Wednesday 2 September 2020

ഇന്ന് വായിച്ച കവിതയോടൊപ്പം


ഒന്‍പതു വര്‍ഷം മുന്‍പാണ് വടകരയിലെ അദ്ധ്യാപിക കെ.പി.സീനയുടെ കുറച്ചു കവിതകള്‍ വായിക്കാന്‍ ഇടയായത്.  
ആശയത്തിനു പ്രാധാന്യമുള്ള രചനകള്‍. ഹ്രസ്വ രചനകള്‍.

കവിതകളെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മാത്രം വായിച്ചാല്‍ പോരല്ലോ എന്നു തോന്നി. കുറച്ചു പേര്‍ക്കു കൂടി ഈ കവിതകള്‍ വായിക്കാന്‍ കൊടുക്കണം.

അങ്ങനെയാണ് ഫേസ് ബുക്കില്‍ ഇന്ന് വായിച്ച കവിതയെന്ന ശീര്‍ഷകത്തില്‍ ഒരു കവിത പോസ്റ്റു ചെയ്തത്. ചില സാങ്കേതിക പ്രയാസങ്ങളുണ്ടായിരുന്നു. മലയാളം ടൈപ്പ് ചെയ്യാനാറിയില്ല. ഒറ്റ വിരലുപയോഗിച്ചു മംഗ്ലീഷില്‍ ശ്രമിക്കണം.
ശ്രമങ്ങള്‍ ജീവിതത്തില്‍ വേണ്ടതാണല്ലോ.അങ്ങനെതന്നെ ചെയ്തു.ഒരാള്‍ കൂടി വായിച്ചു. ഒരാളെങ്കിലും വായിച്ചല്ലോ.


ഇന്ന് വായിച്ച കവിത.
----------------------------------
ചരിത്രം.
-------------
ചരിത്രത്തിന്‍റെ
താളുകള്‍
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോള്‍
അധ്യാപകന്‍
വികാരാധീനനായി.

അറ്റുവീണ കാലുകള്‍
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.

ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള്‍ സജലങ്ങളായി.

മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന്‍ അപരനോട്‌:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.

****
സീന.കെ.പി.

കുട്ടിക്കാലം മുതലേ എല്ലാ ദിവസവും വായിക്കുമായിരുന്നു.

പുസ്തകങ്ങള്‍ പൂജവയ്ക്കുന്ന ദിവസവും വായന മുടക്കിയിരുന്നില്ല.പത്രം വായന തീരെ  മുടങ്ങിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് കൂട്ടുകുടുംബം ആയിരുന്നതിനാല്‍ ആദ്യം കണ്ട പത്രം ജനയുഗം തന്നെ.

2011 സെപ്തംബര്‍ മൂന്നിനു ശേഷം,  വായിക്കുന്നതില്‍ ഒരു കവിത എല്ലാ ദിവസവും പോസ്റ്റു ചെയ്തു തുടങ്ങി.  വളരെ ലളിതമായ ഒരു ചിന്ത ഈ പ്രവൃത്തിയില്‍ എന്നെ നയിച്ചിരുന്നു. അത് നമ്മള്‍ ഒരു നല്ല ചായ കുടിച്ചാല്‍ ഒരു സുഹൃത്തിനു കൂടി വാങ്ങിക്കൊടുക്കുക എന്ന ചിന്തയായിരുന്നു അത്. അങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി കൂട്ടുകാര്‍ എനിക്കുള്ളതിനാല്‍ ധാരാളം ചായ ഞാന്‍ കുടിച്ചിട്ടുമുണ്ട്.

വായനക്കാരുടെ ശ്രദ്ധ കൂടുതലായി ഈ പംക്തിയില്‍ പതിയാന്‍  തുടങ്ങി. രാവിലെ നാലുമണിക്ക് ഉണരണം. കവിത കണ്ടെത്തി ഒറ്റവിരല്‍ കൊണ്ട് ടൈപ്പ് ചെയ്തു പോസ്റ്റു ചെയ്യണം.

യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ ബര്‍ത്തില്‍ കിടന്നു കൊണ്ട് തന്നെ ഇക്കാര്യം ചെയ്യേണ്ടി വരും.


ഇന്ന് ഒന്‍പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോള്‍ മറ്റ് പലരും ഈ വഴി തുടരുന്നുണ്ട്.അത്രയും സന്തോഷം.

ചെറു മാസികകളില്‍ വരുന്ന കവിതകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ഇന്നു വായിച്ച കവിതയുടെ വായനക്കാര്‍ കേരളത്തില്‍ മാത്രം ഉള്ളവരല്ല. വിവിധ രാജ്യങ്ങളിലുള്ളവര്‍ ഈ പോസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. കാര്യകാരണസഹിതമുള്ള വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതുസസ്യങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന കംസചിന്തയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറുണ്ട്.


മൂവായിരത്തഞ്ഞൂറോളം. കവിതകള്‍ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. അറുനൂറിലധികം വായനക്കാര്‍ പ്രതിദിനം ശ്രദ്ധിച്ചിരുന്ന ഈ പംക്തി ഫേസ്ബുക്ക് അധികൃതരുടെ പുതിയ നോട്ടിഫിക്കേഷന്‍ സമ്പ്രദായം മൂലം ഇരുനൂറില്‍ 

താഴെയായി ചുരുങ്ങിയിട്ടുണ്ട്. കടപ്പുറത്ത് ഒറ്റയ്ക്കിരുന്നും ഒറ്റ ശ്രോതാവിനു വേണ്ടിയുമൊക്കെ കവിത ചൊല്ലി പരിചയമുള്ളതിനാല്‍ ഫേസ്ബുക്കിന്‍റെ ഈ പുതിയ നിലപാട് എന്നെ നിരാശപ്പെടുത്തിയിട്ടുമില്ല. 


നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് പോസ്റ്റിലെത്തുകയെന്ന ഒരു ദുശ്ശീലത്തിലേക്ക്  ഫേസ്ബുക്ക് നമ്മളെ എത്തിച്ചിട്ടുണ്ട്. പോസ്റ്റ് സ്വയം തേടി പോവുകയെന്ന അന്വേഷണ പാതയിലേക്ക് നമ്മള്‍ തിരിയേണ്ടതുണ്ട്. എങ്കിലേ പുതിയ ഭൂഖണ്ഡങ്ങള്‍ കണ്ടെത്താന്‍ കഴിയൂ.പുതിയ പൂക്കളും പക്ഷികളും മൃഗങ്ങളും മനുഷ്യരും അവിടെയാണ് ഉണ്ടാവുക. 


മണ്‍മറഞ്ഞു പോയവരുടെ കവിതകളാണ് ഞായറാഴ്ചകളില്‍  പോസ്റ്റ് ചെയ്യുന്നത്. നാട്ടു കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമായണം കുറത്തിപ്പാട്ട്, മാപ്പിള രാമായണം, ഉണ്ണിയാര്‍ച്ചപ്പാട്ട് അടക്കമുള്ള  കടത്തനാട്ടു പാട്ടുകള്‍ തുടങ്ങിയവയും ഈ പംക്തിയിലൂടെ വായിച്ചിട്ടുണ്ട്. അര്‍ണോസ് പാതിരിയുടെ പുത്തന്‍ പാന, മോയിന്‍ കുട്ടി വൈദ്യര്‍,  പുലിക്കോട്ടില്‍  ഹൈദര്‍, കമ്പളത്തു ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരുടെ കവിതകള്‍ കെ.കെ.വാദ്ധ്യാര്‍, ഓ എന്‍ നാണുഉപാദ്ധ്യായന്‍ തുടങ്ങിയവരുടെ നാട്ടു രചനകള്‍ ഛന്ദോമുക്ത കവിതയുടെ ആദ്യകിരണങ്ങളായ തേവാടി നാരായണക്കുറുപ്പിന്റെയും മറ്റും രചനകള്‍, ഹൈക്കു സ്വഭാവമുള്ള എം.ആര്‍.ബിയുടെ രചനകള്‍  തുടങ്ങിയവ ഈ പംക്തിയിലൂടെ പുതിയ കാലത്തെ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്


കണ്ണശ്ശകവികള്‍ മുതല്‍ സമീപകാലത്ത് അന്തരിച്ച ലൂയിസ് പീറ്റര്‍ വരെയുള്ളവരുടെ കവിതകള്‍ ഞായറാഴ്ചയിലെ ഇന്നും വായിച്ച കവിത എന്ന പംക്തിയിലൂടെ കൂട്ടുവായന നടത്തിയിട്ടുണ്ട്.ചെറുപ്പത്തില്‍ തന്നെ വേര്‍പ്പെട്ടുപോയ സാംബശിവന്‍ മുത്താന, ആര്‍.മനോജ്, ജിനേഷ് മടപ്പള്ളി,  നീലാംബരി തുടങ്ങിയവരുടെ കവിതകള്‍ ഞായറാഴ്‌ചത്തെ ഇന്നും വായിച്ച കവിതയ്ക്ക് വേണ്ടി കീബോര്‍ഡില്‍ വിരല്‍ വയ്ക്കുമ്പോള്‍ കണ്ണു നിറഞ്ഞിട്ടുണ്ട്. 


തിങ്കളാഴ്ചകളില്‍ മലയാളത്തിലേക്കു മൊഴിമാറ്റപ്പെട്ട കവിതകളാണ് വായനക്കായി സമര്‍പ്പിക്കാറുള്ളത്.ഇംഗ്ലിഷ്, 

സ്പാനിഷ്, അറേബ്യന്‍, ഗ്രീക്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ആഫ്രിക്കന്‍

കവിതകളൊക്കെ മലയാളത്തില്‍ ധാരാളമായി വായിക്കാന്‍ കിട്ടുന്നുണ്ട്. അതിനാല്‍ നമുക്ക് അത്ര പരിചയം ഇല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെ കവിതകളും ചുറ്റുവട്ടത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കവിതകളുമാണ് തിങ്കളാഴ്ചകളില്‍ തെരഞ്ഞെടുക്കാറുള്ളത്. ഗോത്രമൊഴികളില്‍ നിന്നുള്ള കവിതകളടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള കവിതകള്‍ ഈ പംക്തിയില്‍ വായിച്ചിട്ടുണ്ട്. ആക്റ്റിവിസ്റ്റുകളായി തുടരുമ്പോഴും കവിത ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്ന ഇറോം

ശര്‍മ്മിള, വരവര റാവു, ഗദ്ദര്‍ ശ്രീലങ്കന്‍ തമിഴ് കവികള്‍, രോഹിങ്ക്യന്‍ കവികള്‍ തുടങ്ങിയവരെ തിങ്കളാഴ്ചകളില്‍ വായിച്ചിട്ടുണ്ട്.


ശ്രീലങ്ക, ബംഗ്ലാദേശ്.മ്യാന്‍മര്‍,ഭൂട്ടാന്‍, നേപ്പാള്‍,ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കവികള്‍ക്കാണ് മലയാളമൊഴിച്ചുള്ള ഇന്ത്യന്‍ ഭാഷകളിലെ കവികളെപ്പോലെ ശ്രദ്ധ നല്‍കിയിട്ടുള്ളത്

ഇപ്പോള്‍ ധാരാളം ഡിജിറ്റല്‍ മാഗസിനുകള്‍ പുറത്ത് വരുന്നുണ്ട്. . അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍  കൂടാതെ ഈ മാഗസിനുകളില്‍ നിന്നും ഫേസ്ബുക്ക് പേജുകളില്‍ നിന്നും കവിതകള്‍ സ്വീകരിക്കാറുണ്ട്. കവിയരങ്ങുകളില്‍ ചൊല്ലിക്കേള്‍ക്കുന്ന ചില കവിതകളും ഫേസ്ബുക്ക് വഴി സുഹൃത്തുക്കള്‍ക്ക് പങ്ക് വയ്ക്കാറുണ്ട്. 

കാസര്‍കോട്ടെ കാരവലും ഉത്തരദേശവും മുതല്‍ തിരുവനതപുരത്തെ ജനയുഗവും  കേരളകൌമുദിയും  വരെയുള്ള പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളും കവിത കണ്ടെത്താനായി ശ്രദ്ധിക്കാറുണ്ട്.

ഫേസ്ബുക്ക് എന്ന നവമാധ്യമം  സമൂഹത്തിനു 

പ്രയോജനപ്രദമായ രീതിയില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും സഹായിക്കുന്നുണ്ട്. അതെ, നവമാധ്യമങ്ങള്‍

ഉപയോഗിക്കേണ്ടത് മതസ്പര്‍ദ്ധയും   അന്ധവിശ്വാസവും 

വളര്‍ത്താന്‍ വേണ്ടിയല്ല. നല്ല ചിന്തയും നല്ല സംസ്ക്കാരവും അടയാളപ്പെടുത്താനാണ്. ഇന്ന് വായിച്ച കവിത പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നൂറു പൂക്കള്‍ വിരിയട്ടെ എന്ന ലോകപ്രസിദ്ധ വാചകമാണ് മനസ്സിലുള്ളത് 

1 comment:

  1. നവമാധ്യമങ്ങള്‍

    ഉപയോഗിക്കേണ്ടത് മതസ്പര്‍ദ്ധയും അന്ധവിശ്വാസവും

    വളര്‍ത്താന്‍ വേണ്ടിയല്ല. നല്ല ചിന്തയും നല്ല സംസ്ക്കാരവും അടയാളപ്പെടുത്താനാണ്.

    ReplyDelete