പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അവരുടെ സഖാക്കളായ ദിയ, സന ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ചേര്‍ന്നു നടത്തിയ സ്വാഭിമാന പ്രതികരണം കൂടുതല്‍ കേസുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയായിരിക്കുകയാണല്ലോ. ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത് പൊതു സമൂഹത്തിന്‍റെ ആരോഗ്യത്തിനു പ്രയോജനപ്പെടുമെന്നാണ് തോന്നുന്നത്.
സിനിമയിലഭിനയിച്ചതിന് ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട രാജമ്മയെന്ന റോസമ്മയുടെ നാടാണ് കേരളം.അരങ്ങിലേക്ക് പാഞ്ഞു വന്ന വെടിയുണ്ടയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിലമ്പൂര്‍ ആയിഷയുടെ നാടാണ് കേരളം.ആ രംഗത്തേക്ക് ആളിക്കത്തിയ അഗ്നിജീവിതത്തില്‍ നിന്നും എത്തിയ പ്രതിഭയാണ് ഭാഗ്യലക്ഷ്മി.
സിനിമയില്‍ കാണാമറയത്തിരുന്നു അവര്‍ തേങ്ങിയപ്പോള്‍ കേരളവും തേങ്ങി. അവര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കേരളവും ചിരിച്ചു. അവര്‍ ശബ്ദം കൊണ്ടു പ്രണയിച്ചപ്പോള്‍ കേരളവും പ്രണയിച്ചു. തീര്‍ച്ചയായും ഭാഗ്യലക്ഷ്മിയെ കേരളീയര്‍ക്ക് വിശ്വാസമാണ്. അവരാണ്, അപമാനിതരായ യുവതികള്‍ക്കൊപ്പം തെറ്റു ചെയ്ത പുരുഷനെതിരെ പ്രതികരിച്ചത്.
ആ വനിതാ സംഘത്തെ പ്രകോപിതരാക്കിയ സംഭവം പ്രബുദ്ധ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. സ്ത്രീകളെ ലൈംഗികമായി ആക്ഷേപിക്കുകയും അതിനായി ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സാമൂഹ്യമാധ്യമത്തെ ദുരുപയോഗപ്പെടുത്തുകയുമാണല്ലോ കുറ്റവാളികള്‍ ചെയ്തിരിക്കുന്നത്. ഡോ.വിജയ് പി നായരെന്ന ആളിനെയാണ് വനിതാസംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്തവര്‍ ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമധ്യത്തിലെത്തിക്കുകയും ചെയ്തു.
ഒളിഞ്ഞുള്ള ഒരു ആക്രമണം ആയിരുന്നില്ല അതെന്നര്‍ത്ഥം ബോംബെറിഞ്ഞിട്ടു മതഭീകരരെ പോലെ ഒളിച്ചോടാതെ ഭഗത്സിങ്ങിനെ പോലെ അവര്‍ നിന്നു. കാരണങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചു.
പോലീസില്‍ പരാതി കൊടുത്താല്‍, ശക്തമായ വനിതാ പോലീസ് സംഘം പോലുമുള്ള കേരളത്തില്‍ അത് പരിഗണിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ട്?
അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനികളായ യുവസഖാക്കളെ രാത്രിയിലും വിടാഞ്ഞതിനാല്‍ ഒരു രക്ഷകര്‍ത്താവിന്റെ ഉത്തരവാദിത്വത്തോടു കൂടി തമ്പാന്നൂര്‍ സ്റ്റേഷനില്‍ പോയി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ മോചിപ്പിച്ച സംഭവം ഓര്‍മ്മ വരുന്നു. അക്കാലം പോയെന്നല്ലേ കരുതിയത്..
വണ്ടിക്കൂലിയും ഫീസും വര്‍ദ്ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക്
തെരുവിലിറങ്ങേണ്ടി വന്നിട്ടുള്ളതു പോലെ നീതി ലഭിക്കുന്നില്ലെന്നു കാണുമ്പോള്‍ സ്ത്രീകള്‍ക്ക് വിചാരണ നടത്തേണ്ടി വരും. മണിപ്പൂരിലെ അമ്മമാര്‍ ചെയ്തതു പോലെ. പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ പാട്ടു കേട്ടു വളര്‍ന്ന കേരളമാണല്ലോ ഇത്.
ഇത്തരം സംഭവങ്ങള്‍ പൊതു സമൂഹത്തെ ലജ്ജിപ്പിക്കേണ്ടതാണ്.
സിനിമാ ജേര്‍ണലിസത്തെ കുറിച്ചു പണ്ടേ ഇത്തരം പരാതികളുണ്ട്. സീരിയസ്സായ ഒരു സിനിമാ പ്രസിദ്ധീകരണം നമുക്കില്ലല്ലോ.
നമ്മുടെ സിനിമാ മേഖല എന്താണ് ഇങ്ങനെയായിപ്പോകുന്നത്?
നടി ആക്രമിക്കപ്പെടുന്നു. മയക്കു മരുന്നു കേസുകളില്‍ നടിമാര്‍ പ്രതികളാവുന്നു, പേരിനോടൊപ്പം നവോത്ഥാന വിരുദ്ധമായ ജാതിവാല്‍ ചുമ്മുന്നതില്‍ നടികള്‍ ഉത്സുകരാവുന്നു. ഒരു വശത്ത് ഈ സീനുകളും മറുവശത്ത് നികുതി വെട്ടിപ്പ്, അക്രമ ഗൂഡാലോചന തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു നടന്മാരും കലയെ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടതരമാക്കുന്നു.
സ്ത്രീകളെ പൊതു സമൂഹത്തില്‍ കരി തേച്ചു കാണിക്കുന്ന പ്രവണത അന്തസ്സുള്ള പുരുഷ സമൂഹത്തിനു നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ നീതി യുക്തമായ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് നമുക്ക് വിശ്വസിക്കാം.
നീതിയില്ലാതാകുമ്പോൾ ഇതുപോലെ ഉണ്ണിയാർച്ചകൾ സ്വയം വാളെടുക്കും ...
ReplyDelete