Tuesday 12 July 2016

ചെർഗീസ്


വൈതരണിക്കരയിൽ
വൈകുന്നേരത്തൊരു നാളിൽ
രണ്ടു സഖാക്കൾ ആശ്ളേഷിച്ചത്
കണ്ടതു മിന്നൽപെൺകൊടികൾ

ചില്ലു തറച്ച ശരീരം തമ്മിൽ
കല്ലിനു ജീവൻ വച്ചതുപോലെ
പുണരുമ്പോൾ
നരകമരങ്ങൾ പൊടുന്നനെ പൂത്തു
തിരികളിൽ നക്ഷത്രങ്ങൾ തെളിഞ്ഞു
നിലവിളിയുജ്വല സിംഫണിയായി
ഫണികൾ മലർക്കൂമ്പായി

ചുമലിൽ തട്ടിയൊരാൾ പറയുന്നു
തിരുനെല്ലിയിലൊരു പകൽ ഞാൻ വന്നു
പെരുമനെയോർത്തു കലങ്ങിയ മിഴികൾ
നിരവധി കണ്ടു
കദനാദ്രികളിൽ
സിരയായൊഴുകിയ ചുടുകണ്ണീരിൻ
കവിതകൾ കേട്ടു
കിനാവും നാവും
പ്രണയിച്ചെഴുതിയ വെയിലും വയലും
ഒരുമിച്ചങ്ങനെ ചോന്നതറിഞ്ഞു

വിരലിൽ സ്പർശിച്ചപരൻ ചൊല്ലി
അരികിലിരുന്നു ബൊളീവിയയിൽ ഞാൻ
മലകളിറങ്ങിയിരമ്പിവരുമ്പോൾ
പണിയരെയനവധി കണ്ടു

കണ്ണിൽ കൊടിയും തുടിയും
തുരുതുരെയുടയും ഉടലും
തുടലും വെടിയൊച്ചകളും
പടയുമറിഞ്ഞു നിറഞ്ഞു
ജീവിതസമരത്തിൻ
മഴയാണ്ടു നനഞ്ഞു

രണ്ടു സഖാക്കളുമപ്രത്യക്ഷം
കണ്ടതു പിന്നൊരു കിരണം മാത്രം
ഒറ്റമനസ്സൊരു ദേഹം
ചൊല്ലിയതൊറ്റമൊഴി
ഒരു സാക്ഷ്യം രക്തം

1 comment:

  1. ചുമലിൽ തട്ടിയൊരാൾ പറയുന്നു
    തിരുനെല്ലിയിലൊരു പകൽ ഞാൻ വന്നു
    പെരുമനെയോർത്തു കലങ്ങിയ മിഴികൾ
    നിരവധി കണ്ടു
    കദനാദ്രികളിൽ
    സിരയായൊഴുകിയ ചുടുകണ്ണീരിൻ
    കവിതകൾ കേട്ടു
    കിനാവും നാവും
    പ്രണയിച്ചെഴുതിയ വെയിലും വയലും
    ഒരുമിച്ചങ്ങനെ ചോന്നതറിഞ്ഞു

    ReplyDelete