Sunday 6 September 2020

വീശുപാള

 വീശാം ദേഹക്ലമമകലെയാക്കാ, മുറക്കം മുടക്കി 

ക്ലേശിപ്പിക്കും കൊതുകിനെയകറ്റാം, കുരുട്ടീച്ച മാറ്റാം 

പാശോച്ഛിന്നം പരമൃഗമശേഷം വിരട്ടിത്തുരത്താം 

പാശാബദ്ധം പശുവിനു വിശേഷിച്ചു കൈത്തീറ്റ നല്കാം 


താളം മൂളുന്നളവിലൊരു കൈത്താളമായിപ്പിടിക്കാം 

നീളം നോക്കുന്നതിന്നളവുകോലായ് പിടിക്കാം ചിലപ്പോള്‍ 

കാളക്കുട്ടിയ്ക്കനുദിനമെറായത്തു പുല്ലൂട്ടി കെട്ടാം

മേളം കേള്‍ക്കാന്‍ പലര്‍ വരികിലപ്പോള്‍ മുറുക്കാനെടുക്കാം 


സത്രം തോറും ചരസരണിയില്‍ കേറിയാലൊന്നിരിക്കാം

പാത്രം കൂടാതിലയിലമരും ഭോജനം വാങ്ങിയുണ്ണാം

മൂത്താന്‍മാര്‍ക്കും മുതുകു ചൊറിയാം മുണ്ടു തെല്ലൊന്നു മാറ്റാം 

മൂത്രം വീഴ്ത്തുന്നതിനു മറയായ് പാളയൂന്നിപ്പിടിച്ചാല്‍.


അങ്ങിങ്ങു മുറ്റത്തു നടന്നിടുമ്പോള്‍ 

ഇങ്ങങ്ങു ചാറുന്നൊരു ചാറ്റവെള്ളം 

ചങ്ങാതിയാകും വെയിലും ശിരസ്സില്‍-

ത്തങ്ങാതെ കാക്കും കുടയായ് പിടിക്കാം 


കാറ്റാവശ്യം വീശുപാളയ്ക്കു വീശി-

ക്കാറ്റുണ്ടാക്കാം വീട്ടിലുള്ളോര്‍ക്കശേഷം

കാറ്റാടിക്കായ് കാശു വാരിക്കൊടുത്തേ

കാറ്റുണ്ടാവെന്നില്ല നല്ലോര്‍ സഹായം.

( ഈ കവിത സ്ക്കൂളില്‍ പഠിക്കുമ്പോള്‍അപ്പൂപ്പന്‍ എനിക്കു പറഞ്ഞു തന്നതാണ്. ഞാനിതു കൊച്ചുമാമനു-കുരീപ്പുഴ നടരാജന്‍- കൊടുത്തു. അദ്ദേഹം താഴെ അപ്പൂപ്പന്‍റെ പേരെഴുതി സൂക്ഷിച്ചു. അക്കാലത്ത് വ്യാപകമായി ഉണ്ടായിരുന്ന അട്യ്ക്കാമരപ്പാള മുറിച്ചുണ്ടാക്കുന്ന വീശുപാളയാണ് പ്രമേയം. അപ്പൂപ്പന്‍ എപ്പോഴും ഈ വീശുപാള ഉപയോഗിക്കുമായിരുന്നു.

ഭഗവദ് ഗീതാ വിവര്‍ത്തനത്തില്‍ അദ്ദേഹം വിദ്വാന്‍ കെ.വിശ്വനാഥനാചാരി എന്നാണ് പേരുവച്ചിട്ടുള്ളത്. എന്നാല്‍ കേരളശബ്ദത്തില്‍ മാണ്ഡൂക്യോപനിഷത്ത്  മൊഴിമാറ്റി പ്രസിദ്ധീകരിച്ചപ്പോള്‍ കുരീപ്പുഴ വിശ്വനാഥന്‍ എന്നാണ് പേരു വച്ചിരുന്നത്.)

1 comment: