്ന പുതിയ നേതാവ് പറഞ്ഞത്?
ഇങ്ങനെയാവാം.
"മൂഷികരാജന്റെ കല്‍പ്പന കേള്‍ക്കൂ 

പോയ ഭ്രാതാക്കളെ ഓര്‍ക്കുക നമ്മള്‍ 

കാവിയുടുത്തു കൈ പൊക്കിച്ചിരിച്ചു

രാമനാമങ്ങളുരുവിട്ടു കൊണ്ട് 

നാളെയും ഗംഗാ തടത്തില്‍ മാര്‍ജ്ജാര-

സ്വാമിമാരെത്തും, ഉണര്‍ന്നിരിക്കേണം"


പിന്നൊരിക്കല്‍ എലിക്കു മന്ത്രിപദം വച്ചുനീട്ടുകയും എലി അതു നിരസിക്കുകയും ചെയ്യുന്നുണ്ട്.


മഹാഭാരതം ഉത്തമ സാഹിത്യകൃതി എന്ന നിലയില്‍ വീണ്ടും വായിക്കാവുന്നതാണ്.

1 comment:

  1. മഹാഭാരതത്തിൽ ഇല്ലാത്തത് എന്താണ് ഉള്ളത് അല്ലെ

    ReplyDelete